മേയ് അവസാനമായാലും ആവശ്യമായ വാക്‌സിന്‍ ലഭിക്കാൻ സാധ്യതയില്ല; 9 സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍
ദില്ലി: മേയ് അവസാനത്തോടെ നിര്‍മ്മാണ കമ്പനികളില്‍ നിന്ന് കോവിഡ് -19 വാക്‌സിന്‍ ഡോസുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇന്ത്യയിലെ മൂന്നിലൊന്ന് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ അറിയിച്ചു. പഞ്ചാബ്, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്്, നാഗാലാന്‍ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനങ്ങള്‍ നേരിട്ട് വാങ്ങിയ വാക്‌സിനുകള്‍ വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടത്തില്‍ 18-44 വയസ് പ്രായമുള്ളവര്‍ക്ക് കുത്തിവയ്പ്പ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം തരംഗത്തിനിടെ കോവിഡ് കേസുകള്‍ വന്‍തോതില്‍ കുതിച്ചുകയറിയതിനെത്തുടര്‍ന്ന് 25 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും സുപ്രീംകോടതിയുടെ മുമ്പാകെ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
ചണ്ഡീഗഢ്, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് പുറമെ സിക്കിം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് സത്യവാങ്മൂലം സമര്‍പ്പിക്കാത്തത്. ആരോഗ്യസംരക്ഷണ സൗകര്യങ്ങളുടെ അവസ്ഥ, ഓക്‌സിജന്റെ ലഭ്യത, മരുന്നുകള്‍, ഇതുവരെ നല്‍കിയിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ വിവരിച്ചിരിക്കുന്നു. കൂടാതെ 18 മുതല്‍ 44 വരെ പ്രായമുള്ളവര്‍ക്കുള്ള ഡോസുകളുടെ എണ്ണം, കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നയത്തെ കുറിച്ചുള്ള സംസ്ഥാനങ്ങളുടെ നിലപാടും ഉള്‍പ്പെടുത്തിയിരിക്കുന്നു.
അതേസമയം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് കേന്ദ്രത്തിന്റെ വാക്‌സിന്‍ വിലനയത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ചില സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ലഭ്യത കുറവിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഇതുമായി നബന്ധപ്പെട്ട് ഇന്ന് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റുചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജഡ്ജിമാരില്‍ ഒരാളായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇല്ലാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിവച്ചു.












Click it and Unblock the Notifications