ധർമേന്ദ്ര പ്രധാനും പിയുഷ് ഗോയലിനും പുനഃസംഘടനയിൽ സർപ്രൈസ്; വകുപ്പുകളിലും മാറ്റം
ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ച ഇരുവരുടെയും വകുപ്പുകളിലും മാറ്റമുണ്ട്
രണ്ടാം മോദി മന്ത്രിസഭയിൽ രണ്ട് വർഷങ്ങൾക്കിപ്പുറമാണ് ഒരു പുനഃസംഘടന നടക്കുന്നത്. ഇ രണ്ട് വർഷ കാലയളവിൽ കേന്ദ്രമന്ത്രിമാരായി മികച്ച പ്രകടനം പുറത്തെടുത്ത രണ്ടുപേരാണ് പെട്രോളിയം മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാനും റെയിൽവേ, വ്യവസയം അടക്കമുള്ള വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന പിയൂഷ് ഗോയലും. കേന്ദ്രഭരണത്തിനെതിരെ പല തലങ്ങളിൽ നിന്നും ആരോപണങ്ങൾ ഉയരുമ്പോഴും തങ്ങളുടെ വകുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവർക്കും പുനഃസംഘടനയിൽ ഒരു സർപ്രൈസ് സമ്മാനവും കാത്തിരിപ്പുണ്ടായിരുന്നു, ക്യാബിനറ്റ് പദവി.
ക്യാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ച ഇരുവരുടെയും വകുപ്പുകളിലും മാറ്റമുണ്ട്. പെട്രോളിയം വകുപ്പിന് പകരം വിദ്യാഭ്യാസ വകുപ്പാണ് ധർമേന്ദ്ര പ്രധാന് നൽകിയിരിക്കുന്നത്. ഇതോടൊപ്പം നൈപുണ്യ വികസന വകുപ്പിന്റെ ചുമതലയും പ്രധാന് തന്നെയാണ്. നേരത്തെ രമേശ് പൊഖ്രിയാൽ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളായിരുന്നു ഇത്. അദ്ദേഹം രാജിവെച്ചതിന് പിന്നാലെയാണ് ധർമേന്ദ്ര പ്രധാന്റെ നിയമനം. അതേസമയം പെട്രോളിയം മന്ത്രിയായി ക്യാബിനറ്റിലേക്ക് തന്നെ സ്ഥാനക്കയറ്റം ലഭിച്ച ഹർദീപ് സിങ് പൂരിയെയും നിയമിച്ചു.
ഒന്നാം മോദി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് ധർമേന്ദ്ര പ്രദാൻ. 2017ൽ പിതാവിനും കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. നിലവിൽ രാജ്യസഭ അംഗമാണെങ്കിലും ഇത്തവണ മകനാണ് മന്ത്രിസഭയിൽ ഇടംപിടിച്ചത്.
അതേസമയം 57കാരനായ ഗോയൽ പ്രധാനമായ റെയിൽവേ വകുപ്പിന് പുറമെ വ്യാപര വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണം എന്നീ സുപ്രധാന വകുപ്പുകളുടെയും ചുമതല വഹിച്ചിരുന്നു. റെയിൽ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത അശ്വനി വൈഷ്ണവിനെയാണ് നിയമിച്ചിരിക്കുന്നത്. ഒഡിഷയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അശ്വിനി. അതേസമയം പിയൂഷ് ഗോയൽ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിലേക്കും പോകും.
പുനഃസംഘടനയ്ക്ക് ശേഷം 43 മന്ത്രിമാരാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ 11 പേർക്ക് കാബിനറ്റ് പദവി ലഭിക്കും. നിയുക്ത മന്ത്രിമാർ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാർക്ക് നാളെ രാഷ്ട്രപതി ഭവനിൽ ചായ സത്കാരം ഉണ്ടാകും. പട്ടികയിൽ വലിയ പ്രാധാന്യം ഉത്തർപ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്. രണ്ടാം മോദി സർക്കാരിൽ ഇത്രയും വലിയ പുനസംഘടന നടക്കാൻ കാരണം ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിയും കൊവിഡ് നേരിടുന്നതിൽ ഏറ്റ തിരിച്ചടിയുമാണെന്നാണ് വിലയിരുത്തൽ.
Recommended Video