കര്‍ണാടകയില്‍ കോണ്‍ഗ്രസ് നിലംതൊടില്ല; അടവ് മാറ്റി ബിജെപി!! മുന്‍കൈയ്യെടുത്ത് ശ്രീരാമുലു
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തന്ത്രത്തിന് മുന്നില്‍ അടിപതറിയ ബിജെപി ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉഗ്രന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. സംസ്ഥാനത്തെ വികാരം കണക്കിലെടുത്ത് പുതിയ വിഭജന ആവശ്യത്തോടൊപ്പം നില്‍ക്കാനാണ് പാര്‍ട്ടി തീരുമാനം. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് കനത്ത തിരിച്ചടിയാകുന്ന നീക്കമാണ് ബിജെപി നടത്തുന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇത്രയും തരംതാണ രീതിയില്‍ കളിക്കരുതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ എന്തുവില കൊടുത്തും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. പാര്‍ട്ടി എംഎല്‍എ ശ്രീരാമുലുവിനെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ് ബിജെപിയുടെ തീരുമാനം. വിവരങ്ങള്‍ ഇങ്ങനെ...
അവസരം മുതലെടുത്ത് ബിജെപി
പ്രത്യേക ഉത്തര കര്‍ണാടക സംസ്ഥാനം വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉത്തര കര്‍ണാടകയില്‍ ശക്തിപ്പെട്ട് വരവെ, ഇതിനോടൊപ്പം നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബിജെപി തീരുമാനം. ഉത്തര കര്‍ണാടകയില്‍ നിന്നുള്ള ബി ശ്രീരാമുലു, ഉമേഷ് കട്ടി എന്നിവരാണ് സമരം ശക്തമാക്കി ജനങ്ങളെ കൂടെ നിര്‍ത്താന്‍ മുന്നില്‍ നില്‍ക്കുന്നത്.
അവസരം ഒരുക്കി കുമാരസ്വാമി
ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ള വ്യക്തിയാണ് മുഖ്യമന്ത്രി കുമാരസ്വാമി. ഇദ്ദേഹം മുഖ്യമന്ത്രിയായ ശേഷം അവതരിപ്പിച്ച ബജറ്റില്‍ ദക്ഷിണ കര്‍ണാടകത്തിന് അമിതമായ പ്രാധാന്യം നല്‍കിയിരുന്നു. ദക്ഷിണ കര്‍ണാടകയ്ക്ക് വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ആരോപണം ഉയര്‍ന്നിരിക്കെയാണ് വടക്കന്‍ കര്‍ണാടകയില്‍ പുതിയ സംസ്ഥാന ആവശ്യം ശക്തിപ്പെട്ടത്.
ഓഗസ്റ്റ് 2ന് ബന്ദ്
ഉത്തര കര്‍ണാടകം കേന്ദ്രീകരിച്ച് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 2ന് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ് ചില സംഘടനകള്‍. ഈ ബന്ദിന് പിന്തുണ നല്‍കാന്‍ ബിജെപി തീരുമാനിച്ചു. സമരം ശക്തിപ്പെടുത്തുമെന്നും താന്‍ നേതൃത്വം നല്‍കുമെന്നും ശ്രീരാമുലു എംഎല്‍എ വ്യക്തമാക്കി.
കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പൊളിയും
കുമാരസ്വാമിയുടെ ഓരോ നീക്കവും തന്റെ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള പ്രദേശം കേന്ദ്രീകരിച്ചാണെന്ന് ആക്ഷേപമുണ്ട്. ഉത്തര കര്‍ണാടകത്തിലെ കര്‍ഷകരും ഈ ആരോപണം ഉന്നയിച്ചിരുന്നു. ഈ നിലപാട് വന്‍ പ്രതിഷേധമാക്കി ഉയര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള നീക്കം നടത്തുന്ന കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പുതിയ ആവശ്യം.
കുമാരസ്വാമിയുടെ വിവാദ പ്രസ്താവന
ബിജെപിയുടെ പ്രചാരണത്തിന് ശക്തികൂടുന്ന തരത്തിലാണ് കഴിഞ്ഞദിവസം കുമാരസ്വാമി പ്രതികരിച്ചത്. ഉത്തര കര്‍ണാടകത്തിലെ കര്‍ഷകരെ കുമാരസ്വാമി അവഗണിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ വായ്പ എഴുതി തള്ളിയത് വഴി ഉത്തര കര്‍ണാടകത്തിലെ കര്‍ഷകര്‍ക്കാണ് കൂടുതല്‍ ഗുണം ലഭിച്ചതെന്ന് കുമാരസ്വാമി പറഞ്ഞു. കൂടുതല്‍ നേട്ടം നിങ്ങള്‍ക്ക് കിട്ടണമെങ്കില്‍ ജെഡിഎസിന് വോട്ട് ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞത് വിവാദമായിട്ടുണ്ട്.
വിഭജിച്ച് സംസാരിക്കരുത്
കുമാരസ്വാമി കര്‍ണാടകയുടെ മുഖ്യമന്ത്രിയെ പോലെ സംസാരിക്കണമെന്നും മേഖല തിരിച്ച് സംസാരിക്കരുതെന്നും പ്രതിപക്ഷ നേതാവ് യെദ്യൂരപ്പ പറഞ്ഞു. ദേവഗൗഡയും കുമാരസ്വാമിയും ഉത്തര കര്‍ണാടകയെ അവഗണിച്ചുവെന്ന് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കുറ്റപ്പെടുത്തി. ഈ വിഭജന പോര് ജെഡിഎസിനേക്കാള്‍ കൂടുതല്‍ ബാധിക്കുക കോണ്‍ഗ്രസിനെയാണ്.
കോണ്‍ഗ്രസിന്റെ ആശങ്കയ്ക്ക് കാരണം
ഉത്തര കര്‍ണാടകയിലെ 96 നിയമസഭാ സീറ്റുകളില്‍ 43 സീറ്റുകളില്‍ ജയിച്ചത് കോണ്‍ഗ്രസാണ്. എന്നാല്‍ ജെഡിഎസ്സിന് വലിയ നേട്ടം ഈ മേഖലയില്‍ ഇല്ല. ജെഡിഎസ് കൂടുതല്‍ തിളങ്ങിയത് ദക്ഷിണ കര്‍ണാടകയിലാണ്. പുതിയ വിവാദം ദക്ഷിണ കര്‍ണാടകയില്‍ യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കുകയുമില്ല.
ബിജെപിയെയും ജെഡിഎസിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ്
ബിജെപി വിഭജനരാഷ്ട്രീയം കളിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കുമാരസ്വാമി ഉത്തര കര്‍ണാടകക്കാര്‍ക്കെതിരെ നടത്തിയ പ്രസ്താവനക്കെതിരെയും കോണ്‍ഗ്രസ് രംഗത്തുവന്നു. ഉത്തര കര്‍ണാടകക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ടുണ്ടെന്നും സംസ്ഥാനത്ത് സഖ്യകക്ഷി സര്‍ക്കാരാണ് നിലവിലുള്ളതെന്നും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര പറഞ്ഞു.
കന്നഡ സംസാരിക്കുന്നവരുടെ സംസ്ഥാനം
കന്നഡ ഭാഷ സംസാരിക്കുന്നവരുടെ പ്രദേശം എന്ന രീതിയില്‍ 1956 നവംബര്‍ ഒന്നിന് മൈസൂര്‍ സംസ്ഥാനമാണ് നിലവില്‍ വന്നത്. 1973ലാണ് പിന്നീട് പുനര്‍നാമകരണം ചെയ്തത്. ബോംബെ പ്രസിഡന്‍സിക്ക് കീഴിലുണ്ടായിരുന്ന മുംബൈ കര്‍ണാടക, നൈസാം ഭരണത്തിന് കീഴിലുണ്ടായിരുന്ന ഹൈദരാബാദ് കര്‍ണാടക തുടങ്ങിയെല്ലാം ചേര്‍ന്നാണ് സംസ്ഥാനം നിലവില്‍ വന്നത്.
