മോദിയും അമിത് ഷായുമല്ല; യുപിയില്‍ ബിജെപിക്ക് തന്ത്രം മെനഞ്ഞത് മറ്റൊരാള്‍!! അമിത് ഷാ പറയുന്നു
ആര്‍എസ്എസ് ആണ് ബന്‍സാലിനെ ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. പാര്‍ട്ടിയുടെ മുഖഛായ മാറ്റിയെടുക്കുകയും അധികാരത്തിലെത്തിക്കുകയുമായിരുന്നു ദൗത്യം.
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തിലെത്തുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കുമാണ് എല്ലാവരും ചാര്‍ത്തിക്കൊടുക്കുന്നത്. എന്നാല്‍ ബിജെപിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് യഥാര്‍ഥത്തില്‍ ഇവരല്ല. മറ്റൊരു വ്യക്തിയാണ്. സുനില്‍ ബന്‍സാല്‍.
തിരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ അമിത് ഷാ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. 2017 ലെ യുദ്ധത്തിന്റെ നായകന്‍ ബന്‍സാലായിരുന്നുവെന്നാണ് അമിത് ഷാ പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ആസൂത്രണങ്ങള്‍ നടത്തിയതും നടപ്പാക്കിയതും ബന്‍സാലാണ്.

ആര്‍എസ്എസ് ആണ് ബന്‍സാലിനെ ഉത്തര്‍പ്രദേശിലേക്ക് അയച്ചത്. പാര്‍ട്ടിയുടെ മുഖഛായ മാറ്റിയെടുക്കുകയും അധികാരത്തിലെത്തിക്കുകയുമായിരുന്നു ദൗത്യം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് ആര്‍എസ്എസ് ബന്‍സാലിനെ യുപിയിലേക്ക് നിയോഗിച്ചത്.

രാജസ്ഥാനിലെ ജയ്പൂരില്‍ എബിവിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ഒരുകാലത്ത് ബന്‍സാല്‍. അന്ന് അമിത് ഷാക്കായിരുന്നു ബിജെപിയുടെ ഉത്തര്‍പ്രദേശ് ചുമതല. അമിത് ഷായെ സഹായിക്കാനാണ് ആര്‍എസ്എസ് ബന്‍സാലിനെ ഉത്തര്‍പ്രദേശിലേക്ക് അയച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം കാര്യമായി ഇടപെട്ടിരുന്നില്ല. തിരഞ്ഞെടുപ്പിനോട് ചേര്‍ന്ന ആറ് മാസം ബന്‍സാലിന് പരിചയ സമ്പത്ത് ആര്‍ജിക്കാനുള്ള അവസരമായിരുന്നു. അക്കാലത്താണ് അമിത് ഷായും ബന്‍സാലും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്ട്രീയം കലര്‍ന്നിരിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് ബന്‍സാല്‍ പറയുമായിരുന്നു. പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറി എന്ന ചുമതലവഹിക്കുന്ന അദ്ദേഹം ബിജെപിക്ക് ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മനോഭാവത്തില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്.

ബൂത്ത് കമ്മിറ്റി മുതല്‍ സംസ്ഥാന തലം വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ബന്‍സാല്‍ കാര്യമായ മാറ്റം വരുത്തി. 1000 പുതിയ ഭാരവാഹികളെ നിയമിച്ചു. ഒബിസി, എംബിസി, ദളിത് വിഭാഗങ്ങളില്‍പ്പെട്ട 1000 പേരെയാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങവെ അദ്ദേഹം നിയമിച്ചത്. എന്നാല്‍ ഈ പദവികളിലുണ്ടായിരുന്ന ഉയര്‍ന്ന ജാതിക്കാരെ മാറ്റുകയും ചെയ്തില്ല.

പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 150 പേരെ തിരഞ്ഞെടുത്തു. സാങ്കേതിക വിദ്യയിലും മറ്റു മേഖലകളിലും കഴിവ് തെളിയിച്ചവരായിരുന്നു ഈ 150 പേര്‍. ഇവര്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം മൂലമാണ് ബിജെപിക്ക് മികച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചത്.

ആദ്യം ഈ സംഘം ചെയ്തത് പാര്‍ട്ടിയിലേക്ക് ആളുകളെ അംഗങ്ങളാക്കുകയായിരുന്നു. രണ്ടു കോടി അംഗങ്ങളെ ഇവര്‍ ഉണ്ടാക്കി. പിന്നെ ബൂത്ത് കമ്മിറ്റികള്‍ ശക്തിപ്പെടുത്തി. 1.08 ലക്ഷം ബൂത്ത് കമ്മിറ്റികളാണ് സംഘടിപ്പിച്ചത്. നഗരകേന്ദ്രീകൃത പാര്‍ട്ടിയെന്ന ആക്ഷേപം ഇവര്‍ മാറ്റിയെടുത്തു.

ബന്‍സാലിന്റെ ഇത്തരം നീക്കങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നു കഠിനമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ അമിത് ഷായുടെയും യുപിയുടെ ചുമതലയുള്ള ബിജെപി നേതാവ് ഓം മാഥൂറിന്റെയും പിന്തുണ ബന്‍സാലിന് കരുത്ത് പകര്‍ന്നു. തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പാര്‍ട്ടി 327 സീറ്റ് നേടി. ഇതോടെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്താന്‍ പ്രത്യേക സംഘത്തെ ബന്‍സാല്‍ നിയോഗിച്ചിരുന്നു. കൂടാതെ യുവാക്കളെയും സ്ത്രീകളെയും ദളിതരെയും സംഘടിപ്പിച്ച് വിവിധ പരിപാടികള്‍ നടത്തി. അംബേദ്കര്‍ ജന്‍മദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതും ബന്‍സാലിന്റെ നിര്‍ദേശപ്രകാരമയിരുന്നു. ഇത് ദളിതരെ കൂടുതല്‍ ആകര്‍ഷിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓരോ മണ്ഡലത്തിലും സ്വാധീനമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടെത്തി. ഇതിന് വേണ്ടി നാല് വ്യത്യസ്ത സര്‍വേകളാണ് ബന്‍സാലും സംഘവും നടത്തിയത്. തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് തന്നെ സര്‍വേ പൂര്‍ത്തിയാക്കി. സര്‍വേയില്‍ കണ്ടെത്തിയവരെയാണ് പിന്നീട് സ്ഥാനാര്‍ഥികളാക്കിയത്. അതുവഴിയാണ് പാര്‍ട്ടി മികച്ച വിജയം നേടിയതെന്നും ബന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications