ബിജെപിക്ക് പറ്റിയ അമളി അജിത് പവാറിനെ വിശ്വസിച്ചതോ? അത്തെവാല പറയുന്നതിങ്ങനെ.. നാടകത്തിന് ശുഭാന്ത്യം
മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെയാണ് ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും രാജി സമർപ്പിച്ചത്. ബിജെപിക്കോ ഫട്നാവിസ് സർക്കാരിനോ ഇതുവരെ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാൽ അജിത് പവാറിനെ വിശ്വസിക്കുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി രാംദാസ് അത്ഥവാലെ വെളിപ്പെടുത്തിയിരുന്നു. അജിത് പവാറിനൊപ്പം മുഴുവൻ എംഎൽഎമാരും വന്നിരുന്നുവെങ്കിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മഹാരാഷ്ട്ര നിയമസഭയിൽ ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്. എൻസിപിയിൽ നിന്നുള്ള 54 എംഎൽഎമാരുൾപ്പെടെ 170 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തങ്ങൾക്ക് ഭൂരിപക്ഷമുണ്ടെന്ന വാദമാണ് ശനിയാഴ്ച മുതൽ ബിജെപി മുന്നോട്ടുവെക്കുന്നത്.

തുടർന്നാണ് ശനിയാഴ്ച രാവിലെ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നത്. എന്നാൽ ശിവസേന- കോൺഗ്രസ്- എൻസിപി എന്നീ പാർട്ടികൾ തങ്ങൾക്ക് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെടുന്നത്. തിങ്കളാഴ്ച ഈ എംഎൽഎമാർ മുംബൈയിലെ ഹയാത്ത് ഹോട്ടലിൽ അണിനിരന്ന് പ്രതിജ്ഞയെടുത്തിരുന്നു.
അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് ദേവേന്ദ്ര ഫട്നാവിസ് രാജി സമർപ്പിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് നാലാം ദിവസമാണ് ഭൂരിപക്ഷം തെളിയിക്കാനാവാതെ ഫട്നാവിസ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയത്. മഹാരാഷ്ട്രയിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. അംഗബലം അറിഞ്ഞതോടെ ശിവസേന വിലപേശൽ ആരംഭിക്കുകയായിരുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചത് അജിത് പവാർ പിന്തുണ അറിയിച്ചതിനെ തുടർന്നാണെന്നും ഫട്നാവിസ് പറയുന്നു.












Click it and Unblock the Notifications