ലോക്ക്ഡൗൺ മറവിൽ ഗുജറാത്തിലെ അമ്പലത്തില്‍ കള്ളനോട്ടടിയെന്ന് പ്രചാരണം, സത്യമറിയാം!
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഗുജറാത്തിലെ അമ്പലത്തില്‍ കള്ളനോട്ടടിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം. കഴിഞ്ഞ ദിവസങ്ങളിലാണ് ഗുജറാത്തിലെ അമ്പലത്തില്‍ ലോക്ക്ഡൗണിന്റെ മറവില്‍ കളളനോട്ടടിക്കുന്നത് കണ്ടെത്തി എന്ന് വ്യാപക പ്രചാരണം നടന്നത്. ന്യൂസ് ഐഡല്‍ എന്ന് പേരുളള ഫേസ്ബുക്ക് പേജിലാണ് സീ ബീഹാര്‍ ഝാര്‍ഖണ്ഡിന്റെ പേരിലുളള വാര്‍ത്തയുടെ വീഡിയോയ്‌ക്കൊപ്പം പ്രചാരണത്തിന് തുടക്കമിട്ടത്.
വീഡിയോയ്‌ക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെയാണ്: ഒരു വശത്ത് രാജ്യം കൊവിഡ് വൈറസിനെതിരെ പൊരുതുമ്പോള്‍ മറുവശത്ത് ഗുജറാത്തിലെ ഒരു അമ്പലത്തില്‍ ലോക്ക്ഡൗണിന്റെ മറവില്‍ കളളനോട്ടടി നടക്കുകയാണ്. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും വ്യാജമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഗുജറാത്തിലെ സൂറത്തില്‍ നടന്ന സംഭവമാണ് പുതിയതെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്. ഈ സംഭവത്തിന് കൊവിഡ് ലോക്ക്ഡൗണുമായി യാതൊരു ബന്ധവും ഇല്ല. 5 മാസങ്ങള്‍ക്ക് മുന്‍പ്, അതായത് 2019 നവംബറില്‍ വന്ന വാര്‍ത്തയാണിത്. ഗുജറാത്തിലെ സൂറത്തിലുളള നിര്‍മ്മാണത്തിലിരുന്ന സ്വാമി നാരായണ്‍ ക്ഷേത്രത്തിനകത്ത് കള്ളനോട്ടുകള്‍ അച്ചടിച്ചിരുന്നു. ഒരു പുരോഹിതന്‍ അഞ്ച് പേരെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ വാര്‍ത്ത സീ ബീഹാര്‍ ഝാര്‍ഖണ്ഡ് ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ഇതാണ് കൊറോണക്കാലത്ത് അമ്പലത്തില്‍ കളളനോട്ടടി എന്ന പേരില്‍ പ്രചരിക്കുന്നത്. വാര്‍ത്ത വായിക്കുന്ന അവതാരകര്‍ കൊവിഡിനെ കുറിച്ചോ ലോക്ക്ഡൗണിനെ കുറിച്ചോ പറയുന്നില്ലെന്ന് കാണാം. കഴിഞ്ഞ നവംബറില്‍ തന്നെ നിരവധി പേര്‍ ഈ വാര്‍ത്ത ഫേസ്ബുക്കിലടക്കം ഷെയര്‍ ചെയ്തിട്ടുളളത്.
ടിവി9 ഗുജറാത്തി നംവബര്‍ 24 ഈ സംഭവത്തെ കുറിച്ചുളള വാര്‍ത്ത യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. പ്രസാദത്തിനൊപ്പം വ്യാജ കറന്‍സി നോട്ടുകള്‍ വിതരണം ചെയ്ത കേദ സ്വാമിനാരായണ്‍ സാധുവിനെ സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു എന്നാണ് വാര്‍ത്ത. ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ദി ഇക്കണോമിക് ടൈംസ് അടക്കമുളള മാധ്യമങ്ങളും നവംബറില്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1 കോടിയോളം വരുന്ന കളളനോട്ടുകളാണ് അന്ന് പിടികൂടിയത്. ഈ സംഭവത്തിന് കൊവിഡുമായോ ലോക്ക്ഡൗണുമായോ യാതൊരു ബന്ധവും ഇല്ല. എന്നാല്‍ ആയിരക്കണക്കിന് ഷെയറുകളാണ് ഇതിനകം തന്നെ ഈ വ്യാജ വാര്‍ത്തയ്ക്ക് ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications