അട്ടിമറി നടന്നിട്ടില്ല... ദില്ലിയിൽ 62.59 ശതമാനം പോളിംഗ്: വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം പ്രഖ്യാപിക്കാൻ വൈകിയതിന് വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഒന്നിലധികം ബാലറ്റുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ടിവന്നതുകൊണ്ടാണ് വൈകിയതെന്നാണ് കമ്മീഷന്റെ വിശദീകരണം. 62.59 ശതമാനം പോളിംഗാണ് ശനിയാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ അഞ്ച് ശതമാനം കുറവ് വോട്ടുകളാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം അധിക പോളിംഗാണ് രേഖപ്പെടുത്തിയത്.
ദില്ലിയിലെ ബല്ലിമാരൻ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ബല്ലിമാരനിൽ 71. 6 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ഷഹീൻബാഗ് ഉൾപ്പെടുന്ന ഒക്ലയിലെ പോളിംഗ് ശതമാനം 58.84 ശതമാനമാണ്. ദില്ലിയിലെ കന്റോൺമെന്റ് മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്(45.4).

അന്തിമ പോളിംഗ് ശതമാനം പ്രഖ്യാപിക്കാൻ വൈകുന്നതിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. സാധാരണ നിലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് ശതമാനം പ്രഖ്യാപിക്കാറുള്ളത്. എന്നാൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങൾ കമ്മീഷൻ തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്മീഷന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ല. അതേസമയം പോളിംഗ് കണക്ക് സംബന്ധിച്ച് കൃത്യത ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ഉത്തരവാദിത്തം ആണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.












Click it and Unblock the Notifications