ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; തീവ്രവാദികളുടെ ഒളിത്താവളം സൈന്യം വളഞ്ഞു, രണ്ട് ഭീകരരെ വധിച്ചു
കശ്മീർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ താമസിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞു. മൂന്ന് ഭീകരർ ഇവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. പുലർച്ചെ 4.20ന് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
ഷോപ്പിയാനിലെ മെമന്തർ മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് സൈന്യം പ്രദേശം വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഭീകരർ താമസിച്ച കെട്ടിടം സൈന്യം വളഞ്ഞതോടെ ഇവർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ 3 സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ കടന്ന് വ്യേമസേന പാകിസ്താനിലെ മൂന്ന് തീവ്രവാദ ക്യാമ്പുകൾ തകർത്തിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബാലക്കോട്ടെ തീവ്രവാദി ക്യാമ്പും ഇതിൽ ഉൾപ്പെടും. നിയന്ത്രണ രേഖ മറികടന്ന് 80 കിലോമീറ്ററോളം ഉള്ളിലേക്ക് കടന്നാണ് ഇന്ത്യ തിരിച്ചടി നടത്തിയത്. 300 ഓളം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നാണ് വിവരം.
ഇന്ത്യ തിരിച്ചടിച്ചതോടെ അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. തിരിച്ചടിക്കാൻ പാകിസ്താൻ സൈന്യത്തിന് പൂർണ അനുവാദം നൽകിയെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. അമ്പതിലേറെ സ്ഥലങ്ങളിൽ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. ഗ്രാമീണരെ മറയാക്കി പാകിസ്താൻ മിസൈൽ, മോർട്ടാർ ആക്രമണം നടത്തുന്നുണ്ട്.
അതിര്‍ത്തിയില്‍ പാകിസ്താന്‍റെ ഷെല്ലാക്രമണം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ, നിരവധിപ്പേര്‍ക്ക് പരിക്ക്