Get Updates
Get notified of breaking news, exclusive insights, and must-see stories!

പളനിസ്വാമിക്ക് പണി വരുന്നു; ഹൈക്കോടതി നോട്ടീസ് അയച്ചു, പദവി തെറിക്കും? ഇനിയും വിശ്വാസവോട്ട്!!

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ചീഫ് സെക്രട്ടറി ഗിരിജ വിദ്യാനാഥന്‍, നിയമസഭാ സ്പീക്കര്‍ പി ധനപാല്‍, നിയമസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടീസ്.

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ കൈയാങ്കളിക്കിടെ നടന്ന വിശ്വാസ വോട്ടെടുപ്പ് സംബന്ധിച്ച പരാതിയില്‍ മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ചീഫ് സെക്രട്ടറി ഗിരിജ വിദ്യാനാഥന്‍, നിയമസഭാ സ്പീക്കര്‍ പി ധനപാല്‍, നിയമസഭാ സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടീസ്.

നിയമസഭയില്‍ അണ്ണാഡിഎംകെ ശശികലാ വിഭാഗം കൊണ്ടുവന്ന വിശ്വാസ പ്രമേയത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് പ്രതിപക്ഷമായ ഡിഎംകെ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ജസ്റ്റിസ് ഹുലുവാദി രമേഷ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ഡിഎംകെ എല്ലാം തകിടംമറിക്കും

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തമിഴ്നാട് നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് ചോദ്യം ചെയ്താണ് ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡിഎംകെയുടെ അംഗങ്ങളെ സഭയില്‍ നിന്നു പുറത്താക്കിയ ശേഷമായിരുന്നു വോട്ടെടുപ്പ്. ഡിഎംകെ അംഗങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും പ്രതിനിധികള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ഡിഎംകെ അംഗങ്ങളെ പുറത്താക്കി

122 വോട്ടുകള്‍ നേടിയാണ് എടപ്പാടി പളനിസ്വാമി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്. സഭയിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെയുടെ 88 അംഗങ്ങളെ സ്പീക്കര്‍ പി ധനപാല്‍ പുറത്താക്കിയിരുന്നു. പ്രതിപക്ഷം പങ്കെടുക്കാത്ത വോട്ടെടുപ്പ് റദ്ദാക്കണമെന്ന് ഡിഎംകെ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിശ്വാസവോട്ടെടുപ്പ് പ്രമേയം സഭയില്‍ രണ്ടുതവണ അവതരിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് ഡിഎംകെ നേതാക്കള്‍ ആരോപിക്കുന്നു.

പുതിയ വിശ്വാസ വോട്ടെടുപ്പ് നടത്തണം

വിശ്വാസവോട്ടെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു റിപോര്‍ട്ട് തേടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയോടാണ് ഗവര്‍ണര്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിനും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപ്പെട്ടത്. പുതിയ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഡിഎംകെ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്റ്റാലിന്റെ ആരോപണങ്ങള്‍

സഭയില്‍ പോലീസിനെ വിന്യസിച്ച് യുദ്ധസമാന സാഹചര്യമുണ്ടാക്കി, വിശ്വാസ വോട്ടെടുപ്പ് രഹസ്യബാലറ്റ് വഴി വേണമെന്ന പ്രതിപക്ഷത്തിന്റെ ഒന്നടങ്കമായ ആവശ്യം പരിഗണിച്ചില്ല, തന്റെ വാഹനം തടഞ്ഞുനിര്‍ത്തി അനാവശ്യമായി പരിശോധന നടത്തി തുടങ്ങിയ കാര്യങ്ങളാണ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്റ്റാലിന്‍ ഉന്നയിച്ച ആരോപണങ്ങള്‍.

മുഖ്യമന്ത്രി ദില്ലിയില്‍

അതേസമയം, മുഖ്യമന്ത്രി പളനിസ്വാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ദില്ലിയിലാണുള്ളത്. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ പളനിസ്വാമി പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാന്‍ സാധ്യതയുണ്ട്. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തും.

 കാവേരിയും നീറ്റും

കൂടാതെ കാവേരി, നീറ്റ് വിഷയങ്ങളും അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. നീറ്റ് പരീക്ഷയുടെ കാര്യത്തില്‍ തമിഴ്‌നാടിന് പ്രത്യേക ഇളവ് വേണമെന്ന് പളനിസ്വാമി ആവശ്യപ്പെടും. മുഖ്യമന്ത്രി ആയ ശേഷം പളനിസ്വാമിയുടെ ആദ്യ ദില്ലി സന്ദര്‍ശനമാണിത്. വര്‍ധ ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ പരിഹാരം കാണാന്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും പളനിസ്വാമി ആവശ്യപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+