മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു, ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു, രോഗമുക്തി ആശംസിച്ച് നേതാക്കൾ
ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മന്‍മോഹന്‍ സിംഗിനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുളളവര്‍ മന്‍മോഹന്‍ സിംഗിന് രോഗമുക്തി ആശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.
പ്രിയപ്പെട്ട ഡോ. മന്‍മോഹന്‍ സിംഗ് ജി, താങ്കള്‍ക്ക് വേഗത്തില്‍ രോഗമുക്തി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്ക് താങ്കളുടെ മാര്‍ഗനിര്‍ദേശങ്ങളും ഉപദേശവും ആവശ്യമുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ജിക്ക് ആരോഗ്യവും വേഗത്തിലുളള രോഗമുക്തിയും ആശംസിക്കുന്നു എന്നാണ് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് മുതല്‍ മന്‍മോഹന്‍ സിംഗിന് പനിയുണ്ടായിരുന്നു. തന്റെ പ്രാര്‍ത്ഥനകള്‍ മന്‍മോഹന്‍ സിംഗിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒപ്പമുണ്ടെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.. അദ്ദേഹം എല്ലാം ശക്തിയുമെടുത്ത് ഈ രോഗത്തോട് പൊരുതി വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മന്‍മോഹന്‍ സിംഗിന് രോഗമുക്തിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൊവിഡ് പോസിറ്റീവ് ആയതായി അറിഞ്ഞു. വേഗത്തില്‍ രോഗമുക്തമാകാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് മന്‍മോഹന്‍ സിംഗ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്‍മോഹന്‍ സിംഗിന് ആരോഗ്യവും വേഗത്തിലുളള രോഗമുക്തിയും നേര്‍ന്ന് രംഗത്ത് വന്നു. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ 5 പേജുളള കത്ത് മന്‍മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് അയച്ചിരുന്നു.