ബംഗാൾ പോരിൽ മമതയ്ക്ക് തിരിച്ചടി; വിശ്വസ്തരെ മാറ്റി നിർത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കുരുക്കായി കത്ത്
കൊൽക്കത്ത: അവസാന ഘട്ട വോട്ടെടുപ്പിന് മുമ്പ് അസാധാരണ സാഹചര്യങ്ങളാണ് പശ്ചിമ ബംഗാളിൽ നടക്കുന്നത്. മെയ് 19ന് നടക്കുന്ന ഏഴാം ഘട്ടത്തിൽ ബംഗാളിലെ 9 മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. സംസ്ഥാനത്ത് തൃണമൂൽ- ബിജെപി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പരസ്യ പ്രചാരണം നേരത്തെ അവസാനിപ്പിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.
ഇതിനിടെ സംസ്ഥാനത്ത് ആഭ്യന്തര സെക്രട്ടറിയെ ചുമതലയിൽ നിന്നും മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് ആഭ്യന്തര സെക്രട്ടറി അത്ര ഭട്ടാചാര്യ അയച്ച ഒരു കത്താണ് നടപടിക്ക് ആധാരം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പാലിക്കുന്നതിന് പകരം അത്രി ഭട്ടാചാര്യ അനാവശ്യ ഇടപെടൽ നടത്തുന്നുവെന്നാണ് ആരോപണം.
ഡിഎംകെ പിന്തുണ; മൻമോഹൻ സിംഗിനെ കോൺഗ്രസ് തമിഴ്നാട്ടിൽ നിന്നും പാർലമെന്റിൽ എത്തിക്കും?
കേന്ദ്ര സേനയെ
ആദ്യ ഘട്ട വോട്ടെടുപ്പിനിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തുടർ ഘട്ടങ്ങളിൽ സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിച്ചിരുന്നു. കേന്ദ്ര സേനയെ എങ്ങനെ വിന്യസിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകുന്ന രീതിയിലായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ കത്ത്. സിഎപിഎഫിന്റെ പ്രവർത്തനത്തെ കുറിച്ച് പരാതി ഉയർന്നിട്ടുണ്ട്. മെയ് 12ന് നടന്ന വോട്ടെടുപ്പിൽ വെടിവയ്പ്പുണ്ടായി. സിഎപിഎഫ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ കാത്ത് നിന്ന വോട്ടർമാരോട് മോശമായി പെരുമാറിയെന്നും അനാവശ്യമായി മർദ്ദിച്ചുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അരിസ് അഫ്താബിനയച്ച കത്തിൽ അത്രി ഭട്ടാചാര്യ ആരോപിച്ചിരുന്നു.
ഉദ്യോഗസ്ഥർക്ക് ചുമതല
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കി സുഗമമായി വോട്ടെടുപ്പ് നടത്താനാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. പ്രാദേശികമായ പ്രശ്നങ്ങൾ മനസിലാക്കാനും വോട്ടർമാരോട് ആശയ വിനിമയം നടത്താനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് പ്രദേശിക ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണ്. പ്രദേശിക ഉദ്യോഗസ്ഥരെ ഇവിടെ നിയോഗിക്കേണ്ടതില്ല എന്ന തീരുമാനം പുന പരിശോധിക്കണമെന്നും അത്രി ഭട്ടാചാര്യ കത്തിൽ ആരോപിച്ചിരുന്നു.
രാജീവ് കുമാറിനും ചുമതലയില്ല
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ ആരോപണ വിധേയനും മമതാ ബാനർജിയുടെ വിശ്വസ്തനുമായ രാജീവ് കുമാർ ഐപിഎസിനേയും തിരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലയിൽ നിന്നും നീക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാവായ തജീന്ദർ പാൽ സിംഗ് ബാഗ്ഗയെ ഒരു ഹോട്ടലിൽ നിന്ന് രാജീവ് കുമാർ പിടികൂടിയിരുന്നു . റോഡ് ഷോയ്ക്കിടെ സഘർഷം നടന്ന സ്ഥലത്ത് ഇയാൾ ഉണ്ടായിരുന്നുവെന്നായിരുന്നു ആരോപണം.
ഉദ്യോഗസ്ഥർക്ക് പങ്ക്
തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പ്രത്യേക നിരീക്ഷകൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. വോട്ടെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളിൽ ഇവരുടെ ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ നടന്ന ആക്രമണ സംഭവങ്ങളെ തുടർന്ന് ബിജെപി-തൃണമൂൽ പേര് രൂക്ഷമായതിന് പിന്നാലെയാണ് മമതയുടെ വിശ്വസ്തരമായ ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്നും മാറ്റി നിർത്തുന്നത്.
നടപടി എടുത്തില്ല
വിദ്യാസാഗർ കോളേജിനകത്ത് തൃണമൂൽ പ്രവർത്തകർ സംഘടിച്ചിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. അമിത് ഷായ്ക്ക് നേരെ കല്ലേറുണ്ടായപ്പോൾ പോലും പോലീസ് ഇടപെട്ടില്ലന്നാണ് ആരോപണം. അതേ സമയം ഉദ്യോഗസ്ഥരെ നീക്കാനുള്ള ഉത്തരവിനോട് രൂക്ഷമായാണ് മമതാ ബാനർജി പ്രതികരിച്ചത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരവാണെന്നായിരുന്നു മമതാ ബാനർജി പ്രതികരിച്ചത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