ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി; നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ട്രെയിൻ പുറപ്പെടുന്നത് വൈകിപ്പിക്കാൻ വ്യാജ ബോംബ് ഭീഷണി മുഴക്കിയ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഡൽഹി- മുംബൈ രാജധാനി എക്സ്പ്രസിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ഐ.എ.എഫ് സർജന്റും യു.പിയിലെ ദാദ്രി സ്വദേശിയുമായ സുനിൽ സാങ്‌വാൻ ആണ് അറസ്റ്റിലായത്.
റെയിൽവേ പോലീസ് കൺട്രോൾ റൂമിൽ വിളിച്ചാണ് ഇയാൾ ട്രെയിനിൽ ആരോ ബോംബ് വച്ചിട്ടുണ്ടെന്ന് പറഞ്ഞത്. 4.55നായിരുന്നു ട്രെയിൻ പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ ഇത് വൈകിപ്പിക്കാൻ ട്രെയിൻ പുറപ്പെടുന്ന സമയം തന്നെ ഇയാൾ പൊലീസിനെ വിളിച്ച് ബോംബുണ്ടെന്ന് പറയുകയായിരുന്നു
കോൾ വന്നതിന് തൊട്ടുപിന്നാലെ ട്രെയിൻ നിർത്തിയിടുകയും ഉദ്യോഗസ്ഥർ ഉടൻ റെയിൽവേ സ്റ്റേഷനിലെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് മനസിലായതോടെ പൊലീസ് വിളിച്ചയാളുടെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇയാൾ ഈ ട്രെയിനിൽ തന്നെയുണ്ടെന്ന് മനസിലായി. തുടർന്ന് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി ഡൽഹി പൊലീസ് പറഞ്ഞു.
അതേസമയം, മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് വരുകയായിരുന്ന വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്‌ബേക്കിസ്താനിലേക്ക് തിരിച്ചുവിട്ടിരുന്നു. 240 യാത്രക്കാരുമായി റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ചാർട്ടേഡ് വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ഉസ്‌ബേക്കിസ്താനിലേക്ക് തിരിച്ചുവിട്ടത്.
ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് സംഭവം. അസൂർ എയറിന്റെതാണ് വിമാനം. വിമാനം ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുലർച്ചെ 12.30നാണ് ദബോലിം എയർപോർട്ട് ഡയറക്ടർക്ക് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന്‌സൂചിപ്പിച്ച് ഇമെയിൽ ലഭിക്കുന്നത്.ഇതിന് മുമ്പും ബോംബ് ഭീഷണിയെത്തുടർന്ന് മോസ്‌കോയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വിമാനം ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിട്ടുണ്ട്. അതിന് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഈ സംഭവം.












Click it and Unblock the Notifications