ഫാൻ പേജിൽ നിന്ന് വ്യാജ പോസ്‌റ്റ്; യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ പോലീസ് കേസ്, കടുത്ത ഭാഷയിൽ പ്രതികരണം
മുംബൈ: പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ മഹാരാഷ്‌ട്ര പോലീസ്. ധ്രുവ് റാഠിയുടെ ഒരു പാരഡി അക്കൗണ്ടിലൂടെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ മകളെ കുറിച്ച് എക്‌സിൽ വ്യാജ സന്ദേശം പോസ്‌റ്റ് ചെയ്‌ത സംഭവത്തിലാണ് കേസെടുത്തത്. മഹാരാഷ്ട്ര സൈബർ പോലീസാണ് ഇതിൽ ജനപ്രിയ യൂട്യൂബർക്ക് എതിരെ കേസെടുത്തത്.
ഓം ബിർളയുടെ മകൾ യുപിഎസ്‌സി പരീക്ഷയിൽ ഹാജരാകാതെ പാസായതായി @dhruvrahtee എന്ന ഹാൻഡിലിലുള്ള അക്കൗണ്ട് എക്‌സിലൂടെ അവകാശപ്പെട്ടിരുന്നു. ഇതാണ് യൂട്യൂബർക്ക് എതിരായി കേസെടുക്കാൻ കാരണമെന്നാണ് സൈബർ പോലീസ് വാദം. എന്നാൽ ഈ അക്കൗണ്ടിൽ ഇതൊരു ഫാൻ പേജ് മാത്രമാണെന്നും പാരഡി അക്കൗണ്ട് ആണെന്നും കൃത്യമായി രേഖെപ്പെടുത്തിയിരുന്നു.

എന്നിട്ടും തനിക്കെതിരെ കേസെടുത്ത മഹാരാഷ്ട്ര പോലീസിനെതിരെയും തന്റെ പേര് അനാവശ്യമായ വലിച്ചിഴച്ച ഒരു മാധ്യമ സ്ഥാപനത്തിന് എതിരെയും യൂട്യൂബർ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. പോസ്‌റ്റുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ പേരിൽ ആരോ സൃഷ്‌ടിച്ച വ്യാജ അക്കൗണ്ടിലാണ് ഈ പോസ്‌റ്റ് വന്നതെന്നും ധ്രുവ് റാഠി ചൂണ്ടിക്കാട്ടി.
'പരീക്ഷയിൽ ഹാജരാകാതെ വിജയിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യമാണ് ഇന്ത്യ. പക്ഷേ, അതിന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുടെ മകളായി ജനിക്കണം. ഓം ബിർളയുടെ മകൾ പരീക്ഷ എഴുതാതെയാണ് പാസായത്. മോദി സർക്കാർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുന്നു' എന്നായിരുന്നു വ്യാജ അക്കൗണ്ടിൽ പങ്കുവച്ച പോസ്‌റ്റ്. സംഭവം വിവാദമായതോടെ പോസ്‌റ്റ് പിൻവലിച്ച വ്യാജൻ മാപ്പും പറഞ്ഞിട്ടുണ്ട്.
ഓം ബിർലയുടെ മകൾ അഞ്ജലി ബിർള ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2019ലെ സിവിൽ സർവീസ് പരീക്ഷയുടെ മെറിറ്റ് ലിസ്‌റ്റിലും ഇവരുടെ പേരുണ്ടായിരുന്നു. ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിലാണ് നിലവിൽ അഞ്ജലി ജോലി ചെയ്യുന്നത്. ട്വീറ്റ് വിവാദമാവുകയും നിരവധി പേർ ഷെയർ ചെയ്യുകയും ചെയ്‌തിരുന്നു.
ഓം ബിർളയുടെ ഒരു ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. യുട്യൂബർക്കെതിരെ അപകീർത്തിപ്പെടുത്താൻ, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂർവം അപമാനിക്കൽ, ദുരുദ്ദേശ്യത്തിലേക്ക് നയിക്കുന്ന പ്രസ്‌താവന, വിവിധ ഐടി ആക്റ്റ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
കടുത്ത മോദി വിമർശകനായ ധ്രുവ് റാഠി ബിജെപിയുടെയും എൻഡിഎ സർക്കാരിന്റെയും കണ്ണിലെ കരടാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ വിഷയങ്ങളിൽ മോദിക്കെതിരെയും ബിജെപിയ്ക്ക് എതിരെയും ധ്രുവ് നിരന്തരം ചോദ്യങ്ങൾ ഉയർത്തുകയും വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
കോടിക്കണക്കിന് കാഴ്‌ചക്കാരാണ് ധ്രുവിന്റെ വീഡിയോകള്‍ക്ക് യൂട്യുബിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമായി ഉണ്ടായിരുന്നത്. 21.5 മില്യണ്‍ പേരാണ് 29 കാരനായ ധ്രുവ് റാഠിയെ യൂട്യൂബില്‍ ഫോളോ ചെയ്യുന്നത്.












Click it and Unblock the Notifications