അരവിന്ദ് കെജ്രിവാൾ ബിജെപിയിലേക്ക്? 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കും, പക്ഷേ....
ദില്ലി: ദില്ലിയിലെ എല്ലാവോട്ടുകളും ബിജെപിക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പക്ഷേ കെജ്രിവാൾ ഇതിന് ഒരു കണ്ടീഷനും വെച്ചിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ദില്ലിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നൽകണം. സംസ്ഥാന പദവി നൽകിയാൽ ദില്ലിയിലെ വോട്ടുകളെല്ലാം ബിജെപി ലഭിക്കും. അല്ലെങ്കിൽ ബിജെപിക്കാർ ദില്ലി വിട്ടോളാൻ ഇവിടെ ജനങ്ങൾ പറയുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം പൂര്‍ണ്ണപദവിയില്ലാത്തതിനാല്‍ സംസ്ഥാന ഭരണം പലപ്പോഴും കേന്ദ്ര സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലായിരുന്നു കെജ്‌രിവാളിന്. കെജ്രിവാളിന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. ദല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കിയ സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള പ്രസ്താവനയുമായി അദ്ദേഹം രംഗത്തെത്തിയത്.

ആവശ്യം നേരത്തെ ഉയർന്നിരുന്നു
ദില്ലിക്ക് സമ്പൂർണ്ണ സംസ്ഥാന പദവി വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തന്നെ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. നിയുക്ത മുഖ്യമന്ത്രി ആയിരിക്കുന്ന സമയത്ത് തന്നെ കേജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. മനീഷ് സിസോദിയക്കൊപ്പമായിരുന്നു അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടിരുന്നത്.

സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ചു
എഎപി അധികാരത്തിലേറിയത് മുതല്‍ പൂര്‍ണ സംസ്ഥാന പദവിയില്ലാത്ത ഡല്‍ഹിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണിപ്പോഴുള്ളത്. സംസ്ഥാന പദവിക്കായുള്ള സമരത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തോട് ഉപമിച്ച കെജ്‍രിവാള്‍ ക്വിറ്റ് ഇന്ത്യ സമരത്തിന് സമാനമായി ക്വിറ്റ് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സമരം എഎപി തുടങ്ങുമെന്നും വിശദീകരിച്ചിരുന്നു. അതേസമയം മന്ത്രി എന്ന നിലയിൽ കെജ്രിവാളിനെതിരെ ആരോപണം ഉയരുന്നുണ്ട്.

നിയമസഭയിൽ ഹാജരില്ല
മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് എഎപി വിമത എംഎല്‍എ കപില്‍ മിശ്രയുടെ പരാതി. സഭയിൽ ഹാജരാകുന്നില്ലെന്നാണ് പരാതി. ജലവിഭവ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി 2017-ല്‍ 27 തവണ സഭ ചേര്‍ന്നപ്പോള്‍ ഏഴ് തവണ മാത്രമാണ് പങ്കെടുത്തത് എന്ന് ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ 40 മാസങ്ങളായി ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സഭയിലുണ്ടാകാറില്ലന്നും അദ്ദേഹം ആരോപിക്കുന്നു.

ദില്ലിയുടെ വികസനം
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി സഭയിലുണ്ടാകണമെന്ന് ലഫ്റ്റനന്‍റ് ഗവര്‍ണറും സ്പീക്കറും മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. എം.എല്‍.എമാര്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും 50 ശതമാനത്തിൽ താഴെ ഹാജരുള്ളവര്‍ക്ക് പ്രതിഫലം കുറയ്ക്കണമെന്നും മിശ്ര നൽകിയ ഹർജിയിൽ പറയുന്നു. ദില്ലിയുടെ വികസനം സംബന്ധിച്ച പ്രശ്നങ്ങളിലും ഇവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും മുഖ്യമന്ത്രി എന്തുമാത്രം വിലയാണ് കല്‍പ്പിക്കുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാനാകുമെന്നും ഹർജിയിൽ ആരോപിക്കുന്നു.












Click it and Unblock the Notifications