34 എംഎൽഎമാരുമായി ഏക്നാഥ് ഷിൻഡെ ഗുജറാത്തിൽ നിന്നും അസമിലേക്ക്; മഹാരാഷ്ട്രയിൽ പ്രതിസന്ധി തുടരുന്നു
ദില്ലി; മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെ എംഎൽഎമാരുമായി ഗുജറാത്തിൽ നിന്നും അസമിലേക്ക് മാറി. താമസം ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 34 എംഎൽഎമാരാണ് ഷിൻഡെയ്ക്കൊപ്പം ഉള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 40 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഷിൻഡെ അവാകാശപ്പെടുന്നത്.
ചൊവ്വാഴ്ച വൈകീട്ടോടെ പ്രത്യക ചാട്ടഡ് വിമാനത്തിലായിരുന്നു നേതാക്കൾ അസമിലേക്ക് പുറപ്പെട്ടത്. പ്രത്യേക ബസുകളിലാണ് ഇവരെ ഹോട്ടലിലേക്ക് മാറ്റിയത്. 34 ശിവസേന നേതാക്കളും ഏഴ് സ്വതന്ത്രരുമാണ് ഒപ്പമുള്ളതെന്നാണ് വിമതരുടെ അവകാശവാദം. ഷിൻഡെയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഉദ്ധവ് താക്കറെ നടത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് എംഎൽഎമാരുമായി ഷിൻഡെ അസമിലേക്ക് തിരിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് അസം.
അഹാന കൃഷ്ണയുടെ ബിക്കിനി ഫോട്ടോഷൂട്ട്;വാട് എ ഹോട്ടിയെന്ന് ആരാധകർ.. വൈറൽ

ചൊവ്വാഴ്ച രാവിലെയോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമായത്. 11 ഓളം എംഎൽഎമാരുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉദ്ധവ് താക്കറയുടെ അടുത്ത അനുയായിയുമായ ഏക്നാഥ് ഷിൻഡെ 'ഒളിവിൽ' പോകുകയായിരുന്നു. പിന്നീട് ഇവർ ഗുജറാത്തിലെ സൂറത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.എന്നാൽ 26 പേർ തങ്ങൾക്കൊപ്പം ഉണ്ടെന്ന് അവകാശപ്പെട്ട് ഷിൻഡെ രംഗത്തെത്തി.

35 പേരുടെ പിന്തുണ ഉണ്ടായാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബി ജെ പിക്ക് എളുപ്പം ഭരണത്തിലേറാൻ സാധിക്കും. 113 എംഎൽമാരാണ് പാർട്ടിക്കുള്ളത്. എന്നാൽ ഷിൻഡെയുടേയും ബിജെപി ക്യാമ്പിന്റേയും അടുത്ത നീക്കമെന്താണ് വ്യക്തമല്ല. ഞങ്ങൾ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വത്തെ പിന്തുടരുകയാണെന്നും അധികാരത്തിനായി വഞ്ചിക്കില്ലെന്നുമായിരുന്നു സൂറത്തിൽ വെച്ച് ഷിൻഡെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം ഷിൻഡെയേയും എം എൽ എമാരേയും മടക്കിയെത്തിക്കാനുള്ള തീവ്രശ്രമങ്ങൾ ശിവസേന ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ ഷിൻഡേയുമായി ഫോണിൽ വിളിച്ചെന്നാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം ഷിൻഡെയ്ക്ക് ഉദ്ധവ് വാഗ്ദാനം ചെയ്തതായി വാർത്തകൾ ഉണ്ട്. എന്നാൽ ബി ജെ പിയുമായുള്ള സഖ്യം ശിവസേന പുനസ്ഥാപിക്കണമെന്ന നിർദ്ദേശമാണ് ഷിൻഡെ മുന്നോട്ട് വെയ്ക്കുന്നത്. സംയുക്ത ഭരണത്തിന് തയ്യാറാകണമെന്നും ഷിൻഡെ ഉദ്ധവിനോട് ആവശ്യപ്പെട്ടു.

'തനിക്ക് മുഖ്യമന്ത്രി പദത്തിനോ ഉപമുഖ്യമന്ത്രി പദത്തിനോ താത്പര്യം ഇല്ല. എൻ സി പിയും കോൺഗ്രസുമായുള്ള സഖ്യം പല നേതാക്കൾക്കും താത്പര്യമില്ല. പ്രതിസന്ധി അവസാനിക്കണമെങ്കിൽ ഉദ്ധവ് പുനരാലോചന നടത്തണം, എന്നാണ് ഷിൻഡെ ഉദ്ധവിനെ അറിയിച്ചത്. തന്നെ നിയമസഭ കക്ഷി നേതൃ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയിലും ഷിൻഡെ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ ബി ജെ പി തങ്ങളെ വഞ്ചിച്ചവരാണെന്നും അവരുമായി സഖ്യത്തിന് തയ്യാറല്ലെന്നുമാണ് ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കിയത്.

പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം ഉച്ചയ്ക്ക് ഒരു മണിയോടെ ചേരും. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ണായക തീരുമാനങ്ങൾ കൈക്കൊണ്ടേക്കുമെന്നാണ് വിവരം. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ബി ജെ പി ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും നേതാക്കളും മാരത്തൺ ചർച്ച നടത്തുകയാണെന്ന് ബി ജെ പി നേതാവ് വെളിപ്പെടുത്തി. എംഎൽഎമാരെ അടർത്തിയെടുത്താൽ ഉണ്ടാകുന്ന ഭരണഘടന പ്രതിസന്ധി, നിയമപരമായ ഘടകങ്ങൾ,കൂറുമാറ്റ നിരോധന നിയമം, സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ അംഗബലം തുടങ്ങിയ കാര്യങ്ങളിലാണ് നേതാക്കൾ ചർച്ച നടത്തുന്നത്. നേരത്തേ തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് ബി ജെ പിക്ക് താത്പര്യമില്ല. ഇത് തിരിച്ചടിയാകുമെന്ന് നേതൃത്വം കരുതുന്നുണ്ട്. കരുതലോടെ നീങ്ങാനാണ് ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദ്ദേശം.












Click it and Unblock the Notifications