കെജ്രിവാളിനും ആം ആദ്മിക്കും പണി കൊടുത്തത് കോൺഗ്രസോ? വോട്ടുകൾ ഭിന്നിക്കപ്പെട്ടു
ഡൽഹിയിലെ കനത്ത പരാജയത്തിന്റെ ആഘാതത്തിലാണ് ആം ആദ്മി. മൂന്നാംതവണയും അധികാരം പിടിക്കാമെന്ന പർട്ടി മോഹമാണ് ബി ജെ പി തൂത്തെറിഞ്ഞത്. ആം ആദ്മിയുടെ കൂറ്റൻ തോൽവിക്ക് കാരണം ബി ജെ പി മാത്രമല്ല, ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതാണ് പരാജയങ്ങളുടെ ഒരു കാരണമായി വിലയിരുത്തപ്പെടുന്നത്.
ദേശീയതലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും വെവ്വേറെയാണ് മത്സരിച്ചത്. ഇത് ബി ജ െപി വോട്ടുകൾ ഭിന്നിപ്പിച്ചെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനേറ്റ കനത്ത തിരിച്ചടിയിലും ആം ആദ്മിക്ക് പങ്കുവെണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

ബി ജെ പിയുടെ പർവേശ് വർമയോട് 3000ത്തോളം വോട്ടുകൾക്കാണ് കെജ്രിവാൾ പരാജയപ്പെട്ടത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥിയായ സന്ദീപ് ദീക്ഷിതിന് ലഭിച്ചതാകട്ടെ 3800 ഓളം വോട്ടുകളും. കഴിഞ്ഞ മൂന്ന് തവണയും കെജ്രിവാൾ ജയിച്ച മണ്ഡലമാണിത്. കോൺഗ്രസും ആം ആദ്മിയും ഒന്നിച്ചാണ് മണ്ഡലത്തിൽ മത്സരിച്ചിരുന്നതെങ്കിൽ ബി ജെ പി വിരുദ്ധ വോട്ടുകൾ എല്ലാം തന്നെ ആം ആദ്മിയുടെ പെട്ടിയിൽ വീഴുമായിരുന്നു.
ബാദ്ലി, നാൻഗ്ലോയി ജാട്ട്, മഡിപൂർ, രോഹിണി , ധ്വാരക തുടങ്ങി ബി ജെ പി നേരിയ വോട്ടിന് ജയിച്ച മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷെത്താൾ കൂടുതൽ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥികൾ നേടിയിട്ടുണ്ട്. അതേസമയം ആം ആദ്മിയുടെ പരാജയത്തിന് കാരണം കോൺഗ്രസ് ആണെന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ആം ആദ്മിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനതെ പറഞ്ഞത്.
'തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മികച്ച പ്രചരണം കാഴ്ചവെയ്ക്കുകയുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ഞങ്ങൾ ആം ആദ്മിയെ തോൽപ്പിച്ചുവെന്നതാണ് ലോജിക്ക് എങ്കിൽ കെജ്രിവാൾ ഗോവയിലും ഹരിയാനയിലും ഗുജറാത്തിലും ഉത്തരാഖണ്ഡിലും മത്സരിച്ചിട്ടില്ലേ. ഗോവയിലും ഉത്തരാഖണ്ഡിലും ആം ആദ്മിക്ക് ലഭിച്ച വോട്ടുകളാണ് ബി ജെ പിയുടെ വിജയത്തിലേക്ക് നയിച്ചത്', ശ്രീനതെ പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ ആം ആദ്മിയും കോൺഗ്രസും സഖ്യത്തിൽ മത്സരിച്ചിട്ട് എന്തെങ്കിലും മാറ്റം സംഭവിച്ചോയെന്ന ചോദ്യവും നേതാക്കൾ ഉയർത്തുന്നുണ്ട്.
അതേസമയം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് കോൺഗ്രസ് ഇത്തവണയും രുചിച്ചത്. ഒരു സീറ്റിൽ പോലും വിജയിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. തുടക്കത്തിൽ ബാദിലി സീറ്റിൽ മുന്നേറിയെങ്കിലും വൈകാതെ പിന്നോട്ടടിച്ചു. ഇതോടെ തുടർച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകളിലാണ് കോൺഗ്രസ് സംപൂജ്യരാകുന്നത്. 2013 വരെ പതിനഞ്ച് വർഷത്തോളം ഡൽഹി ഭരിച്ചിരുന്നത് കോൺഗ്രസ് ആയിരുന്നു. അതേസമയം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. ഏകദേശം 44 ഓളം സീറ്റുകളിലാണ് നിലവിൽ ബി ജെ പി മുന്നേറുന്നത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം. 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്തെ ഭരണം ബി ജെ പിയുടെ കൈകളിൽ എത്തുന്നത്.
ഡല്‍ഹിയില്‍ നുണകളുടെ ഭരണം അവസാനിച്ചെന്നും മോദിയുടെ വികസന കാഴ്ചപ്പാടില്‍ ഡല്‍ഹി ജനത വിശ്വാസമര്‍പ്പിച്ചുവെന്നും വിജയത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു. ഡല്‍ഹിയെ ലോകത്തിന്റെ ഒന്നാം നമ്പര്‍ തലസ്ഥാനമാക്കുമെന്നും അമിത് ഷാ പറഞ്ഞു.












Click it and Unblock the Notifications