ക്യാന്‍സറിനെ അതിജീവിച്ചു, ഇന്ത്യയിലെ മുന്‍നിര സംരഭക; മദ്യ അഴിമതിക്കേസില്‍പ്പെട്ട കനിക റെഡ്ഡി ആരാണ്
ദില്ലി: ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പുതിയ പേരുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വകാര്യ ജെറ്റ് കമ്പനിയായ ജെറ്റ്സെറ്റ്ഗോയ്ക്ക് മദ്യ കുംഭകോണത്തില്‍ പങ്കുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ദില്ലി വിഭാഗം സംശയിക്കുന്നത്. കേസിലെ പ്രതിയായ ശരത് ചന്ദ്ര റെഡ്ഡിയുടെ ഭാര്യ കനിക റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ജെറ്റ് സെറ്റ് ഗോയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് അന്വേഷണ സംഘം കത്തയച്ചിട്ടുണ്ട്.
ബെഗംപേട്ട് വിമാനത്താവളത്തില്‍ നിന്ന് ജെറ്റ്സെറ്റ്ഗോ പ്രത്യേക വിമാന സര്‍വീസ് നടത്തുന്നുണ്ടെന്നും സ്വകാര്യ ജെറ്റുകളില്‍ വന്‍ തുക കൈമാറ്റം ചെയ്തതായി സംശയിക്കുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. വിമാനങ്ങളുടെ യാത്ര വിവരങ്ങള്‍ ഹാജാരാക്കാനും അന്വേഷണ സംഘം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സ്വകാര്യ ജെറ്റ് കമ്പനിയുടെ പേര് കൂടി വന്നതോടെ കമ്പനിയുടെ ഉടമയായ കനിക റെഡ്ഡിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്.
ഭരണസിരാ കേന്ദ്രങ്ങളിലെ ഉന്നത വ്യക്തികളുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു സംരഭകയാണ് കനിക റെഡ്ഡി. ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി എപ്പോള്‍ വേണമെങ്കിലും ബന്ധപ്പെടാനുള്ള സ്വാധീനം കനിക റെഡ്ഡിക്കുണ്ട്. ഇപ്പോള്‍ ദില്ലി മദ്യ അഴിമതിക്കേസില്‍ കനികയുടെ പേരും കൂടി പുറത്തുവന്നിരിക്കുകയാണ്.
കനിക തെക്രിവാള്‍ റെഡ്ഡിയെന്നാണ് മുഴുവന്‍ പേര്. സാധാരണക്കാര്‍ക്ക് പൊതുവെ കനിക റെഡ്ഡിയെ കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലെങ്കിലും വി വി ഐ പികല്‍ക്ക് അവരുടെ പേര് പരിചിതമാണ്. അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത് ചന്ദ്ര റെഡ്ഡിയുടെ ഭാര്യയാണ് കനിക. കൂടാതെ വൈസിപി രാജ്യസഭാ എംപി വിജയസായി റെഡ്ഡിയുടെ കുടുംബവുമായ് ഏറ്റവും അടുത്ത ബന്ധമാണ്. വിജയസായി റെഡ്ഡിയുടെ മരുമകന്‍ രോഹിത് റെഡ്ഡിയുടെ മൂത്ത സഹോദരനാണ് ശരത് ചന്ദ്ര റെഡ്ഡി.
ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങള്‍ എത്തിപ്പിടിച്ച വ്യക്തിയാണ് കനിക. 5600 രൂപ മുതല്‍മുടക്കില്‍ ഒരു കമ്പനി സ്ഥാപിച്ച് വെറും പത്ത് വര്‍ഷത്തിനുള്ളില്‍ 5000 കോടി രൂപ വിറ്റുവരവിലെത്തിയ കമ്പനിയെ പടുത്തുയര്‍ത്തിയ സംരഭക കൂടിയാണ് കനിക. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഫോര്‍ബ്സിന്റെ മുപ്പതില്‍ താഴെയുള്ള വിഭാഗത്തില്‍ ഏഷ്യയിലെ മുന്‍നിര സംരംഭകയായി മാറാന്‍ കാനികയ്ക്ക് സാധിച്ചു.
ഭോപ്പാലിലെ മാര്‍വാരി കുടുംബത്തിലാണ് കനികയുടെ ജനനം. ജെറ്റ് സെറ്റ് ഗോ എന്ന പേരില്‍ സ്ഥാപിച്ച സ്വകാര്യ ജെറ്റ് കമ്പനി കനികയുടെ ഉടമസ്ഥതയിലാണ്. ജെറ്റ് സെറ്റ് ഗോ സ്വകാര്യ വിമാന സര്‍വീസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സമ്പന്നരായ വ്യക്തികള്‍ക്ക് സ്വകാര്യ ജെറ്റുകള്‍ വാടകയ്ക്ക് നല്‍കുകയാണ് ഈ കമ്പനി പ്രധാനമായും ചെയ്യുന്നത്. അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ജെറ്റ് സെറ്റ് ഗോ സുരക്ഷിതമായി എത്തിക്കുന്നു.
ആര്‍ക്കെങ്കിലും യാത്രയ്ക്കായി ഒരു സ്വകാര്യ ജെറ്റ് വാടകയ്ക്ക് എടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിന് വേണ്ട എല്ലാ സൗകര്യങ്ങളും കമ്പനി ചെയ്തുകൊടുക്കുന്നു. വലിയ പ്രതിസന്ധി നിറഞ്ഞ ജീവിതമായിരുന്നു കനികയ്ക്ക്. 22ാം വയസില്‍ ബാധിച്ച കാന്‍സറിനെ അതിജീവിച്ചാണ് കനിക ഇന്ന് കാണുന്ന ഉയരത്തിലേക്ക് എത്തിയത്.
ഊട്ടിയില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഇക്കണോമിക്സ് ബിരുദവും മുംബൈയില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഡിസൈനില്‍ ഡിപ്ലോമയും കനിക സ്വന്തമാക്കിയിട്ടുണ്ട്. ലണ്ടനില്‍ നിന്നാണ് എം ബി എ പൂര്‍ത്തിയാക്കിയത്. ഒരു പൈലറ്റ് ആകണമെന്ന ആഗ്രഹമായിരുന്നു കനികയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ആ ആഗ്രഹം മാറ്റിവച്ച് ഇന്ന് ഇന്ത്യയില്‍ സ്വകാര്യ ജെറ്റ് കമ്പനി തുടങ്ങാന്‍ പദ്ധതിയിട്ടു.
ദിൽഷയെ കുറിച്ച് ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..'അത്തരക്കാരോട് പുച്ഛം മാത്രം'
കനിക ഇന്ത്യയില്‍ തിരിച്ചെത്തി തന്റെ മാതാപിതാക്കളോട് ഈ ആശയത്തെ കുറിച്ച് പറഞ്ഞു. എന്നാല്‍ മതാപിതാക്കള്‍ ആദ്യം ഇത് സമ്മതിച്ചില്ല. ഈ സമയത്തായിരുന്നു കാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയ രോഗം ഭേദമാക്കി. 2014ല്‍ തന്റെ സ്വകാര്യ ജെറ്റ ്കമ്പനി ആരംഭിച്ചു. ഇന്ന് എട്ടോളം വിമാനങ്ങളാണ് ജെറ്റ്സെറ്റ്ഗോയ്ക്കുള്ളത്. 200 ജീവനക്കാര്‍ കനികയുടെ കീഴില്‍ ജോലി ചെയ്യുന്നുണ്ട്.