സംസ്ഥാനങ്ങൾക്ക് വാക്സിനില്ല, സ്വകാര്യ ആശുപത്രികൾക്കെങ്ങനെ വാക്സിൻ ലഭിക്കുന്നു?: മനീഷ് സിസോദിയ
ദില്ലി: കൊവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുയര്‍ത്തി ദില്ലി സര്‍ക്കാര്‍. യുവാക്കള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ ദില്ലിയില്‍ ഇനി അവശേഷിക്കുന്നില്ലെന്നും ജൂണ്‍ 10ന് മുന്‍പായി ഇനി വാക്‌സിന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. വാക്‌സിന്‍ ക്ഷാമം കാരണം 18നും 44നും ഇടയില്‍ പ്രായമുളള ആളുകള്‍ക്ക് കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന കൊവിഡ് വാക്‌സിനേഷന്‍ റദ്ദാക്കാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ബന്ധിതരായെന്നും മനീഷ് സിസോദിയ പറഞ്ഞു.
വാക്‌സിന്‍ വിതരണ സമ്പ്രദായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പിടിവാശി കാണിക്കുകയാണെന്നും സിസോദിയ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിന്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോള്‍ എങ്ങനെയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നത് എന്നും മനീഷ് സിസോദിയ ചോദിച്ചു.
Recommended Video
18നും 44നും ഇടയിലുളളവര്‍ക്കുളള വാക്‌സിന്‍ ജൂണില്‍ ലഭ്യമാകും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജൂണ്‍ 10ന് മുന്‍പായി വാക്‌സിന്‍ ലഭിക്കില്ല. 18നും 44നും ഇടയില്‍ പ്രായമുളള 92 ലക്ഷം ആളുകള്‍ക്കായി 5..5 ലക്ഷം കൊവിഡ് വാക്‌സിന്‍ ഡോസാണ് ദില്ലിക്ക് ആവശ്യമുളളത്. ഏപ്രിലില്‍ ദില്ലിക്ക് ആവശ്യം 1.84 കോടി ഡോസ് വാക്‌സിന്‍ ആയിരുന്നു. എന്നാല്‍ കേന്ദ്രം നല്‍കിയത് 4.5 ഡോസ് വാക്‌സിന്‍ മാത്രമായിരുന്നു. മെയ് മാസത്തില്‍ 3.67 ലക്ഷം ഡോസ് വാക്‌സിന്‍ ആണ് ദില്ലിക്ക് ലഭിച്ചത്. 8.17 ലക്ഷം ഡോസ് വാക്‌സിന്‍ വരെ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങി. 45 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് വേണ്ടി 47.44 ലക്ഷം ഡോസ് വാക്‌സിന്‍ ആണ് കേന്ദ്രം നല്‍കിയതെന്നും അതില്‍ 44.76 ലക്ഷം ഡോസ് ഉപയോഗിച്ചുവെന്നും മനീഷ് സിസോദിയ വ്യക്തമാക്കി.