ജാതികള്‍ക്ക് വഴിമാറി
പിന്നീടാണ് കര്‍ണാടക രാഷ്ട്രീയം ലിംഗായത്തുകളും വൊക്കലിഗക്കാരും തമ്മിലുള്ള വടംവലിയുടെ കളരിയായത്. ഇരു സമുദായക്കാര്‍ കര്‍ണാടകയിലെ ജനസഖ്യയുടെ 25 ശതമാനത്തോളം വരും. ബിജെപിയുടെ മുഖ്യ നേതാക്കളെല്ലാം ലിംഗായത്ത് സമുദായവുമായി ബന്ധമുള്ളവരാണ്. ജെഡിഎസ്സിന്റേതാകട്ടെ വൊക്കലിഗയുമായും. കോണ്‍ഗ്രസില്‍ രണ്ട് സമുദായത്തില്‍പ്പെട്ടവരുടെയും സാന്നിധ്യം വേണ്ടുവോളമുണ്ട്.
ബിജെപി പ്രതാപം തിരിച്ചിപിടിക്കും
വടക്കന്‍ കര്‍ണാടക ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള പ്രദേശമാണ്. ദക്ഷിണ കര്‍ണാടക വൊക്കലിഗക്കാര്‍ക്കും. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്തെ എല്ലാ വിഷയത്തിലും ഭിന്നത ചേര്‍ത്തുള്ള പ്രചാരണം വരുന്നത്. ബിജെപി പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തോട് കൂടെ നിന്നാല്‍ ലിംഗായത്തുകളുടെ വോട്ട് സ്വന്തമാക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതില്‍ ജെഡിഎസിന് കാര്യമായ ഒരു പ്രശ്‌നവുമില്ല. കോണ്‍ഗ്രസിനാണ് നഷ്ടം.
14 മണ്ഡലങ്ങള്‍ കൂടെ നില്‍ക്കും
സംസ്ഥാനത്ത് 28 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇതില്‍ 14 മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ ലിംഗായത്തുകള്‍ക്ക് സാധിക്കും. അതുകൊണ്ടുതന്നെ ലിംഗായത്തുകളെ കൂടെനിര്‍ത്താന്‍ ബിജെപി കഴിയുന്നതും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് കോണ്‍ഗ്രസിനും ബിജെപിക്കുമിടയില്‍ ഭിന്നിച്ചുപോയിരുന്നു. കൂടുതലും ലഭിച്ചത് കോണ്‍ഗ്രസിനാണ്.
പിന്നില്‍ ആര്‍എസ്എസ് എന്ന് ആരോപണം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളിമാറിയേക്കും. എന്നാല്‍ ചെറിയ സംസ്ഥാനങ്ങള്‍ ഒരിക്കലും ഗുണം ചെയ്യില്ലെന്നും ഇപ്പോഴുള്ള പുതിയ വാദത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സാമുഹിക പ്രവര്‍ത്തകര്‍ പറയുന്നു. ഉത്തര കര്‍ണാടകയിലുള്ളവര്‍ വളരെ അധികം ത്യാഗം ചെയ്താണ് നിലവിലെ സംസ്ഥാനം രൂപീകരിക്കപ്പെട്ടതെന്നും അക്കാര്യം വിഭജനത്തിന് വേണ്ടി വാദിക്കുന്നവര്‍ക്ക് അറിയില്ലെന്നും കന്നഡ അനുകൂല സംഘടനയുടെ നേതാവ് ബനവാസി ബലാഗ പറയുന്നു.
ഹനാന്‍ കുതിച്ചുയരുന്നു; ദുരിത ജീവിതം കഴിഞ്ഞു, കൈനിറയെ ചിത്രങ്ങള്‍!! പരിഹസിച്ചവര്‍ കാണണമിത്...