ബീഹാർ പ്രവചിക്കുന്നത് കേരളത്തിൽ കോൺഗ്രസിന്റെ ഭാവിയും യുഡിഎഫ് തകർച്ചയും: കെഎൻ ബാലഗോപാൽ
കോഴിക്കോട്: ബിജെപിക്കെതിരായ യഥാർത്ഥ പ്രതിപക്ഷമായി അവർ കോൺഗ്രസിനെ കാണുന്നില്ലെന്ന് സിപിഎം നേതാവും മുൻ രാജ്യസഭാ എംപിയുമായ കെഎൻ ബാലഗോപാൽ. കേരളത്തിലെ കോൺഗ്രസിന്റെ ഭാവിയും യുഡിഎഫിന്റെ തകർച്ചയും കൂടി ബീഹാർ പ്രവചിക്കുന്നുവെന്ന് ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' ബീഹാറിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റം രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും, അതിന് സഹായകരമായ രീതിയിൽ നിലപാടെടുത്ത ഒവൈസിയുടെ പാർട്ടിയുടെയും ബി എസ് പിയുടെയും നിലപാടുകളും ഒരുവശത്ത് ചർച്ച ചെയ്യുമ്പോൾ ഇടതുപക്ഷ പാർട്ടികൾ നടത്തിയ മികച്ച പ്രകടനം മറുവശത്ത് ചർച്ച ചെയ്യപ്പെടുന്നു. കോൺഗ്രസിന് നൽകിയ 70 സീറ്റിൽ കുറേയെണ്ണമെങ്കിലും ഇടതുപക്ഷ പാർട്ടികൾക്ക് നൽകിയിരുന്നെങ്കിൽ ബിഹാറിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് രാഷ്ട്രീയ വിചക്ഷണന്മാരും മാധ്യമങ്ങളും അഭിപ്രായപ്പെടുന്നു.

ഇത് ഇടതുപക്ഷത്തിന് കിട്ടിയ വലിയൊരു അംഗീകാരമാണ്. ഒരു കാലത്ത് ഇടതുപക്ഷ പാർട്ടികൾക്ക് വലിയ സ്വാധീനമുള്ള മേഖലയായിരുന്നു ബീഹാർ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ആശയ തർക്കങ്ങളും പിന്നീട് ഉണ്ടായ നക്സലൈറ്റ് വിഭാഗങ്ങളും പ്രസ്ഥാനത്തെ ദുർബലപ്പെടുത്തി .മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനു ശേഷം ഇന്ത്യയിൽ രൂപപ്പെട്ട ജാതി രാഷ്ട്രീയത്തിന്റെ ഭാഗമായി വലിയ പിന്നോട്ടടിയുമുണ്ടായി .എന്നാൽ ഇന്ന് ഇടതുപക്ഷം ബീഹാറിൽ തിരിച്ചുവരികയാണ്.
ശരിയുടെയും നീതിയുടെയും പക്ഷത്ത് ഉറച്ചുനിൽക്കുന്ന ശക്തമായ ഒരു യുവതലമുറയാണ് ബിഹാറിൽ ഇടതുപക്ഷ മുന്നേറ്റത്തെ നയിക്കുന്നത്. ഏറ്റവും പ്രതീക്ഷാ നിർഭരവും ആവേശകരവുമാണത്. ബിഹാർ തെരഞ്ഞെടുപ്പിന്റെ മറ്റൊരു ശരിയായ വിലയിരുത്തൽ ജനങ്ങൾ കോൺഗ്രസിനെ വിശ്വസിക്കുന്നില്ല എന്നതാണ്. രാഷ്ട്രീയ ജനതാദളിനെയോ ഇടതുപക്ഷ പാർട്ടികളെയോ കാണുന്ന രീതിയിൽ ബിജെപിക്കെതിരായ യഥാർത്ഥ പ്രതിപക്ഷമായി അവർ കോൺഗ്രസിനെ കാണുന്നില്ല.
ബിജെപിയും കോൺഗ്രസും തമ്മിൽ അടിസ്ഥാന നയങ്ങളിൽ വലിയ വ്യത്യാസമില്ല എന്നത് ജനങ്ങൾ ശരിയായി മനസ്സിലാക്കിയിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാവിയുടെ ചുവരെഴുത്തുകൾ ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. കേരളത്തിലെ കോൺഗ്രസിന്റെ ഭാവിയും യുഡിഎഫിന്റെ തകർച്ചയും കൂടി ബീഹാർ പ്രവചിക്കുന്നു !!!












Click it and Unblock the Notifications