കത്വ കൂട്ടബലാത്സംഗത്തെ മോദി അപലപിച്ചു!! ഭരണം ഏതായാലും ബലാത്സംഗം ക്രൂരം, രാഷ്ട്രീയവല്‍ക്കരിക്കരുത്!!
ബലാത്സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് പ്രധാനമന്ത്രി
Recommended Video
ലണ്ടന്‍: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. സംഭവത്തെ മോദി അപലപിച്ചിട്ടുണ്ട്. ബലാത്സംഗം വേദനിപ്പിക്കുന്നതാണെന്നും എന്നാല്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും മോദി പറഞ്ഞു. ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രസംഗത്തിലായിരുന്നു മോദി സംഭവത്തെ അപലപിച്ചത്. കത്വയില്‍ ക്രൂരകൃത്യത്തില്‍ പ്രധാനമന്ത്രി ഇത്രയും കാലം മനൗനം തുടരുന്നത് വമ്പന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം പ്രതികരിച്ചതെന്നാണ് സൂചന.
അതേസമയം ഇന്ത്യയില്‍ വച്ച് പ്രതികരിക്കാതെ വിദേശത്ത് പോയി ഇക്കാര്യങ്ങള്‍ പറഞ്ഞതില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കത്വ, ഉന്നാവോ കൂട്ടബലാത്സംഗങ്ങളെ മോദി ഇന്ത്യയില്‍ വച്ച് അപലപിച്ചിരുന്നു. വീണ്ടും ഈ വിഷയത്തില്‍ മറുപടി നല്‍കിയത് വിമര്‍ശകരെ ലക്ഷ്യമിട്ടാണെന്ന് സൂചനയുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ നിര്‍ത്തി പൊരിക്കാന്‍ കൂടിയാണ് ഈ പരാമര്‍ശം നടത്തിയതെന്നും സൂചനയുണ്ട്.
കത്വ കൂട്ടബലാത്സംഗം
കത്വയിലെ ആദിവാസികളായ ബക്കര്‍വാള്‍ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുതിരകള്‍ക്ക് തീറ്റ കൊടുക്കാന്‍ പോയ ബാലികയെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനുള്ളില്‍ വച്ച് മയക്കുമരുന്ന് കുത്തിവെച്ചാണ് കൂട്ടബലാത്സംഗം ചെയ്തത്. പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ഏഴ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. നാടോടി മുസ്ലീം കുടുംബങ്ങളായ ബക്കര്‍വാളുകളെ ഗ്രാമത്തില്‍ നിന്ന് ഓടിക്കാന്‍ വേണ്ടി ഹിന്ദുക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ സംഭവമായിരുന്നു ഇത്. പോലീസിന്റെ കുറ്റപത്രത്തിലാണ് ബാലികയ്ക്ക് ക്രൂരമായ മരണമാണ് ഉണ്ടായിരിക്കുന്നതെന്ന് പറയുന്നത്.
മോദി പറഞ്ഞത്
ഒരു പിഞ്ചുബാലിക ബലാത്സംഗം ചെയ്യപ്പെടുന്നത് എത്ര വേദനാജനകമാണെന്ന് എനിക്കറിയാം. നിങ്ങളുടെ ഭരണത്തില്‍ ഇത്ര സ്ത്രീകള്‍ ഞങ്ങളുടെ ഭരണത്തില്‍ ഇത്ര സ്ത്രീകള്‍ എന്നൊക്കെ പറയാന്‍ എങ്ങനെയാണ് സാധിക്കുന്നത്. ബലാത്സംഗം എന്ന് പറയുന്നത് അങ്ങേയറ്റം ക്രൂരമായ സംഗതിയാണ്. അതിനെ ഒരിക്കലും രാഷ്ട്രീയവല്‍ക്കരിക്കരുത്. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയും നടക്കുന്ന ക്രൂരകൃത്യങ്ങള്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി നടക്കുന്നതല്ല. അതുകൊണ്ട് വിഷയത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കരുതെന്നും മോദി പറയുന്നു. ഇത് രാജ്യത്ത് നിന്ന് തുടച്ചുനീക്കേണ്ട സംഗതിയാണെന്നും അദ്ദേഹം പറയുന്നു.
പ്രതിപക്ഷത്തിന്റെ ആരോപണം
രാജ്യത്ത് അക്രമസംഭവങ്ങള്‍ ഒന്നൊന്നായി നടക്കുമ്പോള്‍ മോദി മിണ്ടാതിരുന്ന വിദേശ പര്യടനങ്ങള്‍ നടത്തുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. സംഭവത്തെ ഏറ്റവും ശക്തമായ അപലപിക്കേണ്ടത് പ്രധാനമന്ത്രിയാണ്. എന്നാല്‍ അദ്ദേഹവും ബിജെപിയും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. നേരത്തെ ബിജെപി മന്ത്രിമാര്‍ പ്രതികളെ വിട്ടുകിട്ടാനായി നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. നേരത്തെ മോദി സര്‍ക്കാരിലെ വനിതാ മന്ത്രിമാര്‍ സംഭവത്തെ അപലപിക്കാത്തതും വന്‍ വിമര്‍ശനത്തിന് കാരണമായിരുന്നു.
