അമിത് ഷായുടെ ചാണക്യതന്ത്രത്തെ ചെറുത്ത കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ... ആരാണീ ഡികെ ശിവകുമാര്‍?
ഇന്ത്യൻ രാഷ്ട്രീയത്തിലെ ചാണക്യനാരെന്ന ചോദ്യത്തിന് ഇന്നലെ വരെയുള്ള ഉത്തരം ബിജെപിയുടെ ദേശീയ അധ്യക്ഷൻ അമിത്ഷാ എന്നായിരുന്നെങ്കിൽ ഇനി മുതൽ ഡികെയെന്ന് കൂടി പറയേണ്ടി വരും. അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾ പൊളിച്ചടുക്കി കോൺഗ്രസ് -ജെഡിഎസ് സർക്കാരിന് കർണ്ണാടകയിൽ അധികാരത്തിലേറാൻ വഴിതെളിയിച്ചത് ഡികെയെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോൺഗ്രസിന്‍റെ ഡി.കെ ശിവകുമാറിന്‍റെ തന്ത്രങ്ങളാണ്. മുൻ കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റായ ഡികെ ശിവകുമാറിന്‍റെ ചടുലനീക്കങ്ങളാണ് അമിത്ഷായുടെ തുറുപ്പുചീട്ടുകളെ ഇല്ലാതാക്കിയത്.
കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ കോടികളുടെ ഓഫറും മന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളുമായി ബിജെപി ഇറങ്ങിയപ്പോൾ ഇതിനെയെല്ലാം പ്രതിരോധിച്ച് എംഎൽഎമാരെ സുരക്ഷിതമായി റിസോർട്ടിൽ പാർപ്പിക്കുകയും ശക്തിതെളിയിക്കാൻ വിധാൻസൗധയിലുമെത്തിച്ച ഡികെയുടെ തന്ത്രങ്ങളാണ് അവസാന നിമിഷം കോൺഗ്രസിന് ശക്തി പകർന്നത്. നേരത്തെ തന്നെ കോൺഗ്രസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന ഡികെ ഇനി ദേശീയ രാഷ്ട്രീയത്തിലെ പുതുചാണക്യനായാവും അറിയപ്പെടുക.
ഡികെ ചില്ലറക്കാരനല്ല
കർണ്ണാടകയിലെ ബിജെപി രാഷ്ട്രീയത്തെ പിൻസീറ്റിലിരുന്ന ഭരിക്കുന്ന റെഡ്ഡി സഹോദൻമാരോട് നേർക്കുനേർ പേരാടാൻ കോൺഗ്രസിൽ കെൽപ്പുള്ള ഒരേയൊരാളാണ് ഡികെ. റെഡ്ഡിയോളം ആൾബലവും ബിസിനസ് ബന്ധങ്ങളുമില്ലെങ്കിലും ഇവരെ വിറപ്പിക്കാൻ കഴിയുന്ന സ്വാധീനങ്ങൾ ഡികെ. ശിവകുമാറിനുണ്ട്. യെദ്യൂരപ്പയെ അധികാരത്തിൽ പിടിച്ചുനിർത്താൻ റെഡ്ഡി സഹോദരങ്ങൾ പണവും ആൾബലവുമായി പരസ്യമായി രംഗത്തുവന്നെങ്കിലും ഇതിനെയെല്ലാം പ്രതിരോധിക്കാനായത് ഡികെയുടെ ഈ സ്വാധീനത്തിലാണ്. ഒരുഘട്ടത്തിൽ ബിജെപിയിലെ ആറ് എംഎൽഎമാരുമായി ചർച്ച നടത്തി പിളർപ്പുണ്ടാക്കാൻ വരെ ഡികെ നീക്കം നടത്തിയതായി വിവരങ്ങൾ പുറത്തുവന്നു.
തന്ത്രങ്ങളുടെ തമ്പുരാന്‍
ഡികെ ശിവകുമാറും സഹോദരനും ബെംഗളൂര്‍ റൂറൽ എംപിയുമായ ഡികെ സുരേഷും നയിച്ച റിസോർട്ട് നാടകത്തിൽ എംഎൽഎമാരുടെ പട്ടികയുമായി വിധാൻ സൗധയിൽ നിന്ന് ഈഗിൾട്ടണിലേക്കും അവിടെ നിന്ന് നേരെ ഹൈദരബാദിലേക്കും തിരിച്ച് വിശ്വാസ വോട്ടിനായി നിയമസഭയിലേക്കും നീണ്ട നാടകത്തിൽ ആദ്യവസാനം മാധ്യമങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകിയതും തന്ത്രങ്ങൾ ഒരുക്കിയതും ഡികെയായിരുന്നു.
