ജമ്മുകശ്മീരില്‍ തൂക്കുമന്ത്രിസഭ... ആര് ആര്‍ക്കൊപ്പം?
ശ്രീനഗര്‍: ഝാര്‍ഖണ്ഡില്‍ ബിജെപി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. ജമ്മു കശ്മീരിലും ബിജെപി ചരിത്ര വിജയമാണ് സ്വന്തമാക്കിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി വളരുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.
ജമ്മുകശ്മീര്‍ ആര്‍ക്കും ഒറ്റക്ക് ഭരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിട്ടുണ്ട്. 87 മണ്ഡലങ്ങളില്‍ 24 എണ്ണത്തില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരത്തിലെത്തിയ നാഷണല്‍ കോണ്‍ഫറന്‍സിനാണ് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടത്.
28 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ നാഷണല്‍ കോണ്‍ഫറന്‍സിന് ലഭിച്ചത്. 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് അന്ന് ഒമര്‍ അബ്ദുള്ള സര്‍ക്കാരുണ്ടാക്കിയത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും വെവ്വേറെയാണ് മത്സരിച്ചത്.
മുഫ്തി മുഹമ്മദ് സയ്യീദ് രൂപീകരിച്ച പിഡിപി കഴിഞ്ഞ തവണത്തേതിന് സമാനമായ മൂന്നേറ്റമാണ് നടത്തുന്നത്. കഴിഞ്ഞ തവണ 21 സീറ്റുകളാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം പിഡിപി 24 സീറ്റുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
കോണ്‍ഗ്രസിന് ഇത്തവണ വലിയ തിരിച്ചടി ജമ്മുകശ്മീരില്‍ നേരിടേണ്ടി വന്നിട്ടില്ല എന്ന് വേണം വിലയിരുത്താന്‍. എങ്കിലും എങ്ങനെയായിരിക്കും സര്‍ക്കാര്‍ രൂപീകരണം നടക്കുക എന്നതാണ് സംശയം.
പിഡിപിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ഒരു സര്‍ക്കാരിനുള്ള സാധ്യത തള്ളിക്കളായാനാവില്ല. ഒരു ഘട്ടത്തില്‍ ബിജെപിയെ മാറ്റി നിര്‍ത്താന്‍ നാഷണല്‍ കോണ്‍ഫറന്‍സും ഇവര്‍ക്കൊപ്പം ചേര്‍ന്നുകൂടെന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യം പിരിഞ്ഞ നാഷണല്‍ കോണ്‍ഫറന്‍സ് എന്ത് നിലപാടെടുക്കും എന്നതില്‍ വ്യക്തതയില്ല. ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമര്‍ശിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സ് ഭരണത്തിന് വേണ്ടി അവര്‍ക്കൊപ്പം നില്‍ക്കുമോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.