Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുള്ളി ബായ് ആപ്പിനെക്കുറിച്ചുള്ള ആദ്യ ട്വീറ്റ് ആരുടേത്? ട്വിറ്ററിനും ഗിറ്റ്ഹബിനും ഡൽഹി പൊലീസിന്റെ കത്ത്

ന്യൂഡല്‍ഹി: മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കങ്ങളുള്ള 'ബുള്ളി ബായ്' ആപ്പിനെതിരെ അന്വേഷണം വ്യാപിപ്പിച്ച് ദല്‍ഹി പൊലീസ്. ബുള്ളി ബായ് ആപ്പിനെക്കുറിച്ച് എഴുതിയ ആദ്യത്തെ അക്കൗണ്ട് ഹോള്‍ഡര്‍ ആരാണെന്ന് അറിയിക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി പൊലീസ് ട്വിറ്ററിന് കത്തെഴുതി. ബുള്ളി ബായ് ആപ്പിന്റെ ഡെവലപ്പറുടെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗിറ്റ്ഹബിനേയും പൊലീസ് സമീപിച്ചിട്ടുണ്ട്.

'അന്വേഷണത്തിന്റെ ഭാഗമായി ബുള്ളി ബായ് ആപ്പിനെക്കുറിച്ച് ആദ്യമായി ട്വീറ്റ് ചെയ്ത ആളാരാണെന്ന് അറിയിക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീയെ കുറിച്ച് ആക്ഷേപകരമായ ഉള്ളടക്കം എഴുതിയതായി ആരോപിക്കപ്പെടുന്ന അപേക്ഷ, ബന്ധപ്പെട്ട വ്യക്തിക്ക് എങ്ങനെ ലഭിച്ചുവെന്ന് അറിയുന്നതിനാണ് ഇത്,' ദല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Recommended Video

cmsvideo
    Controversies that Pinarayi government faced in 2021 | Oneindia Malayalam

    ബുള്ളി ബായ് ആപ്പ് വഴി പങ്കിട്ട അധിക്ഷേപകരമായ പരാമര്‍ശങ്ങളും ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുള്ളി ബായ് ആപ്പ് നിര്‍മിക്കാനുണ്ടായ സാഹചര്യങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കണമെന്നാണ് ഗിറ്റ്ഹബിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം ബുള്ളി ബായ് എന്ന ആപ്പുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍ വച്ചാണ് ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

    21 കാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെയാണ് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ പ്രായം ഒഴികെ ആരാണെന്ന് മുംബൈ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെ ഐ.പി.സിയിലെയും ഐ.ടി നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അജ്ഞാതരായ കുറ്റവാളികള്‍ക്കെതിരെയുള്ള സെക്ഷന്‍ 153 (എ) (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 153 (ബി) (ആരോപണങ്ങള്‍, ദേശീയോദ്ഗ്രഥനത്തിനെതിരെയുള്ള വാദങ്ങള്‍), 295 (എ) (മന:പൂര്‍വ്വവും ദുരുദ്ദേശ്യപരവും) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

    hacking

    ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമ പ്രകാരം മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍), 354ഡി (പിടികൂടല്‍), 509 (ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 500 (ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍), സെക്ഷന്‍ 67 ( ഇലക്ട്രോണിക് രൂപത്തില്‍ അശ്ലീലമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുക) എന്നീ വകുപ്പുകളും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി സതേജ് പാട്ടീല്‍ പറഞ്ഞത്. ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളെയും പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കുന്നതായും മന്ത്രി അറിയിച്ചു.

    നൂറുകണക്കിന് മുസ്ലീം സ്ത്രീകളുടെ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ശേഖരിച്ച് ഒരു ആപ്പില്‍ അപ്ലോഡ് ചെയ്ത് അവരെ ലേലത്തില്‍ വെച്ചതോടെയാണ് വിവാദം ഉയര്‍ന്നത്. ഇതോടെ ആപ്പിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അജ്ഞാതരായ ചിലയാളുകള്‍ ചേര്‍ന്ന് തന്റെ വ്യാജ ഫോട്ടോകള്‍ വെബ്‌പേജില്‍ അപ്ലോഡ് ചെയ്യുന്നുവെന്നും ഒപ്പം മോശം കമന്റുകള്‍ ഇടുന്നുവെന്നും പറഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തക പരാതിയുമായി രംഗത്തെത്തിയിരുന്നു. കമന്റുകള്‍ മുസ്ലിം വനിതകളെ അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളവയാണെന്നും മാധ്യമപ്രവര്‍ത്തക ചൂണ്ടിക്കാട്ടിയിരുന്നു.

    തന്നെപ്പോലെ സ്വതന്ത്രരായ സ്ത്രീകളെയും മാധ്യമപ്രവര്‍ത്തകരെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രവര്‍ത്തിയെന്നത് വ്യക്തമാണെന്നും അതിനാല്‍ ഇതില്‍ അടിയന്തര നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ആക്ടിവിസ്റ്റുകളായ മുസ്ലിം സ്ത്രീകളെ വില്‍ക്കാനുണ്ടെന്ന് പരസ്യപ്പെടുത്തി സുള്ളി ഡീല്‍സ് എന്ന വ്യാജ ആപ്പ് പ്രവര്‍ത്തിച്ചിരുന്നു. ആപ്പില്‍ മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെയും നോയിഡയിലെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ആറ് മാസത്തിന് ശേഷമാണ് പുതിയ പരാതിയും ഉയര്‍ന്നിരിക്കുന്നത്.

    നേരത്തെ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ ഇതുവരെ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് ഇതും ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്. അതേസമയം, വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ഇടപെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. വിഷയത്തില്‍ നടപടിയെടുക്കാന്‍ ദേശീയ വനിത കമ്മിഷനും ദല്‍ഹി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്ന് ഗിറ്റ്ഹബ് വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+