മധ്യപ്രദേശിൽ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിന് സൈന്യവും
ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ആറ് നില കെട്ടിടമായ സത്പുര ഭവനില്‍ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. 15 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും പലയിടങ്ങളിലും ശക്തമായ പുക ഉയരുന്നുണ്ട്.
സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായത്തോടെയാണ് തീഅണയ്ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അഗ്നിശമന സേനയ്ക്ക് തീ അണയ്ക്കാന്‍ സാധിക്കാതെ വന്നതോടെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സൈന്യത്തിന്റെയും വ്യോമസേനയുടെയും സഹായം തേടുകയായിരുന്നു. സൈന്യത്തെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി ബന്ധപ്പെട്ടു.

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ റീജിയണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മൂന്നാം നിലയില്‍ നിന്ന് മുകളിലെ മൂന്ന് നിലകളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.
വിവിധ വകുപ്പുകളുടെ സുപ്രധാന ഫയലുകള്‍ കത്തി നശിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണത്തിന് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഭോപ്പാല്‍ പൊലീസ് കമ്മീഷണര്‍ ഹരിനാരായണന്‍ ചാരി മിശ്ര പറഞ്ഞു.
'തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വിവിധ സ്ഥലങ്ങളില്‍ പുകപടലങ്ങള്‍ ഉയരുന്നുണ്ട്, ഇതുമൂലം പിന്നീട് തീപിടിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികമായി പുറത്തുവന്നതെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്'- ഹരിനാരായണന്‍ ചാരി മിശ്ര പറഞ്ഞു.
അതേസമയം, തീപിടിത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തീപിടിച്ചതാണോ തീ കൊളുത്തിയതാണോ എന്ന സംശയമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആരോഗ്യ വകുപ്പില്‍ ഉള്‍പ്പടെയുള്ള അഴിമതികള്‍ മറയ്ക്കാന്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടിയുള്ള തീപിടിത്തമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.












Click it and Unblock the Notifications