പാചകവാതക വില വർധനവ് ജനദ്രോഹ നടപടി, കേന്ദ്രം പിൻവലിക്കണമെന്ന് പിണറായി വിജയൻ
പാചകവാതക വില വർധനവിന് എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 29 രൂപ കൂട്ടിയ നടപടി ജനദ്രോഹപരമാണെന്നും ഇത് പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
''ജനങ്ങൾ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കും. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാർഹിക പാചക വാതകവില വർധിപ്പിക്കുന്നത്. ഈ ജനദ്രോഹ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.
വർധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന് 951 രൂപയായി. മാർച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. വാണിജ്യ പാചക വാതത്തിൻ്റെ വില ഇരട്ടിയിലധികം വർദ്ധിച്ചതിനാൽ ഹോട്ടൽ വ്യവസായം സമ്പൂർണ്ണ തകർച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് മൊത്തത്തിൽ 7.50 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎൻജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വർധിച്ചു.

ജനങ്ങൾക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണം. പെട്രോളിയം വില വർധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയിൽ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുടരുന്ന നിഷേധാത്മക - ജനദ്രോഹ നിലപാടുകൾ തിരുത്തണം'', പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
കോൺഗ്രസും കേന്ദ്രത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ വിശ്വഗുരു എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്, സ്വന്തം നാട്ടിലെ സാധാരണക്കാരായ പൗരന്മാരെ അമിതമായ വിലക്കയറ്റത്തിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും സംരക്ഷിക്കാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
വിലവർദ്ധനവ് അടിയന്തിരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ജനങ്ങളെ അണിനിരത്തിക്കൊണ്ട് വരും ദിവസങ്ങളിൽ ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.














Click it and Unblock the Notifications