ഒരാളെയും കുറ്റംപറയില്ല
മുമ്പുണ്ടായിരുന്ന സര്‍ക്കാരുകളുടെ കാലത്തും ബലാത്സംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിലും ക്രൂരമായിട്ട്. പക്ഷേ അതിലൊന്നും താനോ ബിജെപിയോ ആരെയും കുറ്റംപറഞ്ഞിട്ടില്ല. ബലാത്സംഗം എത്ര നടക്കുന്നു എന്നതിന്റെ കണക്കെടുക്കാനല്ല താന്‍ ശ്രമിക്കുന്നത്. അതിന് ഒരു താല്‍പര്യവുമില്ല. ഇപ്പോഴല്ല എപ്പോള്‍ നടന്നാലും ബലാത്സംഗം എതിര്‍ക്കപ്പെടേണ്ടതാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഈ വിഷയത്തില്‍ തന്നെ കുറ്റംപറയുന്നതില്‍ പ്രശ്‌നമില്ല. പക്ഷേ രാഷ്ട്രീയം കൊണ്ടുവരാനുള്ള നീക്കം എതിര്‍ക്കപ്പെടും. കാരണം ബിജെപി അതു ചെയ്തില്ല ഇതു ചെയ്തില്ല എന്ന് വിഷയത്തില്‍ പറയേണ്ടതില്ല. ഇത് ഒറ്റക്കെട്ടായി നിന്ന് ഇല്ലാതാക്കേണ്ട വിഷയമാണ്. അതിന് എല്ലാവരുടെ സഹകരണവും ആവശ്യമാണെന്ന് മോദി പറഞ്ഞു.
ദില്ലി കൂട്ടബലാത്സംഗം
ബലാത്സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നുള്ള മോദി പ്രസ്താവന തീര്‍ത്തും തള്ളിക്കളയേണ്ടതാണ്. നേരത്തെ ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നിര്‍ഭയയെ ഓടുന്ന ബസില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും പിന്നീട് ആ പെണ്‍കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപിയായിരുന്നു ഏറ്റവുമധികം പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു സര്‍ക്കാരിനെതിരെ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം കൂടിയായിരുന്നു ഇത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് വലിയ വീഴ്ച്ച സംഭവിച്ചെന്നും ഭരണപരാജയമാണ് ഇതെന്നും അന്ന് ബിജെപി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഇത് കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിലേക്ക് നയിച്ചു. ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ബിജെപി ഇപ്പോള്‍ നടത്തുന്ന പ്രചാരണങ്ങള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.
സ്റ്റോക്ക്‌ഹോമില്‍ പ്രതിഷേധം
ഇത്തവണത്തെ വിദേശ പര്യടനത്തില്‍ മോദിക്ക് അത്ര സുഖകരമായ അനുഭവമല്ല ഉണ്ടായത്. സ്‌റ്റോക്ക്‌ഹോമില്‍ എത്തിയ അദ്ദേത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമുണ്ടായി. കത്വ, ഉന്നാവോ കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നത്. മോദി തിരിച്ച് പോകണമെന്നും ഇന്ത്യന്‍ ജനത സുരക്ഷിതരായിരിക്കുന്നെന്ന് ഉറപ്പാക്കണമെന്നും വരെ കമന്റുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രിക്ക് എങ്ങനെയാണ് യാത്രകള്‍ ആസ്വദിക്കാന്‍ കഴിയുന്നതെന്നും ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം മോശം അനുവഭങ്ങളെ തുടര്‍ന്നാണ് ഈ വിഷയം അദ്ദേഹം ലണ്ടനില്‍ വച്ച് സംസാരിച്ചതെന്നും സൂചനയുണ്ട്.
ആണ്‍കുട്ടികളോട് ചോദ്യമില്ല
ഒരുവീട്ടില്‍ പെണ്‍കുട്ടി വൈകിയെത്തിയാല്‍ പ്രശ്‌നമുണ്ടാക്കുന്ന രീതിയിലാണ് ജനങ്ങളുടെ മനോഭാവമെന്ന് മോദി പറയുന്നു. ഒരിക്കല്‍ ചെങ്കോട്ടയില്‍ വച്ച് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഒരു പെണ്‍കുട്ടി വീട്ടില്‍ വൈകി വന്നാല്‍ അവളെ ചോദ്യം ചെയ്യാന്‍ മാതാപിതാക്കള്‍ തിരക്ക് കൂട്ടും. ആരുടെ കൂടെയാണ് അവള്‍ പുറത്ത് പോയത്. അവള്‍ ആരോടാണ് സംസാരിക്കുന്നത് എന്നൊക്കെ ചോദ്യം വരാം. എന്നാല്‍ എന്തുകൊണ്ട് ആണ്‍കുട്ടിയോട് ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. പെണ്‍കുട്ടിയുടെ എല്ലാ ആഗ്രഹങ്ങളും ഇല്ലാതാക്കി ആണ്‍കുട്ടികളെ സര്‍വസൗഭാഗ്യങ്ങളും നല്‍കി വളര്‍ത്തുന്ന ശീലം ഇന്ത്യക്ക് യോജിച്ചതല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മോദിയുടെ 'നന്ദി' പോസ്റ്റിൽ പൊങ്കാല! കത്വ, ഉന്നാവോ പ്രതിഷേധം കമന്റുകളായി നിറഞ്ഞു... തിരികെ പോകണമെന്ന്
എസ്പി ബിഎസ്പി സഖ്യത്തെ പൊളിച്ചടുക്കാന്‍ മോദി!! ദളിതുകള്‍ക്ക് സ്ഥാനക്കയറ്റത്തിലും സംവരണം വരുന്നു!!
നോട്ടുനിരോധനത്തിന്റെ പ്രേതം രാജ്യത്ത് തിരിച്ചെത്തി! സർക്കാരിനെതിരെ ചിദംബരം