25000 കോടി! ദില്ലി കലാപത്തിന്‍റെ നഷ്ടത്തിന്‍റെ കണക്ക് പുറത്ത്; 4 ആരാധനാലയങ്ങള്‍, 92 വീട്, 500 വാഹനം
ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയിലെ അഴുക്ക് ചാലുകളില്‍ നിന്ന് നാല് മൃതദേഹം കൂടി കണ്ടെത്തിയതോടെ രാജ്യതലസ്ഥാനത്തെ വര്‍ഗീയ കലാപത്തില്‍ ജീവന്‍ നഷ്ടമായവരുടെ എണ്ണം 46 ആയി. കലാപം ആളിക്കത്തിയ ഗോകല്‍പുരി, ശിവ് വിഹാര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രദേശത്ത് പൊതുവെ സ്ഥിതി ശാന്തമായി തുടരകയാണെങ്കിലും കലാപം സൃഷ്ടിച്ച ഭീതിയില്‍ നിന്നും ആളുകള്‍ ഇതുവരെ മുക്തരായിട്ടില്ല. വീടു വിട്ട പലരും ഇപ്പോഴും ബന്ധു വീടുകളിലാണ് കഴിയുന്നത്. പരിക്കേറ്റ ഇരുന്നോറോളം പേര്‍ ഇപ്പോഴും വിവിധി ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. കലാപം വരുത്തിവെച്ച സാമ്പത്തിക നഷ്ടത്തിന്‍റെ ഏകദേശ കണക്കുകളും ഇതിനിടയില്‍ പുറത്തു വന്നിട്ടുണ്ട്..

25000 കോടി
1984 ന് ശേഷം രാജ്യതലസ്ഥാനം കണ്ട ഏറ്റവും വലിയ വര്‍ഗീയ കലാപത്തില്‍ ആകെയുള്ള സാമ്പത്തിക നഷ്ടം 25000 കോടിയുടേതാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കലാപത്തില്‍ അക്രമികള്‍ നിരവധി സ്വകാര്യ വസ്തു വകകളും വ്യാപാര സ്ഥാപനങ്ങളും തീവെച്ചും അല്ലാതെയും നശിപ്പിച്ചിരുന്നു. ഇത് കണക്കാക്കിയുള്ള വിലയിരുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

92 വീടുകള്‍
ദില്ലി ചേംബര്‍ ഓഫ് കൊമേഴ്സാണ് കലാപത്തില്‍ 25000 കോടിയുടെ നഷ്ടം സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉണ്ടായതായി കണക്കാക്കുന്നത്. പൊതുമുതലിന് സംഭവിച്ച നഷ്ടം ഇതിന് പുറത്ത് വരും. ഏകദേശം 92 വീടുകളാണ് രണ്ട് ദിവസമായി അരങ്ങേറിയ കലാപത്തില്‍ തീ വെച്ച് നശിപ്പിക്കപ്പെട്ടത്.

അഞ്ഞൂറിലേറെ വാഹനങ്ങള്‍
അഞ്ഞൂറിലേറെ വാഹനങ്ങള്‍, 57 കടകള്‍ ആറ് ഗൗഡൗണുകള്‍, രണ്ട് സ്കൂളുകള്‍, നാല് ഫാക്ടറികള്‍ നാല് ആരാധനാലയങ്ങള്‍ തുടങ്ങിയവയും കലാപകാരികള്‍ തീവെച്ച് നശിപ്പിച്ചു. നിലവില്‍ വിവിധ സ്റ്റേഷനുകളിലായി 167 എഫ്ഐആറുകളാണ് കലാപവുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

885 പേര്‍ കസ്റ്റഡിയില്‍
ആയുധ നിയമം അനുസരിച്ചാണ് 36 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയതിന് 13 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1800 ഓളം പേര്‍ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
885 പേരെ ആക്രണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആശങ്ക
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പലരുടേയും സ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ മരണ സഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. വീടു വിട്ടുപോയവര്‍ തിരിച്ചെത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കലാപത്തിന് ഇരയാവര്‍ക്കു നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 25000 രൂപ വീതം അടിയന്തര സഹായമാണ് കലാപബാധിതര്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Recommended Video

അഭ്യുഹങ്ങൾ
കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10, 12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിച്ചു. അതിനിടെ ഇന്നലെ രാത്രി തിലക് നഗർ, രജൗരി ഗാർഡൻ മേഖലകളിൽ സംഘർഷം ഉണ്ടായതായി അഭ്യുഹങ്ങൾ പരന്നിരുന്നു. ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ റെയ്ഡ് കളും തുടർന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷൻകളും അടച്ചതാണ് പരിഭ്രാന്തി പരത്തിയത്.












Click it and Unblock the Notifications