ദേരാ സച്ചാ ആസ്ഥാനത്തുനിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വാഹന രജിസ്ട്രേഷനിൽ കൃത്രിമത്വം
പഞ്ച്കുള: ബലാല്‍സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വാഹനശേഖരത്തിന്റെ രജിസ്ട്രേഷൻ കൃത്രിമമാണെന്ന് പോലീസ്. ഗുര്‍മീതിന്റെ അറസ്റ്റിനു പിന്നാലെ 56 ആഢംബര കാറുകളാണ് പോലീസ് പിടിച്ചെടുത്തത്. വിവിധ സ്ഥലങ്ങളിലും പേരുകളിലുമാണ് ഇവ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിക്ക ആഢംബര കാറുകളും ഇന്ത്യയില്‍ വില്‍പന ആരംഭിക്കുന്നതിനു മുന്‍പുതന്നെ ഗുര്‍മീത് സ്വന്തമാക്കിയിരുന്നു.
30 എണ്ണവും ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ, പോര്‍ഷെ കാറുകളാണ്. കൂടാതെ ഒരു ബുള്ളറ്റ് പ്രൂഫ് കാറും പിടിച്ചെടുത്തിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 27നു മാത്രം വിപണിയിലെത്തിയ ടൊയോട്ടയുടെ മൂന്നു മോഡലുകള്‍ അദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു. ഇങ്ങനെ കാറുകള്‍ എത്തിച്ചതിലും തട്ടിപ്പു നടന്നതായി പോലീസ് സംശയിക്കുന്നു. ഇതു മാത്രമല്ല എഞ്ചിന്റെ രജിസ്‌ട്രേഷനിലും ഗുര്‍മീത് കൃത്രിമം കാട്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
രജിസ്ട്രേഷൻ
ചില വാഹനങ്ങള്‍ ദേരയുടെ പേരില്‍തന്നെ റജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍ മറ്റുള്ളവ ഷാ സത്‌നം ഫോഴ്‌സിന്റെ പേരിലും ദേരയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മറ്റുചില സ്ഥാപനങ്ങളുടെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാഹന നിർമ്മാതാക്കളെ സമീപിക്കും
ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കാന്‍ ദേര ചെയര്‍പേഴ്‌സന്‍ വിപാസ്‌ന ഇന്‍സാനെ വിളിച്ചുവരുത്തും. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ വാഹന നിര്‍മാതാക്കളെ സമീപിക്കാനാണ് പോലീസിന്റെ പദ്ധതി.
എങ്ങിനെ ഗുർമീതിന് ലഭിച്ചു?
പ്രത്യേക അനുമതിയോടെ മാത്രം ലഭിക്കുന്ന ബുള്ളറ്റ് പ്രൂഫ് കാര്‍ ഗുര്‍മീതിനു ലഭിച്ചതെങ്ങനെയെന്നു കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് പോലീസ്.
വധ ഭീഷണി
അതേസമയം ഗുര്‍മീതിനെ എതിര്‍ക്കുന്നവരെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി ദേരാ സച്ചാ സൗദായിലെ ഗുര്‍മീതിന്റെ അനുയായികളായ ഖുര്‍ബാനി ലീഗ് രംഗത്ത്. മാധ്യമപ്രവര്‍ത്തകരെയും ഹരിയാണ പോലീസ് ഉദ്യോഗസ്ഥരെയുമാണ് ഖുര്‍ബാനി ലീഗ് ലക്ഷ്യം വെയ്ക്കുന്നത്.
മാധ്യമപ്രവർത്തകർക്കെതിരെ...
ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്തും ഖുര്‍ബാനി ലീഗ് പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ ചില മാധ്യമ സ്ഥാപനങ്ങളെ പേരെടുത്ത് പരാമര്‍ശിക്കുന്നുമുണ്ട്. ദേരാ സച്ചായെ ഹരിയാണ സര്‍ക്കാറും കേന്ദ്രം ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറും ദേരാ സച്ചായെ ചതിച്ചെന്നും കത്തില്‍ പറയുന്നു.
അന്വേഷണം
ഭീഷണിക്കത്തിനെക്കുറിച്ചും അതിന്റെ ഉറവിടത്തെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഹരിയാണ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജയിലിനുള്ളിലാണെങ്കിലും ഗുര്‍മീകത് സിങ്ങ് കരുത്തനാണെന്നും തന്റെ ജീവന് ഭീഷമിയുണ്ടെന്നും ഗുര്‍മീത് സിങ്ങിന്റെ വളര്‍ത്തുമകളായ ഹണിപ്രീത് സിങ്ങിന്റെ മുന്‍ ഭര്‍ത്താവ് പറഞ്ഞിരുന്നു.