നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവിന് സ്റ്റേ
ദില്ലി: നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മെയ് 24 നാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. രണ്ടാഴ്ചക്കുള്ളിൽ ഫലപ്രഖ്യാപനം നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.
നീറ്റ് പരീക്ഷയ്ക്കായി തയ്യാറാക്കിയത് ഏകീകൃത ചോദ്യപ്പേപ്പറായിരുന്നില്ല എന്ന ആരോപണം ഉന്നയിച്ച് സമർപ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്സിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉത്തരവ് പുറത്തുവന്നതോടെ നീറ്റ് ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്ക് അവസാനമായി. 11 ലക്ഷം വിദ്യാര്‍ത്ഥികൾ പരീക്ഷക്കിരുന്ന നീറ്റിന്‍റെ ഇംഗ്ലീഷ്, ഹിന്ദി ചോദ്യപ്പേപ്പറുകള്‍ ഒന്നായിരുന്നുവെങ്കിലും എട്ട് പ്രാദേശിക ഭാഷകളിലായി നടത്തിയ പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് വ്യത്യാസമുണ്ടായിരുന്നത്.

മൊത്തം 11,38,890 വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ 1,522 പേർ എൻആര്‍കളും 613 പേര്‍ വിദേശികളുമാണ്. 65,000 എംബിബിഎസ് സീറ്റുകളിലേയ്ക്കും 25,000 ബിഡിഎസ് സീറ്റുകളിലേയ്ക്കുമായാണ് പ്രവേശന പരീക്ഷ നടത്തിയിട്ടുള്ളത്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമേ ബംഗാളി, തമിഴ്, തെലുഗു, മറാത്തി, ആസാമീസ്, ഗുജറാത്തി, ഒറിയ, കന്നഡ എന്നീ ഭാഷകളിലായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. ജൂൺ എട്ടിന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ നീറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നത്.












Click it and Unblock the Notifications