5,551 കോടിയുമായി ബന്ധപ്പെട്ട കേസ്: ഷവോമിക്ക് ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്
ന്യൂഡൽഹി: ഷവോമി ടെക്‌നോളജി ഇന്ത്യക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ കാരണം കാണിക്കൽ നോട്ടീസ്. 5,551 കോടി രൂപയുടെ വിദേശപ്പണവിനിമയത്തിൽ ചട്ട ലംഘനം നടത്തി എന്ന കണ്ടെത്തലിന് പിന്നാലെയാണ് ഷവോമിക്കെതിരെ ഇ ഡി കാരണ കാണിക്കൽ നോട്ടീസ് അയച്ചത്.
കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സമീർ ബി റാവു, മുൻ മാനേജിംഗ് ഡയറക്ടർ മനു കുമാർ ജെയിൻ, ധനകാര്യ സ്ഥാപനമായ സിറ്റി ബാങ്ക്, എച്ച്എസ്ബിസി ബാങ്ക്, ഡച്ച് ബാങ്ക് എജി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരിക്കുന്നത്.

ഫെമ അന്വേഷണത്തിന്റെ ഒടുവിൽ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ്, കേസ് തീർപ്പാക്കുമ്പോൾ, മൊത്തം ലംഘന തുകയുടെ മൂന്നിരട്ടി പിഴ ഈടാക്കാൻ ഇടയാക്കും. ഈ നോട്ടീസുകൾ ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അതിന്റെ എക്‌സിക്യൂട്ടീവുമാരായ ജെയിൻ, റാവു എന്നിവർക്കും മാത്രമല്ല, മുകളിൽ പറഞ്ഞ മൂന്ന് ബാങ്കുകൾക്കും നൽകിയിട്ടുണ്ടെന്ന് ഇഡി റിപ്പോർട്ട് പറയുന്നു.
കൃത്യമായ സൂക്ഷ്മപരിശോധന നടത്തുകയോ അടിസ്ഥാനപരമായ ഏതെങ്കിലും സാങ്കേതിക സഹകരണ കരാർ നേടാതെയോ ആണ് റോയൽറ്റി പേയ്‌മെന്റുകളുടെ പേരിൽ വിദേശത്തേക്ക് പണമയയ്ക്കാൻ അനുവദിച്ചുകൊണ്ട് ഈ ബാങ്കുകൾ ഫെമയുടെ 10(4), 10(5) വകുപ്പുകളും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചതായി സംശയിക്കുന്നു.
ഫെമ നിയമങ്ങൾ ലംഘിച്ച് ഇന്ത്യയ്ക്ക് പുറത്തുള്ള മൂന്ന് കമ്പനികൾക്ക് റോയൽറ്റിയുടെ മറവിൽ പണം കൈമാറിയതിന് ഷവോമിയുടെ അക്കൗണ്ടുകളിൽ 5,551.27 കോടി രൂപ നേരത്തെ കണ്ടുകെട്ടിയിരുന്നു. 1999 ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം ആയിരുന്നു ഷവോമി ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 5,551 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
റോയൽറ്റിയുടെ മറവിൽ കമ്പനി ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി രൂപയ്ക്ക് തുല്യമായ വിദേശ കറൻസി അയച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. എംഐ ബ്രാൻഡിന് കീഴിലുള്ള ഇന്ത്യയിലെ മൊബൈൽ ഫോണുകളുടെ വിതരണക്കാരായ ഷവോമി ഇന്ത്യ 2014ൽ ആണ് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയതെന്നും 2015 മുതൽ വിദേശത്തേക്ക് പണം അയക്കുന്നുണ്ടെന്നും ഇഡി അറിയിച്ചിരുന്നു. വിദേശത്തേക്ക് പണം അയക്കുന്നതിനിടെ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കമ്പനി നൽകിയിട്ടുള്ളതെന്നും ഇഡി നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications