ഡികെ ശിവകുമാർ കെപിസിസി അദ്ധ്യക്ഷ പദവിയിലേക്ക്? കർണാടകയിൽ കോൺഗ്രസ് ശക്തിയാർജ്ജിക്കും...
കോൺഗ്രസ് എംഎൽഎമാരെ പാർട്ടിയോടൊപ്പം നിർത്തുന്നതിൽ ഡികെ ശിവകുമാറാണ് മുഖ്യപങ്കുവഹിച്ചത്.
ബെംഗളൂരു: കർണാടകയിൽ ബിജെപിയെ 'ചവിട്ടിമെതിച്ചതിൽ' നിർണ്ണായക പങ്ക് വഹിച്ച കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ കെപിസിസി പ്രഡിഡന്റായേക്കുമെന്ന് സൂചന. കുമാരസ്വാമി സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് പറഞ്ഞ ശിവകുമാറിനെ പരമേശ്വരയ്ക്ക് പകരം കോൺഗ്രസ് അദ്ധ്യക്ഷനാക്കാനാണ് പാർട്ടിയുടെ തീരുമാനം. കുമാരസ്വാമിക്ക് കീഴിൽ ഉപമുഖ്യമന്ത്രിയായിരിക്കുന്നത് ആഗ്രഹിക്കാത്ത ശിവകുമാറിനും കെപിസിസി അദ്ധ്യക്ഷ പദവിയോട് തന്നെയാണ് താൽപ്പര്യം.
കേവലഭൂരിപക്ഷം തെളിയിക്കാനായി ബിജെപി നേതാക്കൾ പതിനെട്ടടവും പയറ്റിയപ്പോൾ കോൺഗ്രസ് എംഎൽഎമാരെ പാർട്ടിയോടൊപ്പം നിർത്തുന്നതിൽ ഡികെ ശിവകുമാറാണ് മുഖ്യപങ്കുവഹിച്ചത്. എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സമയത്തിനനുസരിച്ച് നിർദേശങ്ങൾ നൽകാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. നേരത്തെ മഹാരാഷ്ട്രയിലെയും, ഗുജറാത്തിലെയും കോൺഗ്രസ് എംഎൽഎമാരെ സംരക്ഷിച്ചതും ഡികെ ശിവകുമാറായിരുന്നു.
ജയിച്ചാൽ...
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടി കോൺഗ്രസ് അധികാരത്തിൽ എത്തുകയാണെങ്കിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ള നേതാവായിരുന്നു ഡികെ ശിവകുമാർ. കർണാടകയിലെ വൊക്കലിംഗ മേഖലകളിൽ നിർണ്ണായക സ്വാധീനമുള്ള ശിവകുമാറിനെ കർണാടക കോൺഗ്രസിന്റെ ചാണക്യൻ എന്നാണ് വിശേഷിപ്പിക്കുന്നത്. രാഷ്ട്രീയ തന്ത്രങ്ങളിൽ അഗ്രകണ്യനായ ശിവകുമാറിന്റെ നീക്കങ്ങളാണ് ബിജെപിയുടെ മോഹവലയത്തിൽ നിന്ന് കോൺഗ്രസ് എംഎൽഎമാരെ രക്ഷിച്ചെടുത്തത്. നേരത്തെ ഗുജറാത്തിലെ എംഎൽഎമാരെ ബെംഗളൂരുവിൽ സുരക്ഷിത കേന്ദ്രത്തിൽ പാർപ്പിച്ചപ്പോഴും കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത് ശിവകുമാറായിരുന്നു.
പുതിയ സഖ്യം...
മെയ് 15ലെ വോട്ടെണ്ണൽ ദിനത്തിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ ജെഡിഎസുമായുള്ള സഖ്യ രൂപീകരണത്തിനും ശിവകുമാർ മുന്നിലുണ്ടായിരുന്നു. കോൺഗ്രസ് പിന്തുണയിൽ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോൾ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി ആകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. എന്നാൽ മുഖ്യമന്ത്രി പദം മോഹിച്ചിരുന്ന ശിവകുമാർ കുമാരസ്വാമിക്ക് കീഴിൽ രണ്ടാമനായി ഇരിക്കാനുള്ള ക്ഷണത്തെ സ്നേഹപൂർവ്വം നിരസിച്ചു.
അദ്ധ്യക്ഷൻ...
ശിവകുമാർ ഉപമുഖ്യമന്ത്രി പദം വേണ്ടെന്ന് വച്ചതോടെയാണ് കെപിസിസി അദ്ധ്യക്ഷനായ ജി പരമേശ്വരയെ കോൺഗ്രസ് പരിഗണിച്ചത്. ഇതോടൊപ്പം ശിവകുമാറിനെ കെപിസിസി അദ്ധ്യക്ഷനാക്കാനും തീരുമാനിച്ചു. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്റെ ചുമതല ഏറ്റെടുക്കുന്നതിൽ അദ്ദേഹത്തിനും സന്തോഷമേയുള്ളു. മന്ത്രിപദവിയെക്കാൾ നല്ലത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയാണെന്നാണ് ശിവകുമാറിന്റെ വിലയിരുത്തൽ.
വൊക്കലിംഗ...
വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ശിവകുമാറിനെ പാർട്ടി അദ്ധ്യക്ഷനാക്കുന്നതോടെ വൊക്കലിംഗക്കാർക്കിടയിൽ സ്വാധീനം വർദ്ധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുക്കൂട്ടൽ. വൊക്കലിംഗയ്ക്ക് സ്വാധീനമുള്ള മൈസൂരു മേഖലയിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താനും ശിവകുമാറിന്റെ നേതൃത്വം സഹായകമാകുമെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അതിനാൽ ഡികെ ശിവകുമാറിനെ സംസ്ഥാന അദ്ധ്യക്ഷനാക്കിയാൽ ഒരുപാട് നേട്ടങ്ങളുണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതാക്കളുടെയും കണക്കുക്കൂട്ടൽ.
15 ദിവസം കിട്ടിയിരുന്നെങ്കിൽ ബിജെപി ഭരണം നിലനിർത്തുമായിരുന്നു! നിരാശ മറച്ചുവെക്കാതെ അമിത് ഷാ...
കുമാരസ്വാമി മുഖ്യമന്ത്രി, പക്ഷേ, ആഭ്യന്തരമില്ല! കർണാടകയിലെ മന്ത്രിമാരും വകുപ്പുകളും... സാദ്ധ്യതകൾ