ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്: മേപ്പാടി പഞ്ചായത്തില്‍ വന്‍ പ്രതിഷേധം
മേപ്പാടി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതർക്ക് നല്‍കിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റ്. മേപ്പാടി പഞ്ചായത്താണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തിരിക്കുന്നത്. കുന്നംപറ്റയിലെ ഫ്ലാറ്റില്‍ താമസിക്കുന്നവർക്ക് കഴിഞ്ഞ ദിവസമാണ് ഇത്തരത്തിലുള്ള കിറ്റ് ലഭിച്ചത്. ഭക്ഷ്യക്കിറ്റുകളുമായി ആദ്യം ഫ്ലാറ്റിന് മുന്നില്‍ പ്രതിഷേധിച്ചവർ പിന്നീട് കേടായ സാധനങ്ങളുമായി പഞ്ചായത്തിലേക്കും എത്തി.
അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങളാണ് പുഴുവരിച്ചിരിക്കുന്നത്. മൃഗങ്ങള്‍ക്ക് പോലും കഴിക്കാന്‍ പറ്റാത്ത തരത്തിലുള്ളതാണ് കിറ്റിലെ ഉത്പന്നങ്ങള്‍. ഇതോടൊപ്പം തന്നെ വസ്ത്രങ്ങള്‍ ഉപയോഗിച്ച് പഴകിയതാണെന്നും ദുരിതബാധിതർ വ്യക്തമാക്കി. വിവരം അറിഞ്ഞ മേപ്പാടി പഞ്ചായത്തിലെ പ്രതിപക്ഷവും ഡി വൈ എഫ് ഐ, ബി ജെ പി പ്രവർത്തകരും പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയായിരുന്നു. യു ഡി എഫാണ് മേപ്പാടി പഞ്ചായത്ത് ഭരിക്കുന്നത്.

പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചുകളെല്ലാം അക്രമാസക്തമായി. ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിനെ മറികടന്ന് പഞ്ചായത്തിനുള്ളിലേക്ക് കയറി കസേരയും ബെഞ്ചും മറിച്ചിടുകയും ചെയ്തു. ഓണത്തിന് മുമ്പ് ദുരിത ബാധിതർക്ക് നല്‍കാനായി ഏല്‍പ്പിച്ച അരി തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇന്നലെ വിതരണം ചെയ്യുകയായിരുന്നുവെന്നാണ് ഡി വൈ എഫ് ഐ ആരോപിക്കുന്നത്. ഡി വൈ എഫ് ഐ പ്രവർത്തകർ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് ഭരണകക്ഷി അംഗങ്ങള്‍ രംഗത്ത് വന്നു. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ആശുപത്രിയില്‍ ചികിത്സ തേടി.
ഡി വൈ എഫ് ഐ മാർച്ചിന് പിന്നാലെയായിരുന്നു ബി ജെ പിയുടെ മാർച്ച് നടന്നത്. പൊലീസിന് മറികടന്ന് പ്രവർത്തകർ മുന്നോട്ട് പോകാന്‍ ശ്രമിച്ചത് ഉന്തിനും തള്ളിനും ഇടയാക്കി. റവന്യൂ വകുപ്പും സന്നദ്ധ പ്രവർത്തകരും തന്ന ഭക്ഷ്യ വസ്തുക്കളാണ് വിതരണത്തിന് എത്തിച്ചതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
അതേസമയം, സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്ത ഉല്‍പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി ജി ആർ അനില്‍ വ്യക്തമാക്കി. യാതൊരു കാരണവശാലംഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യരുതെന്ന് സന്നദ്ധ സംഘടനകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത കിറ്റുകളെ സംബന്ധിച്ച് യാതൊരു പരാതികളുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications