ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ: വിദ്വേഷ പ്രസംഗം നടത്തിയെന്ന് പോലീസ്, തെളിവ് ചോദിച്ച് ആസാദ്!!
ദില്ലി: പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുു. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ശനിയാഴ്ച രാവിലെയാണ് ജാമ മസ്ജിദ് പരിസരത്തുനിന്ന് ദില്ലി പോലീസ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ജമാ മസ്ജിദിന് സമീപത്ത് അരങ്ങേറുമ്പോൾ ആസാദ് പള്ളിക്കുള്ളിലായിരുന്നു. ആസാദിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രം മടങ്ങൂ എന്ന നിലപാടിലായിരുന്നു പോലീസ്. എന്നാൽ പ്രതിഷേധക്കാർ ആസാദിനെ വിട്ടുനൽകാൻ തയ്യാറായിരുന്നില്ല.
അറസ്റ്റ് ചെയ്ത ആസാദിനെ ടിസ് ഹസാരി കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചു. 14 ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. ദില്ലി ഗേറ്റിലെ ദരിയാഗഞ്ചിൽ സംഘടിച്ച പ്രതിഷേധക്കാർക്ക് നിർദേശങ്ങൾ നൽകിയെന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാൽ ദരിയാഗഞ്ച് പ്രതിഷേധം നടക്കുമ്പോൾ സ്ഥലത്ത് താനില്ലായിരുന്നുവെന്നാണ് ആസാദ് ചൂണ്ടിക്കാണിക്കുന്നത്. ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ടോ എന്നും യുവനേതവാവ് ചോദിക്കുന്നു.

എഫ്ഐആർ അനുസരിച്ച് എന്റെ പങ്ക് പരിമിതമാണ്. ഞാൻ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തെന്നും വലിയ പ്രതിഷേധം നടത്തുമെന്ന് കാണിച്ച് പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ പരാമർശിക്കുന്നത്. ഞാൻ വിദ്വേഷ പ്രസംഗം നടത്തിയെങ്കിൽ അതിന്റെ തെളിവ് എവിടെ?ഇന്ത്യൻ ഭരണഘടന കയ്യിലേന്തി മാർച്ച് ചെയ്യുക മാത്രമാണ് ഞാൻ ചെയ്തത്. ഇന്ത്യൻ ഭരണഘടന സംരക്ഷണിക്കണമെന്ന് ആവശ്യപ്പെടുന്നത് ആക്രമണത്തിന് ആഹ്വാനം ചെയ്യലാണോ? ഭരണഘടന സംരക്ഷിക്കൽ മൊത്തം രാജ്യത്തിന്റെയും കടമയാണ്. അപ്പോൾ രാജ്യം മുഴുവൻ കുറ്റക്കാരാണെന്നും ചന്ദ്രശേഖർ ആസാദ് ചോദിക്കുന്നു.
പോലീസ് ഇതുവരെ സിഡി ഉൾപ്പെടെയുള്ള ഒരു തെളിവുകളും സമർപ്പിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ പ്രതിഷേധിച്ചിട്ടുള്ളത്. അക്രമസംഭവങ്ങൾ അരങ്ങേറുമ്പോൾ ഞാൻ ദില്ലി ഗേറ്റിലോ, ദരിയാഗഞ്ചിലോ പോലും ഉണ്ടായിരുന്നില്ല. രണ്ട് കിലോമീറ്റർ അകലെയാണ് ഞാനുണ്ടായിരുന്നത്. ബാരിക്കേഡ് തകർത്തതിലോ പ്രതിഷേധക്കാരുടെ അക്രമങ്ങളിലോ എനിക്ക് പങ്കില്ല. ഞാനെന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തിട്ടുണ്ടോ? ഞാൻ പ്രസംഗിച്ചുവെന്നതാണ് എനിക്കെതിരെയുള്ള ആരോപണം. ഇത് അനധികൃത തടങ്കലാണ്. എനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ആസാദ് പറയുന്നു. ഇതിന് പുറമേ സീമാപുരി അക്രമവുമായി ബന്ധപ്പെട്ട് 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്.












Click it and Unblock the Notifications