പ്രശസ്ത പഞ്ചാബി ഗായകനും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചു
അമൃത്സർ: പ്രശസ്ത പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ധു മൂസ് വാലയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ആരെണെന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്കായുള്ള തിരച്ചില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിദ്ധു മൂസ് വാല ഉൾപ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പോലീസ് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അക്രമം ഉണ്ടായത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ചേർന്ന മൂസ് തിരഞ്ഞെടുപ്പില്‍ പാർട്ടി ടിക്കറ്റില്‍ മനാസയില്‍ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയുടെ ഡോക്ടർ വിജയ് സിംഗ്ലയോട് 63,323 വോട്ടുകൾക്ക് പരാജയപ്പെട്ട അദ്ദേഹം പിന്നീട് പാർട്ടി വേദികളില്‍ സജീവവുമായിരുന്നില്ല. മൻസ ജില്ലയിലെ മൂസ എന്ന ഗ്രാമത്തിൽ നിന്നുള്ള മൂസ് വാല കഴിഞ്ഞ വർഷം നവംബറിൽ പാർട്ടിയില്‍ ചേർന്നത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തന്നെ വലിയ ആഘേഷമാക്കിയിരുന്നു.
മൻസ അസംബ്ലി മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയതോടെ, ഗായകന്റെ സ്ഥാനാർത്ഥിത്വത്തെ എതിർക്കുമെന്ന് പറഞ്ഞ് അന്നത്തെ സിറ്റിംഗ് എംഎൽഎ നാസർ സിംഗ് മൻഷാഹിയ പാർട്ടിക്കെതിരെ വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. പഞ്ചാബി സംഗീതവുമായും പഞ്ചാബി സിനിമയുമായും ബന്ധപ്പെട്ടിരുന്ന പ്രശസ്ത കലാകാരനായിരുന്നു മൂസ് വാല. 2017-ൽ 'സോ ഹൈ' എന്ന ട്രാക്കിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്ക് കുതിച്ചുയർന്ന്. 2018-ൽ, ബിൽബോർഡ് കനേഡിയൻ ആൽബങ്ങളുടെ ചാർട്ടിൽ 66-ാം സ്ഥാനത്തായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ആൽബം. 2020-ൽ, ദ ഗാർഡിയൻ അദ്ദേഹത്തെ '2020-ലെ 50 പുതിയ കലാകാരന്മാരിൽ' ഉൾപ്പെടുത്തുകയും ചെയ്തു.
സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