ജയലളിത കുറ്റക്കാരി, തമിഴ്‌നാട് കത്തുന്നു, പരക്കെ അക്രമം
ചെന്നൈ: മുഖ്യമന്ത്രി ജയലളിത കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ പരക്കെ അക്രമം. ചെന്നൈ അമ്പത്തൂരിലും കാഞ്ചീപുരത്തും എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ബസ് കത്തിച്ചു. കരുണാനിധിയുടെ വീടിന് നേരെ കല്ലേറുണ്ടായി. കോയന്പത്തൂരില്‍ വാഹനങ്ങളുടെ ചില്ലുകളെറിഞ്ഞ് തകർത്തുംനിരത്തുകളില്‍ പലയിടത്തും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്. പല പ്രതിഷേധങ്ങളും അക്രമങ്ങളിലേയ്ക്ക് വഴിതെളിയ്ക്കുന്ന കാഴ്ചയാണ് തമിഴ്‌നാട്ടിലെങ്ങും
ഡിഎംകെ നേതാവ് എം കരുണാനിധിയുടെ പോസ്റ്ററുകള്‍ ഉള്‍പ്പടെയുള്ളവയില്‍ കല്ലെറിയുകയും ചെരിപ്പ് കൊണ്ട് അടിയ്ക്കുകയുമാണ് പ്രവര്‍ത്തകര്‍. വരും നിമിഷങ്ങളില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. പലയിടത്തും വൈദ്യുതി , കേബിള്‍ ടെലിവിഷന്‍ ബന്ധങ്ങള്‍ വിച്ഛേദിയ്ക്കപ്പെട്ടു. പലയിടത്തും വ്യാപക കല്ലേറുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു
എഐഎഡിഎംകെ ശക്തി കേന്ദ്രങ്ങളില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിയ്ക്കുന്നു. റോഡുകള്‍ പലതും പ്രവര്‍ത്തകര്‍ ഉപരോധിയ്ക്കുകയാണ്. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.
അതേ സമയം ഡിഎംകെ ഓഫീസുകളിലും കലൈഞ്ജര്‍ കരുണാനിധിയുടെ വീട്ടില്‍ ആഘോഷങ്ങള്‍ തുടങ്ങി. മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും പടക്കം പൊട്ടിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ ജയലളിതയുടെ വീഴ്ച ആഘോഷമാക്കുകയാണ്.
ഡിഎംകെ നേതാക്കളില്‍ പലരും അക്രമം ഭയന്ന് സുരക്ഷ തേടിയിട്ടുണ്ട്. ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റ് മുട്ടാനുള്ള സാധ്യതയും നില നില്‍ക്കുന്നു. ജയലളിതയ്‌ക്കെതിരായ ശിക്ഷാ വിധിയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ സ്ഥിതിഗതികള്‍ എന്താകുമെന്നത് നിര്‍വ്വചിയ്ക്കാനാകില്ല.