ഹെയ്ത്തി ഭൂകമ്പത്തില്‍ മരണം 1400 കടന്നു; ഭവനരഹിതരായി ഒട്ടേറെ കുടുംബങ്ങള്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
പോര്‍ട്ട് ഓഫ് പ്രിന്‍സ്: കരീബിയന്‍ ദീപ് രാഷ്ട്രമായ ഹെയ്ത്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെയുള്ള കണക്ക് പ്രാകാരം 1400ഓളം പേര്‍ മരണപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെട്ടിടങ്ങളുടെ അടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 7.2 തീവ്രതയിലുള്ള ഭൂകമ്പമാണ് ഹെയ്ത്തിയില്‍ സംഭവിച്ചത്.
പുതുപുത്തന്‍ ലുക്കില്‍ അപര്‍ണ ബാലമുരളി; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഭൂകമ്പത്തില്‍ ആറായിരത്തോളം പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. 14000ഓളം ജനങ്ങള്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. ശനിയാഴ്ചയാണ് രാജ്യത്തെ നടക്കു ഭൂകമ്പമുണ്ടായത്. തലസ്ഥാനമായ പോര്‍ട്ട് ഓഫ് പ്രിന്‍സില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള നഗരമായ പെറ്റിറ്റ് ത്രൂ നിപ്പസിന് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂകമ്പത്തിന് പിന്നാലെ രാജ്യത്ത് പ്രധാനമന്ത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റ രോഗികളുടെ പ്രവാഹത്താല്‍ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. 37,000 വീടുകള്‍ ഭൂകമ്പത്തില്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഭൂകമ്പത്തിന് പിന്നാലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് കരയില്‍ തൊടുമ്പോള്‍ ന്യൂനമര്‍ദ്ദമായി മാറാമെങ്കിലും കനത്ത മഴ, വെള്ളപ്പൊക്കം മണ്ണിടിച്ചല്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ മാസം പ്രസിഡന്റ് ജോവനല്‍ മോയിന്റെ കൊലപാതകത്തെ തുടര്‍ന്ന് രാഷ്ട്രീയ അനിശ്ചിതത്വം നേരിടുന്നതിന് പിന്നാലെയാണ് രാജ്യം വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. പ്രസിഡന്റിന്റെ കൊലപാതകത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് രാജ്യത്ത് നിലവനില്‍ക്കുന്നത്. പ്രസിഡന്റ് ജൊവനല്‍ മൊയ്സിനെ ഒരു സംഘം വീട്ടില്‍ കയറി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും കാരണം രാജ്യം നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് സായുധ സംഘം വീട്ടിലെത്തി പ്രസിഡന്റിനെ വധിച്ചത്. വെടിവയ്പില്‍ പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യയെ ഗുരതരമായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രസിഡന്റ് കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായം ഹെയ്ത്തി ഭരണകൂടം തേടിയിരുന്നു.
20 പേരെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റിന്റെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന എത്തിയ സംഘമാണ് വെടിവയ്പ്പ് നടത്തിയത്. തുടര്‍ന്ന് പുറത്തുനിന്നിരുന്ന സൈനികര്‍ പ്രദേശം അടച്ചു. ശേഷം നടന്ന വെടിവയ്പ്പില്‍ ചില അക്രമികളെ കൊലപ്പെടുത്തുകയും ചിലരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കൊളംബിയന്‍ സംഘമാണ് ആക്രമണം നടത്തിയത് എന്ന നിഗമനത്തിലാണ് ഹെയ്തി അധികൃതര്‍. പ്രസിഡന്റ് മൊയ്സ് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമം നടത്തിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം ഒഴിയാന്‍ തയ്യാറായിരുന്നില്ല. ഭരണഘടനയില്‍ ഭേദഗതി വരുത്തി അധികാരത്തില്‍ തുടരാനായിരുന്നു ശ്രമം.
Recommended Video
ഒരു വര്‍ഷത്തിനിടെ നിരവധി പ്രധാനമന്ത്രിമാര്‍ ഹെയ്തിയില്‍ ചുമതലയേറ്റിരുന്നു. പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പ്രസിഡന്റിന് നേരെ ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ ചോദ്യം ചെയ്യാനാണ് തീരുമാനം.അമേരിക്കയുടെ എഫ്ബിഐ സംഘം ഹെയ്തിയിലെത്തി അന്വേഷണം നടത്തുമെന്ന് ജോ ബൈഡന്‍ ഭരണകൂടം അറിയിച്ചിരുന്നു. നിലവില്‍ സൈനിക സഹായം നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അമേരിക്ക അറിയിച്ചിരുന്നു.












Click it and Unblock the Notifications