'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ അഞ്ച് ദിവസം മഴ
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യനമർദത്തെ തുടർന്ന് ചുഴലിക്കാറ്റ് രൂപം കൊണ്ടുകഴിഞ്ഞു. തിങ്കളാഴ്‌ചയോടെ ന്യൂനമർദം ചുഴലിക്കാറ്റ് ആയി മാറുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പ്രഭവകേന്ദ്രം ബംഗാൾ ഉൾക്കടൽ ആയതിനാൽ ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് 'അസാനി' എന്ന നിർദേശിച്ചിരുന്നത്. 'കടുത്ത ദേഷ്യം' എന്നാണ് അസാനി എന്ന വാക്കിന്റെ അർഥം. എന്നാൽ പേരിന് വിപരീതമായി ശക്തമായ ചുഴലിക്കാറ്റായി അസാനി മാറില്ലെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ നിഗമനം.
ഉഷ്‌ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടാനായി ലോകമെമ്പാടും ആറ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളാണ് ഉള്ളത്. അതിൽ ഒന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ സമുദ്രത്തിന്റെ വടക്ക് ഭാഗത്തായും രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് ഇന്ത്യക്ക് പേര് നിർദേശിക്കാൻ കഴിയും.
ചുഴലിക്കാറ്റുകള്‍ക്ക് ആര്‍എസ്എംസി (പ്രാദേശിക പ്രത്യേക കാലാവസ്ഥാ കേന്ദ്രങ്ങൾ) ടിസിഡബ്ല്യുസികളും (ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങൾ) ആണ് പേര് നിര്‍ദേശിക്കുന്നത്. 2000ത്തിന് ശേഷമാണ് ഇന്ത്യൻ സമുദ്രത്തിൽ രൂപം കൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നൽകി തുടങ്ങുന്നത്. 2020ൽ ചുഴലിക്കാറ്റുകൾക്ക് പേരുകൾ നിർദേശിച്ചുകൊണ്ടുള്ള ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്. അക്ഷരമാല ക്രമത്തിന് അനുസരിച്ചാണ് ചുഴലിക്കാറ്റുകള്‍ക്ക് പേര് നിര്‍ദേശിക്കുന്നത്.
ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന ന്യൂനമർദം ഇന്ന് (മാർച്ച് 20) രാവിലെ 5.30ഓടെ തെക്കൻ ആൻഡമാൻ കടലിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. അതേസമയം കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധാപ്രദേശ്, കർണാടക, മാഹി, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്‌ക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ഉൾപ്പെടെ ദുരന്തനിവാരണ സേന വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദ്വീപിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കെ റെയിൽ പ്രതിഷേധം; പൊലീസ് സംയമനം പാലിക്കണമെന്ന് ഡിജിപി
Recommended Video