ദില്ലിയിൽ വീണ്ടും വെടിവെപ്പ്, സംഭവം പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിന് സമീപം
ദില്ലി: ദില്ലിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ജാഫ്രാബാദിന് സമീപം വെടിവെപ്പുണ്ടായി. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിർത്തത്. എന്നാൽ ഇത് വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ സംഭവമാണെന്നും പ്രതിഷേധക്കാർക്ക് നേരെയുള്ള ആക്രമണമല്ലെന്നും പോലീസ് അറിയിച്ചു.
വെടിവെയ്പ്പിൽ ആർക്കും പരുക്കേറ്റിട്ടില്ല. എന്നാൽ ജാമിയ മിലിയയിലേയും ഷഹീൻ ബാഗിലേയും പ്രതിഷേധങ്ങൾക്ക് നേരെയുണ്ടായ വെടിവെപ്പിന്റെ തുടർച്ചയാണിതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ബൈക്കിലെത്തിയ അക്രമികൾ ആകാശത്തേയ്ക്ക് മൂന്ന് റൗണ്ട് നിറയൊഴിച്ച ശേഷം കടന്നുകളയുകയായിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ഒരു മാസമായി പൗരത്വ ഭേദഗതിക്കെിരെ പ്രതിഷേധം നടക്കുന്ന സമരപ്പന്തലിൽ നിന്നും 400 മീറ്റർ അകലെയാണ് വെടിവെപ്പുണ്ടായത്. ഇവരുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് മറച്ചിട്ടുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇത് മൂന്നാം തവണയാണ് പൗരത്വ നിയനഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർക്ക് സമീപം വെടിവെപ്പുണ്ടാകുന്നത്.












Click it and Unblock the Notifications