അന്ന് അഹമ്മദ് പട്ടേലിനെ രക്ഷിച്ചു
എംഎൽഎമാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ചുമതല നേരത്തെയും വിജയകരമായി നിർവഹിച്ച് കോൺഗ്രസിന് രക്ഷകനായിട്ടുണ്ട് ഡികെ. കഴിഞ്ഞ വർഷം ഗുജറാത്തിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനായ അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തുന്നത് എന്തുവിലകൊടുത്തും തടയാൻ അമിത് ഷാ തന്ത്രങ്ങളൊരുക്കിയപ്പോൾ ഒരുകുഞ്ഞുപോലുമറിയാതെ എംഎൽഎമാരെ സുരക്ഷിത കേന്ദ്രത്തിൽ ഒളിപ്പിച്ചതും ഡികെയായിരുന്നു. ഗുജറാത്ത് നിയമസഭയിൽ 59 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസിൽ നിന്ന് ശങ്കർ സിങ് വഗേലയുടെ നേതൃത്വത്തിൽ ഒരുവിഭാഗം പാർട്ടി വിടുകയും തൊട്ടുപിന്നാലെ മൂന്നുപേർകൂടി മറുകണ്ടം ചാടിയതോടെ ശേഷിക്കുന്നവരെ സംരക്ഷിക്കാൻ പാർട്ടി വിശ്വാസത്തിലെടുത്തത് ഡികെയെ ആയിരുന്നു.
റിസോര്‍ട്ട് രാഷ്ട്രീയം
അപകടം മണത്ത കോൺഗ്രസിന് വൈകിയാണ് വിവേകമുദിച്ചത്. ഗുജറാത്തിന്റെ ചുമതലയുണ്ടായിരുന്ന അശോക് ഗെലോട്ട് കർണ്ണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയെ വിളിച്ച് സഹായഭ്യാത്ഥിച്ചപ്പോൾ സിദ്ധരാമയ്യ ദൗത്യമേൽപ്പിച്ചത് ഊർജമന്ത്രിയായ ഡികെയായിരുന്നു. റിസോർട്ട് രാഷ്ട്രീയത്തിന്റെ പുതിയ രീതികൾ ഇന്ത്യൻ രാഷ്ട്രീയത്തിന് പരിചയപ്പെടുത്തയതും ഡികെയായിരുന്നു. സഹോദരനും ബെംഗളൂരു റൂറൽ എംപിയുമായ ഡികെ സുരേഷിനോട് എംഎൽഎമാരെ റിസോർട്ടിലേക്ക് എത്തിക്കാനുള്ള ചുമതല ഡികെ ഏൽപിച്ചു. അന്നും ഇന്നും എംഎൽഎമാരെ ഒളിപ്പിച്ചത് ഈഗിൾട്ടൺ റിസോർട്ടിലായിരുന്നു.
സകല സന്നാഹങ്ങളുമായി എംഎൽഎമാരെ
മറുകണ്ടംചാടിപ്പിക്കാൻ ബിജെപി ശ്രമിച്ചെങ്കിലും ഡികെയുടെ നീക്കങ്ങൾ ഇതിനെല്ലാം തടയിട്ടു. കോൺഗ്രസിന് തന്നെ അഭിമാന വിജയമേകി അഹമ്മദ് പട്ടേൽ രാജ്യസഭയിലെത്തിയപ്പോൾ ഇതിന്‍റെ പ്രതിധ്വനികൾ ഡികെയ്ക്ക് നേരിടേണ്ടി വന്നു. തൊട്ടുപിന്നാലെ ഡികെയുടെ വസതിയിലും വീടുകളിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. ഇതിലൊന്നും കുലുങ്ങാതിരുന്ന ഡികെയുടെ കരുത്തിലായിരുന്നു ഇത്തവണയും കോൺഗ്രസ് പ്രതീക്ഷ പുലർത്തിയത്.
Recommended Video
ലക്ഷ്യം ഉപമുഖ്യമന്ത്രി സ്ഥാനം
മോഹിച്ച മുഖ്യമന്ത്രി സ്ഥാനം കൈവിട്ടെങ്കിലും ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുകയാണ് ഡികെയുടെ മനസ്സിലിരുപ്പ്. ക്രൈസിസ് മാനേജറെന്ന നിലയിലെ മികച്ച പ്രകടനം ഇതിന് തുണയാകുമെന്ന പ്രതീക്ഷയിലാണ് ഡികെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തുന്ന ജനതാദളിന്റെ കുമാരസ്വാമിയും ഡികെയും വൊക്കാലിംഗ സമുദായക്കാരാണ്. ഒരേ സമുധായക്കാരെ രണ്ട് സുപ്രധാന സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതിനെ കോൺഗ്രസ് എത്രമാത്രം അംഗീകരിക്കുമെന്നതും മറ്റുസമുധായങ്ങളിൽ നിന്നുള്ള എതിർപ്പും ഡികെയ്ക്ക് നിർണ്ണായകമാണ്. അതേസമയം പ്രതിസന്ധിയുടെ കാണാകയത്തിൽ നിന്നും കൈപിടിച്ചുയർത്തിയ ഡികെയെ അത്ര പെട്ടെന്ന് കൈവിടാൻ കോൺഗ്രസിനുമാവില്ല. ഉപമുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ പാർട്ടിക്കെതിരെ ഡി കെ കലാപക്കൊടി ഉയർത്താനും സാധ്യത ഏറെയാണ്.