തൂത്തുക്കുടി വെടിവെയ്പ്: മരണം 13ലെത്തി, ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കി, ജനജീവിതം ദുസ്സഹം!
ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ വെടിവെയ്പില്‍ മരിച്ചവരുടെ എണ്ണം 13 ആയി. കോപ്പര്‍ പ്ലാന്റിനെതിരെ നടക്കുന്ന പ്രതിഷേധത്തിനെതിരെ നടന്ന വെടിവെയ്പില്‍ 13 മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. വൈദാന്തക്കെതിരെയുള്ള സമരത്തിനിടെ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരില്‍ ഒരാളാണ് വ്യാഴാഴ്ച മരിച്ചത്. 70 ഓളം പേര്‍ ചികിത്സയിലാണ്. ഇതിനിടെ നിലവിലെ സാഹചര്യത്തില്‍ വിവാദ സ്റ്റെര്‍ലൈറ്റ് ഫാക്ടറിയിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്ന് കാണിച്ച് വേദാന്ത സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ തള്ളിക്കളഞ്ഞ തമിഴ്നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെതാണ് നീക്കം. മെയ് 23ന് പുറത്തിറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. പൊതുജനങ്ങളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വന്‍ പോലീസ് സന്നാഹത്തെയാണ് തൂത്തുക്കുടിയില്‍ വിന്യസിച്ചിട്ടുള്ളത്.
ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു
തൂത്തുക്കുടിയില്‍ വേദാന്തയുടെ പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനാണ് അധികൃതര്‍ ഉത്തരവിട്ടത്. എന്നാല്‍ പുതിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഞ്ച് ദിവസത്തേക്കാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനാണ് ചീഫ് സെക്രട്ടറി നല്‍കിയിട്ടുള്ള നിര്‍ദേശം. മെയ് 23 മുതല്‍ 27വരെയുള്ള ദിവസങ്ങളിലാണ് ഇന്റര്‍നെറ്റിന് വിലക്കുള്ളത്. എന്നാല്‍ വോയ്സ് കോള്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. മെയ് 22ന് 22,000 ആളുകള്‍ ഒരുമിച്ച് സംഘടിച്ചത് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. സോഷ്യല്‍ മീഡിയ വഴി പ്രകോപനാത്മകമായ മെസേജുകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവസരം മുതലെടുക്കാന്‍ വ്യാപകമായി ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2017ലെ ടെമ്പററി സസ്പെന്‍ഷന്‍ ഓഫ് ടെലികോം സര്‍വീസിലെ രണ്ടാമത്തെ റൂള്‍ പ്രകാരമാണ് ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചിട്ടുള്ളത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് വെടിയുതിര്‍ത്തതാണ് 13 ജീവന്‍ നഷ്ടമാകുന്നതിന് ഇടയാക്കിയത്.
കളക്ടര്‍ക്കും പോലീസ് സൂപ്രണ്ടിനും സ്ഥലംമാറ്റം
തൂത്തുക്കുടി വെടിവെയ്പിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ശക്തമായതോടെ തൂത്തുക്കുടി ജില്ലാ കളക്ടര്‍ എന്‍ വെങ്കടേഷിനെയും പോലീസ് സൂപ്രണ്ട് പി മഹേന്ദ്രനെയും സ്ഥലംമാറ്റിയിരുന്നു. പ്ലാന്റ് വികസിപ്പിക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കാന്‍ മദ്രാസ് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മൂന്നാം ദിവസവും കടകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ തൂത്തുക്കുടിയില്‍ ജനജീവിതം മൂന്ന് ദിവസത്തിന് ശേഷവും സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. ഈ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നിലവിലുണ്ട്. പൊതുഗതാഗത സംവിധാനം, റെയില്‍വേ ട്രാക്ക് എന്നിവക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. അത്യാവശ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ സേനയെ വിന്യസിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സും പോലീസ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിരോധനാജ്ഞയും നിയന്ത്രണങ്ങളും
തൂത്തുക്കുടിയില്‍ പ്രതിഷേധക്കാര്‍ക്ക് പോലീസ് വെടിയുതിര്‍ത്തതോടെ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു. അനാവശ്യ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. വേദാന്ത ലിമിറ്റഡിന്റെ കോപ്പര്‍ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്തുുകൊണ്ട് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമ്പനിയുടെ സ്മെല്‍ട്ടിംഗ് കപ്പാസിറ്റി 800,000 ടണ്ണാക്കി മാറ്റുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിട്ടുള്ളത്. നിര്‍മാണം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവ്. പ്ലാന്റിന് പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്നതിന് മുമ്പായി കേന്ദ്രസര്‍ക്കാര്‍ നാല് മാസത്തിനുള്ളില്‍ കേസ് പരിഗണിക്കണമെന്ന് കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുള്ളത്.
Recommended Video
വെടിവെയ്പ് ആസൂത്രിതം
തൂത്തുക്കുടി വെടിവെയ്പ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതിഷേധം സംഘടിപ്പിച്ചവരെ കൊലപ്പെടുത്താന്‍ പോലീസ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വെടിയുതിര്‍ക്കുന്നത് സംബന്ധിച്ച് പോലീസ് പ്രതിഷേധക്കാര്‍ക്ക് യാതൊരു തരത്തിലുള്ള മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നാണ് സാമൂഹിക പ്രവര്‍ത്തകന്‍ ഹെന്‍റി ടിഫാഗ്നേ പറയുന്നു. വേദാന്തക്കെതിരെ നൂറ് ദിവസമായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടെയാണ് മെയ് 22ന് പോലീസ് വെടിവെയ്പുണ്ടാകുന്നത്. പ്രതിഷേധക്കാരെ പോലീസ് കണ്ണീര്‍വാതകം ഉപയോഗിച്ച് നേരിട്ടതാണ് അക്രമസംഭവങ്ങളില്‍ കലാശിച്ചത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിക്ക് നേരെയാണ് വെടിവെയ്പുണ്ടായത്. 20 ദിവസം മുമ്പാണ് റാലി നടത്തുന്നതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇതിന് തൊട്ടുമുമ്പുള്ള ദിവസമാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുന്നത്.