ദിഷ രവിയുടെ അറസ്റ്റ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തുറന്നു കാണിക്കുന്നത്, വിമർശനവുമായി പി രാജീവ്
തിരുവനന്തപുരം: ഗ്രെറ്റ ടൂൾ കിറ്റ് കേസിൽ യുവ പരിസ്ഥിതി പ്രവർത്തകയായ ദിഷ രവിയെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ദിഷ രവിയുടെ അറസ്റ്റ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ തുറന്നു കാണിക്കുന്നതാണ് എന്ന് സിപിഎം മുൻ എംപി പി രാജീവ് പ്രതികരിച്ചു. കർഷക പ്രക്ഷോഭത്തെ പിന്തുണക്കുക മാത്രമാണ് താൻ ചെയ്തതെന്ന് അവർ കോടതിയിൽ പറയുകയുണ്ടായി.
''അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശമാക്കിയ ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെ സത്തക്ക് അനുസ്യതമല്ലാത്ത ഭരണ നിർവഹണം വഴി ഭരണഘടനയെ തന്നെ അപ്രസക്തമാക്കാമെന്ന മുന്നറിയിപ്പ് അംബേദ്കർ ഭരണഘടന അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അത് ഇപ്പോൾ അങ്ങേയറ്റം പ്രസക്തമായിരിക്കുന്നു''.
''ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം ഓർക്കുകയാണ്. ബാൽ താക്കറേ മരണപ്പെട്ടപ്പോൾ മുംബൈയിൽ നടത്തിയ ഹർത്താലിനോട് പ്രതികരിച്ച ഫേസ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്തതിനു ദിഷ രവിയുടെ പ്രായമുള്ള രണ്ട് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എം പി ആയിരുന്ന സന്ദർഭത്തിൽ ഇക്കാര്യം കൂടി പ്രതിപാദിക്കുന്ന പ്രമേയം പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ അന്ന് അതിനെ ശക്തമായി പിന്തുണച്ച് ആദ്യം സംസാരിച്ചത് പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെറ്റ്ലിയായിരുന്നു'' എന്ന് പി രാജീവ് പറഞ്ഞു .
''ഐ ടി ആക്ടിലെ 66 A ആയിരുന്നു അന്ന് യുവതികൾക്കെതിരെ ചുമത്തിയിരുന്നത്. ഇന്ന് അരുൺ ജെറ്റ് ലിയുടെ പാർടിയായ ബി ജെ പി അധികാരത്തിലിരിക്കുമ്പോൾ ദിഷക്കെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്തി ഒരു നിശബ്ദ വിധേയ സമൂഹത്തെ രൂപപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്'' എന്നും പി രാജീവ് അഭിപ്രായപ്പെട്ടു.