മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവ് രാജിവച്ചു; നീക്കം ബന്ധുനിയമന വിവാദം പുകയുന്നതിനിടെ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ ഉയർന്ന ബന്ധുനിയമന വിവാദത്തിൽ രാജി. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവാണ് രാജിവച്ചത്. അധികാരമേറ്റയുടൻ സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്‌റ്റാഫിൽ അളിയനായ ബെന്നി തോമസിനെ നിയമിച്ചിരുന്നു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിട്ടായിരുന്നു നിയമനം. ഇത് പ്രതിപക്ഷം വലിയ രീതിയിൽ ആയുധമാക്കിയതിന് പിന്നാലെയാണ് നടപടി.
പ്രതിപക്ഷ വിമർശനം മാത്രമല്ല പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഇക്കാര്യത്തിൽ ഭിന്നസ്വരങ്ങൾ ഉയർന്നതോടെയാണ് രാജി ഉണ്ടായിരിക്കുന്നത്. ബെന്നിയുടെ രാജിക്കത്ത് മുഖ്യമന്ത്രി വിഡി സതീശന് കൈമാറി. കഴിഞ്ഞ ദിവസം ബന്ധു നിയമന വിവാദത്തെ ചൊല്ലി കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പരസ്യ പ്രതികരണങ്ങൾ ഉയർന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമായിരുന്നു.

പത്ത് വർഷത്തിന് ശേഷം അധികാരം കിട്ടിയതിന് പിന്നാലെയുള്ള പേഴ്‌സണൽ സ്‌റ്റാഫ് നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിവാദത്തിന് ഇട നൽകരുതായിരുന്നുവെന്നുമായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി കൂടിയായിരുന്നു രാജിവച്ച ബെന്നി തോമസ്. ഉളിക്കൽ സ്വദേശിയായ ബെന്നിയെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ തുടക്കം മുതൽ വിവാദം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ പ്രതിപക്ഷം സഭയിൽ ഉൾപ്പെടെ ഇക്കാര്യം ഉന്നയിക്കുകയും ചെയ്‌തതോടെ വിഡി സതീശൻ സർക്കാരിന് ക്ഷീണമായിരുന്നു. പ്രത്യേകിച്ച് എൽഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനത്തെ നഖശിഖാന്തം എതിർത്ത യുഡിഎഫിൽ നിന്ന് ഇത്തരത്തിലൊരു നടപടി ഉണ്ടാവരുത് എന്നായിരുന്നു പൊതുവെ ഉയർന്ന ആക്ഷേപം.
എന്നാൽ സഹോദരീ ഭർത്താവിനെ നിയമിച്ചതിൽ യാതൊരു അസ്വാഭാവികതയും ഇല്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ മന്ത്രി സണ്ണി ജോസഫ് സ്വീകരിച്ചത്. മാത്രമല്ല നടപടിയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പാർട്ടിക്കുളളിൽ നിന്ന് തന്നെ ഇക്കാര്യത്തിൽ എതിർപ്പുകൾ ഉയർന്നതോടെയാണ് രാജിയിലേക്ക് കടന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരിശോധിച്ചശേഷം പറയാമെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞത്.
ബെന്നി തോമസിനെ പേഴ്‌സണൽ സ്‌റ്റാഫിൽ ഉൾപ്പെടുത്തിയത് സഹോദരിയുടെ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ലെന്നും അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണെന്നുമായിരുന്നു കഴിഞ്ഞ ദിവസവും സണ്ണി ജോസഫ് ആവർത്തിച്ചത്. മാത്രമല്ല ഇക്കാര്യത്തിൽ നിയമപരമായ യാതൊരു തടസവും ഇല്ലെന്നും കെപിസിസി യോഗത്തിന് ശേഷം സണ്ണി ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications