നിങ്ങളുടെ കയ്യിൽ എഴുതിയ നോട്ടുകൾ ഉണ്ടോ.. അവ അസാധുവാകുമോ? അറിയാം
പലതും കുത്തിക്കുറിച്ചിട്ട നോട്ടുകള്‍ പലപ്പോഴും നമ്മളുടെ കയ്യില്‍ വന്നിട്ടുണ്ടാകും. പേരുകളോ നമ്പറുകളോ അങ്ങനെ എന്തെങ്കിലുമൊക്കെ എഴുതിയ പത്തു രൂപയുടേയോ 20 രൂപയുടേയോ 500 രൂപയുടേയോ രണ്ടായിരം രൂപയുടേയുമൊക്കെ നോട്ടുകള്‍ നമുക്ക് കിട്ടിക്കാണും.
500ന്റെയും രണ്ടായിരത്തിന്റെയും ഒക്കെ നോട്ടില്‍ എഴുതിയിട്ടിരിക്കുന്നത് കണ്ടാല്‍ നമുക്ക് ചെറുതായൊന്ന് പേടിയാവും...ഇനിയെങ്ങാനും ആ നോട്ട് എടുത്തില്ലെങ്കിലോ എന്നോര്‍ത്ത്. ശരിക്കും അങ്ങനെയൊരു സംഭവം ഉണ്ടോ? എഴുതിയിട്ട നോട്ടുകൾ അസാധു ആവുമോ?

ഇങ്ങനെ പേന കൊണ്ട് എഴുതി വെച്ച നോട്ടുകൾ വാങ്ങാൻ ആളുകൾ മടിക്കുന്നതോടെ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ടുകളിൽ പേനകൊണ്ട് വരക്കുകയോ എഴുതുകയോ ചെയ്താൽ അത് അസാധുവാകുമെന്നാണ് സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി പ്രചരണം നടക്കുന്നുണ്ട്. ഇതോടെയാണ് വിഷയത്തിൽ ആർബിഐ വ്യക്തത വരുത്തിയത്. എഴുതിയ നോട്ട് അസാധുവാകുമെന്നും ഇത് സംബന്ധിച്ച് പുതിയ നിയമം വന്നുവെന്നും വരെയാണ് പ്രചരണം.

എന്നാൽ പേന കൊണ്ട് എഴുതിയ നോട്ടുകൾ അസാധുവാകില്ലെന്നാണ് പിഐബിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ കേന്ദ്രം അറിയിച്ചത്.
കറൻസിയുമായി ബന്ധപ്പെട്ട് ക്ലീൻ നോട്ട് പോളിസി നയമാണ് ആർബിഐക്ക് ഉള്ളത്. ഇത് നോട്ടുകൾ കീറുകയോ വികൃതമാവുകയോ ചെയ്യരുതെന്നാണ്, ഈ പോളിസിയുടെ പരിധിയിൽ എഴുതിയ നോട്ടുകൾ വരുന്നില്ല. അതുകൊണ്ട് തന്നെ അസാധുവാകും എന്നതും ബാധകമാകില്ല, 2000, 500, 200, 100, 50, 20, 10 രൂപ നോട്ടുകളിൽ എന്തെങ്കിലും എഴുതിയിരിക്കുന്നതായി കണ്ടാൽ അവ അസാധുവായ നോട്ടായി കണക്കാക്കരുതെന്നും കേന്ദ്രം പറഞ്ഞു..

അതേസമയം, നോട്ടുകളിൽ എഴുതരുതെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. അത് കറൻസി പെട്ടെന്ന് ചീത്തയായി പോകാതിരിക്കാൻ വേണ്ടിയാണ്. അതിനാൽ ഇനി ഇത്തരത്തിൽ പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്ത കറൻസി നോട്ടുകൾ കൈയ്യിൽ കിട്ടിയാൽ അവ ഏതെങ്കിലും ബാങ്ക് ശാഖയിൽ നൽകി മാറ്റി വാങ്ങാവുന്നതാണ്.

പൊതുജനങ്ങളോട് ബാങ്ക് നോട്ടുകളിൽ എഴുതരുതെന്ന് ആണ് ആർബഐ അഭ്യർത്ഥിക്കുന്നത്. മലിനമായതും വികലമായതുമായ കറൻസികൾ കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദ്ദേശിക്കുകയും ചെയ്യുന്നു. എന്നാൽ എഴുതിയ നോട്ടുകൾ അസാധു ആവില്ല.. അതേസമയം, പൊതുജനങ്ങൾക്ക് നല്ല നിലവാരമുള്ള വൃത്തിയുള്ള നോട്ടുകൾ മാത്രം നൽകാനും കൗണ്ടറുകളിൽ ലഭിക്കുന്ന ചീത്തയായ നോട്ടുകൾ റീസൈക്കിൾ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാനും റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications