'ഒന്നാം പിറന്നാളിൽ' കുതിച്ചുയർന്ന് രാഹുൽ ഗാന്ധി; ഡിസംബർ 11 ഭാഗ്യദിനം...ബിജെപിയെ മലർത്തിയടിച്ചു
Recommended Video
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും അധികം പരിഹസിക്കപ്പെട്ടിട്ടുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. ബിജെപി നേതാക്കള്‍ ഒന്നടങ്കം രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുപക്ഷേ, പ്രതിപക്ഷ ബഹുമാനം പോലും ഇല്ലാതെ അധിക്ഷേപിച്ചിട്ടുണ്ട് രാഹുല്‍ ഗാന്ധിയെ.
തണ്ടൊടിഞ്ഞ്... തകര്‍ന്നടിഞ്ഞ് താമര!!! എവിടേയും ഭരണമില്ല... ഉള്ളതും പോയി; മോദി-ഷാ സംഘം പൊളിയുന്നു
കോണ്‍ഗ്രസ്സിലെ കുടുംബാധിപത്യം കൊണ്ട് മാത്രം നേതൃസ്ഥാനത്തെത്തിയ കഴിവുകെട്ടവന്‍ എന്ന നിലയിലായിരുന്നു പല രാഷ്ട്രീയ നിരീക്ഷകരുടേയും പരിഹാസം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയോട് നേര്‍ക്ക് നേര്‍ നിന്ന് പോരാടാനുള്ള കെല്‍പ്പ് പോലും പ്രകടമാക്കിയിട്ടുണ്ടായിരുന്നില്ല രാഹുല്‍. മോദി അധികാരത്തിലേറിയതിന് ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ബിജെപി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയപ്പോഴെല്ലാം രാഹുല്‍ ഗാന്ധി വീണ്ടും വീണ്ടും പരിഹസിക്കപ്പെട്ടു.
ഒരൊറ്റ നേതാവില്ല എടുത്തുകാട്ടാന്‍; എന്നിട്ടും ജനം പിന്തുണച്ചത് കോണ്‍ഗ്രസിനെ, രാഹുല്‍ ഇഫക്ടോ?
എന്നാല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് കൃത്യം ഒരു വര്‍ഷം തികയുമ്പോഴേക്കും രാഹുല്‍ ഗാന്ധി ഒരു അതികായനായി വളരുകയാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ആ വളര്‍ച്ചയുടെ സൂചിക. അതിങ്ങനെയാണ്...
രാഹുല്‍ ഗാന്ധി
അമ്മയുടെ തണലില്‍ നിന്ന് രാഷ്ട്രീയം കളിച്ചുതുടങ്ങിയ ആള്‍ എന്നാണ് പലരും രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചിരുന്നത്. 2004 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടിയപ്പോഴും തുടര്‍ന്ന് 2009 ല്‍ തുടര്‍ വിജയം നേടിയപ്പോഴും രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാണിച്ചില്ല എന്ന പ്രത്യേകതയും ഇതോടൊപ്പം തന്നെ കാണാതിരിക്കാന്‍ ആവില്ല.
ഒറ്റയ്ക്ക് നിന്നപ്പോള്‍
പാര്‍ട്ടിയെ ഒറ്റയ്ക്ക് നിന്ന് നയിക്കാന്‍ രാഹുല്‍ ഇറങ്ങിയത് 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു. പക്വതയില്ലാത്ത, ആളെ കൂട്ടാന്‍ കഴിവില്ലാത്ത നേതാവെന്നായിരുന്നു ആ തിരഞ്ഞെടുപ്പിന് ശേഷം രാഹുലിന് കിട്ടിയ വിലയിരുത്തല്‍. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയതും ഇതേ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആയിരുന്നു.
കോണ്‍ഗ്രസ് മുക്ത ഭാരതം
ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യം ആയിരുന്നു കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത്. അത് സാധ്യമാകുന്ന തരത്തില്‍, വെറും മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം കോണ്‍ഗ്രസിന് ഭരണം ഉള്ള സാഹചര്യവും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ തന്നെയാണ് സംഭവിച്ചത്.
തിരിച്ചുവരവ്
എന്നാല്‍ രാഹുല്‍ ഗാന്ധി ഒരു നേതാവായി ഉയരുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രാജ്യം കാണുന്നത്. ബിജെപി കൈവിട്ട മേഖലകളെ മുറുകെ പിടിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്. കര്‍ഷക പ്രശ്‌നങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും രാഹുല്‍ ഉയര്‍ത്തിപ്പിടിച്ചു. ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ആഞ്ഞടിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആയിരുന്ന രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയി നിയമിക്കുന്നത് 2017 ഡിസംബര്‍ 11 ന് ആയിരുന്നു. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. ഒരു വര്‍ഷം കൊണ്ട് രാഹുല്‍ ഗാന്ധി ഒരു ദേശീയ നേതാവായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. തളര്‍ച്ചയില്‍ നിന്ന് സടകുടഞ്ഞെഴുന്നേറ്റ കോണ്‍ഗ്രസ്സും ഇന്ന് രാജ്യത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നു.
കര്‍ണാടകത്തില്‍ കണ്ടു... ഒരു വെളിച്ചം
കര്‍ണാടക തിരഞ്ഞെടുപ്പായിരുന്നു രാഹുല്‍ ഗാന്ധി അധ്യക്ഷനായതിന് ശേഷം ഏറ്റവും നിര്‍ണായകമായത്. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയ്‌ക്കെതിരെ ഒരു സഖ്യമുണ്ടാക്കുന്നകില്‍ പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ജനത ദള്‍ സെക്യുലറിനെ കൂടെ കൂട്ടി സര്‍ക്കാര്‍ ഉണ്ടാക്കുക എന്ന പ്രായോഗിക നയം കോണ്‍ഗ്രസ് സ്വീകരിച്ചു. ഇതിന് പിന്നിലും രാഹുലിന്‌റെ ഇടപെടലുകള്‍ തന്നെ ആയിരുന്നു.
പതിയെ പതിയെ
കര്‍ഷക സമരങ്ങളോട് രാഹുല്‍ കാണിച്ച അനുഭാവം കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ജനങ്ങളിലേക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി സമയം കണ്ടെത്തി. അതോടൊപ്പം തന്നെ റഫേല്‍ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനും രാഹുല്‍ ഗാന്ധിയ്ക്ക് സാധിച്ചു.
പപ്പുമോന്‍ എന്ന് പരിഹസിച്ചവര്‍
രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ബിജെപി നേതാക്കള്‍ ഉപയോഗിക്കുന്ന വാക്കാണ് 'പപ്പു'. എന്നാല്‍ ഇനി രാഹുലിനെ അങ്ങനെ വിളിക്കാന്‍ ഏത് ബിജെപി നേതാവും ഒന്ന് അറയ്ക്കും. കാരണം ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം ബിജെപി നേരിട്ടത് വന്‍ പരാജയം ആണ്. കോണ്‍ഗ്രസ് നേടിയത് ഞെട്ടിപ്പിക്കുന്ന വിജയവും.
കരുത്ത് തെളിയിച്ചു
ബിജെപിയെ നേരിടാന്‍, വിശിഷ്യാ നരേന്ദ്ര മോദി എന്ന ഐക്കണിനെ നേരിടാന്‍ വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കിയാല്‍ തന്നെ അതിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് ആകുമോ എന്നായിരുന്നു പലരും സംശയിച്ചിരുന്നത്. കോണ്‍ഗ്രസ്സിനുള്ളില്‍ നിന്ന് പോലും അത്തരം ചില സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. അവര്‍ക്കെല്ലാം ഉള്ള മറുപടി തന്നെയാണ് ഈ തിരഞ്ഞെടുപ്പ് വിജയം എന്ന് നിസ്സംശയം പറയാം.
കൂടുതല്‍ തന്ത്രങ്ങള്‍
പക്ഷേ, ഈ വിജയം കൊണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൊയ്യാം എന്ന് വിചാരിച്ച് വെറുതേയിരിക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് സാധിക്കില്ല. ബിജെപിയ്ക്ക് നഷ്ടമായ മൂന്ന് സംസ്ഥാനങ്ങള്‍ ഏറെ നിര്‍ണായകമാണെങ്കില്‍ തന്നേയും ബിജെപി അതി ശക്തമായ തിരിച്ചുവരവ് നടത്താന്‍ ശ്രമിക്കും എന്ന് ഉറപ്പാണ്. അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധിയ്ക്ക് പ്രതിപക്ഷത്ത് തന്നെ ഇരിക്കേണ്ടി വരും.