സ്റ്റാലിനും പനീര്‍ശെല്‍വത്തിന്റെ പാലം വലിച്ചു..! വിശ്വാസ വോട്ടെടുപ്പ് വന്നാല്‍ ഒപിഎസ് പെടും !
വിശ്വാസ വോട്ടെടുപ്പ് ഉണ്ടായാൽ ഡിഎംകെ പിന്തുണ പനീർശെൽവത്തിന് ലഭിക്കുമോ എന്നുറപ്പില്ല
ചെന്നൈ: പനീര്‍ശെല്‍വത്തിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഡിഎംകെ കളം മാറ്റിക്കളിക്കാന്‍ ഒരുങ്ങുന്നതായി സൂചന. തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് വേണ്ടി വന്നാല്‍ ഡിഎംകെ പനീര്‍ശെല്‍വത്തിന് പിന്തുണ നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലീ നിലപാടില്‍ നിന്നും ഡിഎംകെ പിന്നോക്കം പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 89 അംഗങ്ങളാണ് ഡിഎംകെയ്ക്ക് നിയമസഭയിലുള്ളത്.
വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കുമെന്ന ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മി ജഗദീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡണ്ട് എംകെ സ്റ്റാലിന്‍ തന്നെ രംഗത്ത് വന്നുകഴിഞ്ഞു. പനീര്‍ശെല്‍വത്തെ പിന്തുണയ്ക്കണമോ എന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂ എന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് പറയാന്‍ ആരെയും ഡിഎംകെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ശരിയായ നിലപാട് അതാത് സമയത്ത് പാര്‍ട്ടി കൈക്കൊള്ളുമെന്നാണ് സ്റ്റാലിന്റെ നിലപാട്. പാര്‍ട്ടി പ്രസിഡണ്ട് കരുണാനിധിയും ജനറല്‍ സെക്രട്ടറി അന്‍പഴകനും ഉചിതമായ തീരുമാനം വേണ്ട സമയത്തെടുക്കും എന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കരുതെന്ന് ഡിഎംകെ അംഗങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.