കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രിൽ 30 ന് തെരഞ്ഞെടുപ്പ്, വിജ്ഞാപനം നാളെ ഇറങ്ങും
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30ന് ആണ് തിരഞ്ഞെടുപ്പ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ചൊവ്വാഴ്ച മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 20ന് ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി.
ഏപ്രില്‍ 21ന് നാമനിര്‍ദേശ പത്രികകളുടെ പരിശോധന നടക്കും. ഏപ്രില്‍ 23 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതി. ഏപ്രില്‍ 30ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. അന്ന് വൈകിട്ട് 5 മണിക്ക് ആണ് വോട്ടെണ്ണുക.

സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാനുളള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭാ തിരഞ്ഞെുപ്പ് തിയ്യതി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കാലാവധി കഴിയുന്നതിന് മുന്‍പ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. മെയ് 2ന് ആണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. സിപിഎമ്മും നിയമസഭാ സെക്രട്ടറിയുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് എതിരെ ഹൈക്കോടതിയെ സമര്‍പ്പിച്ചത്.
കെകെ രാഗേഷ്, വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി ഏപ്രില്‍ 21ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്താന്‍ ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ തീരുമാനം.. എന്നാല്‍ പിന്നീട് കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ നിയമസഭയുടെ കാലാവധി തീരാനിരിക്കെ തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമമന്ത്രാലയം സംശയം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. തുടര്‍ന്നാണ് സിപിഎമ്മും സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications