രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളി; ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളിയാണ് നിയമനം. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ ആന്ധ്രാ സ്വദേശിയാണ്. കഴിഞ്ഞ മാർച്ചിലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. ഹരിയാനയിലെ ചീഫ് സെക്രട്ടറി വിവേക് ജോഷിയാണ് പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർ.
ഗ്യാനേഷിനെ നിയമിക്കുന്നതിനെതിരെ ശക്തമായ എതിർപ്പാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. നിയമനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആണെന്നും അതിനാൽ കോടതിയുടെ നിലപാട് അറിഞ്ഞ് മാത്രമേ നിയമനം നടത്താവൂവെന്നും ഇന്ന് ചേർന്ന സെലക്ഷൻ സമിതി യോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദേശം സർക്കാർ തള്ളി. തുടർന്നാണ് ഗ്യാനേഷിനെ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി തീരുമാനിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പുതിയ നിയമപ്രകാരമാണ് ഗ്യാനേഷിനെ നിയമിച്ചിരുന്നു. 2023 ലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നത് സംബന്ധിച്ച് സർക്കാർ പുതിയ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം, സെർച്ച് കമ്മിറ്റി അഞ്ച് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ പേര് ഷോർട്ട്‌ലിസ്റ്റ് ചെയ്യും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയുമാണ് അന്തിമ തിരഞ്ഞെടുപ്പ് നടത്തുക.
മുൻപ് ഈ പാനലിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും അംഗമായിരുന്നു. എന്നാൽ ചീഫ് ജസ്റ്റിനെ മാറ്റി കാബിനറ്റ് മന്ത്രിയെ സമിതിയിൽ അംഗമാക്കിയ നടപടിയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പാനലിൽ കേന്ദ്രസർക്കാരിന് ഭൂരിപക്ഷം ലഭിക്കുന്നതിനാൽ സ്വതന്ത്ര നിയമനം സാധ്യമല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി 19 നാണ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുക.
ആരാണ് ഗ്യാനേഷ് കുമാർ
പ്രതിരോധ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും ജോയിൻ്റ് സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, പാർലമെൻ്ററി കാര്യ മന്ത്രാലയത്തിൽ സെക്രട്ടറി, സഹകരണ മന്ത്രാലയത്തിലെ സെക്രട്ടറി തുടങ്ങി നിരവധി സുപ്രധാന പദവികൾ ഗ്യാനേഷ് കുമാർ വഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബിൽ തയ്യാറാക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച ആളാണ് ഗ്യാനേഷ് കുമർ. ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു.












Click it and Unblock the Notifications