കര്‍ണാടക തിരഞ്ഞെടുപ്പ്: പ്രചാരണം അവസാന ഘട്ടത്തിലേക്ക്, മാറ്റുരച്ച് കോണ്‍ഗ്രസും ബിജെപിയും
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിന്റെ അവസാനഘട്ടത്തിലേക്ക്. തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കര്‍ണാടക സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനപ്രീതിയിലും ജനകീയ പദ്ധതികളിലും വിശ്വാസമര്‍പ്പിച്ച് രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പ്രചാരണം നടത്തിയപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ മാത്രം ആശ്രയിച്ചായിരുന്നു ബിജെപിയുടെ മുന്നേറ്റം. പൊതുവേദികളിൽനിന്ന് വിട്ടുനിന്നിരുന്ന യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും കളത്തിലിറങ്ങി. കേന്ദ്രമന്ത്രിമാരുടെ ഘോഷയാത്ര തന്നെ അരങ്ങേറി.
നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങളെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ക്ഷേത്ര, മഠ സന്ദർശനങ്ങൾക്ക് പ്രാധാന്യം നൽകി അമിത്ഷായുടെ പര്യടനം, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര മന്ത്രിമാർ, എഐസിസി നേതാക്കൾ തുടങ്ങി വലിയ നിരയാണ് പ്രസംഗവേദികൾ കീഴടക്കിയത്. ജനതാദൾ എസിന്റെ തിരഞ്ഞെടുപ്പ് പോരിന് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവെഗൗഡയും സംസ്ഥാന അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമിയും ചുക്കാൻ പിടിക്കുന്നു. ഇവരെ പിന്തുണയ്ക്കാൻ ബഹുജൻ സമാജ്പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ മായാവതിയും കർണാടകയിലെത്തി.
ബെംഗളൂരു മഹാനഗരസഭയിലെ ജയനഗർ ഒഴിച്ചുള്ള 223 നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ജനവിധിയെ 'മിനി ലോക്സഭാ’ തിരഞ്ഞെടുപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്. 2654 സ്ഥാനാർഥികളാണ് മാറ്റുരയ്ക്കുന്നത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപിയും നേർക്കുനേർ നടത്തുന്ന പോരാട്ടം. നോട്ടുനിരോധനം, ഇന്ധനവിലവർധന, ദലിത് ആക്രമണങ്ങൾ, സ്ത്രീ സുരക്ഷ തുടങ്ങിയവ കോൺഗ്രസ് പ്രചാരണ വിഷയമാക്കിയപ്പോൾ സിദ്ധരാമയ്യ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയാണ് ബിജെപി പ്രചാരണം. ബെല്ലാരി ഖനി അഴിമതി കേസിൽ ആരോപിതനായ ജനാർദ്ദന റെഡ്ഡിയുടെ സഹോദരന്മാരും അനുചര വൃന്ദവും ഉൾപ്പെടെ എട്ടു പേർക്ക് സീറ്റ് നൽകിയ ബിജെപി നടപടിയെ ചോദ്യം ചെയ്ത് ബിജെപിയുടെ അഴിമതിമുഖം കോൺഗ്രസും ഉയർത്തിക്കാട്ടുന്നു. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അങ്ങേയറ്റം പ്രവചനാതീതമാണ് തെരഞ്ഞെടുപ്പ് ചിത്രം