ദില്ലിയില്‍ കോടതിയില്‍ വെടിവെയ്പ്പ്: സ്ത്രീക്ക് വെടിയേറ്റു, പ്രതിയെത്തിയത് അഭിഭാഷക വേഷത്തില്‍
ദില്ലി: ദില്ലിയിലെ സാകേത് കോടതിയില്‍ വെടിവെയ്പ്പ്. അഭിഭാഷക വേഷത്തിലെത്തിയ വ്യക്തിയാണ് വെടിയുതിർത്തത്. അക്രമത്തില്‍ ഒരു സ്ത്രീക്ക് ഉള്‍പ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ സ്ത്രീയെ ദില്ലി എയിംസിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി കോടതി വളപ്പില്‍ നാല് റൗണ്ട് വെടിയുതിർത്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വെടിവയ്പിനെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

''വെടിവയ്പ്പിൽ രണ്ട് പേർക്ക്. അതായത് ഒരു സ്ത്രീക്കും ഒരു അഭിഭാഷകനും വെടിയേറ്റിട്ടുണ്ട്," വെടിവയ്പ്പ് സ്ഥിരീകരിച്ച സൗത്ത് ഡി സി പി ചന്ദൻ ചൗധരിയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യുവതിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകനാണ് അക്രമിയെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ സാഗർ പ്രീത് ഹൂഡ വ്യക്തമാക്കി. വക്കീലിന്റെ യൂണിഫോമാണ് അദ്ദേഹം അക്രമ സമയത്ത് ധരിച്ചതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അക്രമത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സ്ത്രീയുടെ വയറ്റിൽ നിന്ന് രക്തം വരുന്നതും വേദന കൊണ്ട് പുളയുന്നതും വ്യക്തമാണ്. കൂടെയുണ്ടായിരുന്നവർ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവരുടെ സ്ഥിതി നിലവില്‍ തൃപ്തികരമാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications