രാജ്യസഭയിലേക്ക് ഗുലാംനബി ആസാദിന് സീറ്റ് നല്‍കാമെന്ന് ഡിഎംകെ; മറ്റൊരു പേരുമായി കോണ്‍ഗ്രസ്
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ വലിയ വിജയമായിരുന്നു ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് നേടാന്‍ സാധിച്ചത്. 25 സീറ്റില്‍ മത്സരിച്ച് 18 സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസും സഖ്യത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും 9 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് എട്ട് സീറ്റില്‍ വിജയിക്കാന്‍ സാധിച്ചിരുന്നു.
സഖ്യത്തിലെ ധാരണയുടെ അടിസ്ഥാനത്തില്‍ അടുത്തതായി സംസ്ഥാന നിന്നും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസിന് നല്‍കാനും ഡിഎംകെ തീരുമാനിച്ചു. എന്നാല്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കും എന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ തന്നെ വലിയ തര്‍ക്കമാണ് ഉടലെടുത്തിരിക്കുന്നത്.
ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

കോണ്‍ഗ്രസിന് നല്‍കുന്ന രാജ്യസഭാ സീറ്റില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായി ഗുലാംനബി ആസാദിനെ മത്സരിപ്പിക്കണമെന്നാണ് ഡിഎംകെ ആവശ്യപ്പെടുന്നത്. ഗുലാംനബി ആസാദ് വീണ്ടും രാജ്യസഭയില്‍ എത്തുന്നത് പ്രതിപക്ഷത്തിന് കരുത്താവുമെന്നാണ് ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ ഉള്‍പ്പടേയുള്ളവരുടെ അഭിപ്രായം.

മുന്‍ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് 28 വർഷമായി രാജ്യസഭാംഗവും പത്തുവർഷമായി ലോക്സഭാ അംഗവുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 15 ന് അദ്ദേഹത്തിന്‍റെ രാജ്യസഭാ കാലാവധി അവസാനിക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രിയായിരുന്ന ആസാദ് അവസാനമായി 2015 ലാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് സീറ്റിലേക്കാണ് തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കും. എഐഎഡിഎംകെ എംപിമരായിരുന്ന മുഹമ്മദ്, കെ പി മുനുസാമി, ആർ വൈത്യലിംഗം തുടങ്ങിയവരുടെ ഒഴിവുകളിലേക്കാണ് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാല്‍ വിമത നേതാവായി മാറിയ ഗുലാംനബി ആസാദിന് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന വികാരമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുള്ളത്. പകരം മറ്റൊരു നേതാവിന്‍റെ പേരും അവര്‍ മുന്നോട്ട് വെക്കുന്നു. പാര്‍ട്ടിയിലെ ഡാറ്റ അനലറ്റിക്സ് വിഭാഗം ചെയർമാനായ പ്രവീൺ ചക്രവർത്തിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍ ഗുലാംനബി ആസാദ് എന്നതില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് സ്റ്റാലിനും ഡിഎംകെയും. കഴിഞ്ഞദിവസം ഡൽഹിയിലെത്തി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ കണ്ട എം കെ സ്റ്റാലിന്‍ ഈ വിഷയവും ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗുലാംനബിയെ ഒഴിവാക്കിയാല്‍ രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള കമ്യൂണിക്കേഷൻസ് വിഭാഗം മേധാവിക്ക് തന്നെ എംപി സ്ഥാനം ലഭിച്ചേക്കും.

അതേസമയം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടമായ അണ്ണാ ഡിഎംകെയുടെ ശക്തി രാജ്യസഭയിലും കുറയും. നിലവില്‍ സഭയില്‍ ആറ് അംഗങ്ങളാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. നിലവിലെ മൂന്ന് എണ്ണത്തിന് പുറമെ അടുത്തവര്‍ഷവും നാല് ഒഴിവുകള്‍ വരുന്നുണ്ട്. ഇതില്‍ രണ്ടെണ്ണം വീതം ഇരുപാര്‍ട്ടികളുടേതുമാണ്. ഈ തിരഞ്ഞെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാകുമ്പോള്‍ രാജ്യസഭയില്‍ പത്ത് അംഗങ്ങളെ എത്തിക്കാന്‍ ഡിഎംകെയ്ക്ക് സാധിച്ചേക്കും.
ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍












Click it and Unblock the Notifications