മധുവിധു കഴിഞ്ഞു, ബിജെപി-ശിവേസന സഖ്യത്തിൽ പൊട്ടിത്തെറി? വാളെടുത്ത് നേതാക്കൾ
മുംബൈ: മഹാവികാസ് അഘാഡി സഖ്യത്തെ താഴെയിറക്കി അധികാരത്തിലേറി രണ്ട് മാസം പിന്നിടുമ്പോൾ മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിൽ പുതിയ പൊട്ടിത്തെറി. ബി ജെ പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലയുടെ പ്രതികരണമാണ് പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യൻ ദേവേന്ദ്ര ഫഡ്നാവിസ് ആണെന്ന പ്രസ്താവനയാണ് ഷിൻഡെ ക്യാമ്പിനെ ചൊടിപ്പിച്ചിരിക്കുന്നത്.
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ

അകോലയിൽ ഒരു പരിപാടിക്കിടെയായിരുന്നു ബവൻകുലയുടെ പ്രസ്താവന. സംസ്ഥാനത്തെ വികസന പാതയിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടും നേതൃഗുണവും ഉള്ള ഏക വ്യക്തി ദേവേന്ദ്ര ഫഡ്നാവിസ് ആണെന്നായിരുന്നു ബവൻകുലെ പറഞ്ഞത്. ഇത് കൂടാതെ ശിവസേനയുടെ സീറ്റിൽ നിന്നും അടുത്ത ലോക്സഭ , നിയമസഭ തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന പ്രസ്താവനയും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അമരാവതിയിൽ നിന്നുള്ള അടുത്ത എംപിയും ജില്ലയിലെ ബദ്‌നേരയിൽ നിന്നുള്ള എംഎൽഎയും ബിജെപി ചിഹ്നത്തിൽ തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ബവൻകുലയുടെ വാക്കുകൾ. മുതിർന്ന ശിവസേന നേതാവും മുൻ അമരാവതി എംപിയുമായ ആനന്ദ് റാവു അദ്‌സുലിനും ഇതിൽ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു.
ശിവസേനയുടെ സിറ്റിംഗ് സീറ്റായ ബുൽദാനയിൽ നിന്നും ബിജെപി നേതാവ് മത്സരിക്കുമെന്നും ബവൻകുലെ പറഞ്ഞിരുന്നു. ഷിൻഡെയ്ക്കൊപ്പം ബി ജെ പിയിൽ ചേർന്ന 12 എംപിമാരിൽ ഒരാളായ പ്രതാപ് റാം ജാധവ് ആണ് ബുൽദാനയിൽ നിന്നുളള നിലവിലെ എംപി.

ബി ജെ പി അധ്യക്ഷന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനവുമായി ശിവസേന നേതാക്കൾ രംഗത്തെത്തി കഴിഞ്ഞു. സംസ്ഥാന ബി ജെ പി അധ്യക്ഷനായി ബവൻകുലെ പുതിയ ആളായിരിക്കാം, എന്നാൽ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന കാരണമാണ് തന്റെ പാർട്ടി ഇന്ന് അധികാരത്തിലിരിക്കുന്നതെന്ന് അദ്ദേഹം മറക്കരുതെന്ന് ശിവസേന നേതാവ് അദ്സുൽ പറഞ്ഞു. രണ്ടര വർഷമായി ബി ജെ പി അധികാരത്തിൽ നിന്നും പുറത്തായിരുന്നു. ബിജെപി ശിവസേനയെ വാങ്ങുകയോ ശിവസേന പാർട്ടിക്ക് കീഴടങ്ങുകയോ ചെയ്തിട്ടില്ല. ബവൻകുലെ അത് ഓർക്കുകയും സഖ്യത്തെ ബാധിക്കുന്ന പ്രസ്താവനകൾ ഒഴിവാക്കുകയും വേണമെന്ന് അമരാവതി എംപി പറഞ്ഞു. അമരാവതി ശിവസേന-ബി ജെ പി സഖ്യത്തിൽ പരമ്പരാഗതമായി ശിവസേനയുടെ സീറ്റാണ്. താൻ തന്നെ രണ്ടുതവണ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതാണ്. പ്രതാപ് റാവു ജാദവ് ബുൽധാനയിൽ നിന്ന് മൂന്ന് തവണ എംപിയായിട്ടുണ്ടെന്നും അദ്‌സുൽ പറഞ്ഞു.

'പാർട്ടിയുടെ പ്രധാന പദവി വഹിക്കുന്ന മുതിർന്ന നേതാവാണ് ബവൻകുലെ. തന്റെ പരാമർശത്തിൽ മാപ്പ് പറയാൻ അദ്ദേഹം തയ്യാറാകണം. ശിവസേനയെ ഉപയോഗിക്കാനും വലിച്ചെറിയാനും അനുവദിക്കില്ല', അദ്സുൽ പറഞ്ഞു. അതേസമയം തങ്ങളുടെ അതൃപ്തി ഉപമുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫഡ്നാവിനെ അറിയിച്ചിട്ടുണ്ടെന്ന് ജാതവ് പ്രതികരിച്ചു. അതേസസമയം ഇത്തരം പ്രസ്താവനകൾ സഖ്യത്തിനിടയിൽ യാതൊരു പ്രശ്നങ്ങൾക്കും കാരണമായിട്ടില്ലെന്നും ബവൻകുലെ പാർട്ടി പ്രവർത്തകരെ പ്രചോദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്തരം പ്രതികരണങ്ങൾ നടത്തിയതെന്നും ജാദവ് പറഞ്ഞു.

സഖ്യത്തിനുള്ളിൽ യാതൊരു തർക്കവുമില്ലെന്ന് ബി ജെ പി എം എൽ എ അതുൽ ബട്കൽക്കറും പ്രതികരിച്ചു. പാർട്ടി അധ്യക്ഷൻ എന്ത് പ്രസ്താവന നടത്തിയാലും സഖ്യവുമായി ബന്ധപ്പെട്ട് കാണരുത്. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു നേതാവും ഇത്തരത്തിലുള്ള പ്രസ്താവനകളായിരിക്കും സാധാരണ നടത്തുക, അതുൽ പറഞ്ഞു. അതേസമയം തർക്കമില്ലെന്ന് പറയുമ്പോഴും മഹാരാഷ്ട്ര ലജിസ്ലേറ്റീസ് കൗൺസിൽ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിനിടയിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. 'അവർക്ക് 8 സീറ്റുകൾ വേണമെന്നതാണ് ആവശ്യം. എന്നാൽ യഥാർത്ഥ ശിവസേന എന്ന നിലയിൽ തങ്ങളുടെ ശക്തി വർധിപ്പിക്കാൻ കൂടുതൽ സീറ്റുകൾ തങ്ങൾക്ക് നൽകാൻ ബിജെപി തയ്യാറാകണം',ശിവസേന നേതാക്കൾ പറഞ്ഞു.












Click it and Unblock the Notifications