ടിടിവി ദിനകരന് സുബ്രഹ്മണ്യൻ സ്വാമിയുടെ പരസ്യ പിന്തുണ; ഡിഎംകെ ഹിറ്റ്‌ലര്‍ പാര്‍ട്ടി!
ദില്ലി: ദിനകരന് പരസ്യ പിന്തുണയുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. തമിഴ്‌നാട് രാഷ്ട്രീയം ഉറ്റുനോക്കുന്ന ആര്‍കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ടിടിവി ദുനകരന് പിന്തുണയുമായി വന്നിരിക്കുന്നത്. ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍കെനഗറില്‍ വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കരുനാഗരാജ് അടക്കമുള്ളവര്‍ മത്സരിക്കുന്നുമുണ്ട്.
ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യൻ സ്വാമി ഇക്കാര്യം പറഞ്ഞത്. ഡിഎംകെ ഒരു ഹിറ്റ്‌ലര്‍ പാര്‍ട്ടിയാണ്. തമിഴ് ജനതയെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും അഴിമതിയില്‍ നിന്നും സ്വതന്ത്രരാക്കാന്‍ ഡിഎംകെയെ ഇല്ലാതാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം സ്റ്റാലിനേയും ഡിഎംകെയേയും ഒരു പാഠം പഠിപ്പിക്കും. ദിനകരനും ഡിഎംകെയും തമ്മിലാണ് ആര്‍കെ നഗറില്‍ മുഖ്യ മത്സരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
എഐഎഡിഎംകെ സ്ഥാനാർത്ഥി തോൽക്കും
ഇ പളനിസ്വാമിക്കും ഒ പനീര്‍ശേല്‍വത്തിനും പാര്‍ട്ടിയെ നയിക്കാനോ സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യാനോ സാധിക്കില്ല. രണ്ടു പേരും പ്രാപ്തിയില്ലാത്തവരാണ്. അവരുടെ പിന്നില്‍ അണിനിരക്കാന്‍ ആളെകിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപിഎസും ഒപിഎസും തമ്മിലുള്ള കലഹംമൂലം ഭരണകക്ഷിയായ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് ഇവര്‍ക്കൊപ്പമെത്താനാകില്ലെന്നും സ്വാമി പറഞ്ഞു.
ജയലളിതയുടെ വീഡിയോ
ദിനകരന്റെ പിന്നിലാണ് ഭൂരിപക്ഷം പേരുമുള്ളത്. നിലവില്‍ ഡിഎംകെയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ദിനകരനേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടുത്ത ദിവസം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞ സമയത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നു. ഇതിന് പിന്നില്‍ ശശികലയുടെ ബന്ധുവായ ടിടിവി ദിനകരന്‍ പക്ഷമാണെന്നാണ് ആരോപണം നിലനിൽക്കുന്നുണ്ട്.
ലക്ഷ്യം തിരഞ്ഞെടുപ്പ്
അപ്പോളോ ആശുപത്രിയില്‍ ജ്യൂസ് കുടിച്ചിരിക്കുന്ന ജയലളിതയുടെ ചിത്രമാണ് ബുധനാഴ്ച രാവിലെ പുറത്തുവന്നത്. ദിനകരന്‍ പക്ഷത്തെ പ്രമുഖനായ വെട്രിവേല്‍ എംഎല്‍എയാണ് ചിത്രം പുറത്തുവിട്ടത്. ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ പാര്‍ട്ടികളും അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ ഫോട്ടോ എടുത്തത് ശശികലയാണെന്ന് ശശികലയുടെ സഹോദര പുത്രി കൃഷ്ണപ്രിയ വെളിപ്പെടുത്തിയിയിട്ടുണ്ട്.
ചിത്രങ്ങൾ എടുത്തത് ജയലളിതയുടെ നിർദേശപ്രകാരം
ജയലളിതയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ചിത്രങ്ങള്‍ എടുത്തത്. എന്നാല്‍ ഇത് എങ്ങനെയാണ് വെട്രിവേലിന്റെ കൈവശം എത്തിയതെന്ന് അറിയില്ലെന്ന് കൃഷ്ണപ്രിയ വ്യക്തമാക്കിയിരുന്നു. ജയലളിത അസുഖ ബാധിതയായി അപ്പോളോ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു, ബോധമില്ലായിരുന്നു എന്നതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന അഭിപ്രായവുമുണ്ടായി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഈ കമ്മീഷന് കൈമാറാന്‍ വേണ്ടിയാണ് ശശികല എടുത്ത ചിത്രങ്ങള്‍ ദിനകരന് നല്‍കിയതത്രെ. എന്നാല്‍ ഇത് വെട്രിവേലിന്റെ കൈവശം എങ്ങനെ വന്നുവെന്നും അയാള്‍ പുറത്തുവിട്ടതിനെ കുറിച്ചു അന്വേഷിക്കണമെന്നും കൃഷ്ണപ്രിയ പറഞ്ഞു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ജയലളിതയ്ക്ക് പൂര്‍ണമായും ബോധമുണ്ടായിരുന്നുവെന്ന് തെളിയക്കുന്നതിനാണ് വെട്രിവേല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടത്.